Sunday, September 26, 2010

സച്ചിദാനന്ദന്റെ കവിതകള്‍



രക്തസാക്ഷി

പ്രണയകവിതകള്‍ എഴുതുന്നവരേ,
നിങ്ങളുടെ പ്രേമശയ്യയില്‍
ഇരുവരുടെയും ഭാരത്താല്‍ ഞെരിഞ്ഞ്
സകുടുംബം മരിച്ചു പോയ
ഈ മൂട്ടയുടെ രക്തസാക്ഷിത്വത്തെ
തരിമ്പെങ്കിലും വിലമതിക്കുക

യുദ്ധം കഴിഞ്ഞ്


യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
കൌരവരും പാണ്ഡവരും
ഒന്നിച്ചു തലയില്‍ കൈവച്ചു.
'എന്തിനായിരുന്നു യുദ്ധം?'
പാണ്ഡവര്‍ ചോദിച്ചു
'എങ്ങനെയായിരുന്നു മരണം?'
കൌരവര്‍ ചോദിച്ചു.
'ആരാണീ കടുംകൈ ചെയ്തത്?'
പാണ്ഡവര്‍ തിരക്കി.
'ആരാണീ കടുംകൈ ചെയ്യിച്ചത്?'
കൌരവര്‍ തിരക്കി.
'നാം ഒരേ കുടുംമ്പക്കാരല്ലേ?'
പാണ്ഡവര്‍ അദ്ഭുതം കൂറി.
'നാം നല്ല അയല്‍ക്കാരല്ലേ?'
കൌരവര്‍ അദ്ഭുതം കൂറി.
'നമ്മുടെ പുഴകള്‍ ഒന്നുതന്നെ'
പാണ്ഡവര്‍ പറഞ്ഞു.
'നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ'
കൌരവര്‍ പറഞ്ഞു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
പാണ്ഡവര്‍ ഓര്‍മ്മിച്ചു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
കൌരവര്‍ ഓര്‍മ്മിച്ചു.
'ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം'
പാണ്ഡവര്‍ പാടി
'ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്നം'
കൌരവര്‍ ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചുതുടങ്ങി.


ഈറന്‍ പുല്ലില്‍


ഈറന്‍പുല്ലില്‍ ഒരു കാലടി കണ്ടാല്‍
അത് മരണത്തിന്‍റെതു തന്നെയാകണമെന്നില്ല
ഒരു നാടന്‍ പാട്ട് കടന്നു പോയതുമാകാം
കൈ വെള്ളയില്‍ പറന്നിരിക്കുന്ന തുമ്പിയ്ക്ക്
നിങ്ങളോടെന്തോ പറയാനുണ്ട്
നിങ്ങളുടെ കൈ താഴെയില്ലാത്തത് കൊണ്ടാണ്
മാമ്പഴവും ഉതിര്‍മുല്ലയും
മണ്ണില്‍ വീണു ചിതറിപ്പോകുന്നത്
കടങ്ങളൊന്നും വീട്ടേണ്ടവയല്ലെന്ന്
കടല്‍ പറയുന്നത് കേട്ടിട്ടില്ലേ ??
നിങ്ങളുടെ ഇരുണ്ട കൊച്ചു മുറിയിലുമുണ്ട്
ഒരു തുണ്ട് ആകാശം
എല്ലാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
മീന്‍,ചീവീട്,മുത്തങ്ങാപ്പുല്ല് ;
വെയില്‍,ചുണ്ട്,വാക്ക്

വല്ലപ്പോഴും

വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്
ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു
കോള് കൊണ്ട കടലില്‍
മുക്കുവര്‍ തോണിയിറക്കു ന്നു
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട്
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു
നെറ്റിപ്പട്ടം കെട്ടിയ ആനകളെ
സ്വപ്നം കാണുന്നു
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത്
കാറ്റായി മാറുന്നു
ഒരു പക്ഷി തിരിച്ചു പറക്കും വഴി
നാലു നീല മുട്ടകളും ഒരു നക്ഷത്രവും
സന്ധ്യയില്‍ നിക്ഷേപിക്കുന്നു
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു .


പോയ്ക്കഴിഞ്ഞാല്‍
1

പോയ്ക്കഴിഞ്ഞാല്‍
ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും

നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍
എന്നേ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായി
നോട്ടു പുസ്തകം തുറക്കുമ്പോള്‍ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .

വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും
കുന്നിമണിയുടെ കറുപ്പാകും
ചെമ്പരത്തിയുടെ കേസരമാകും
പനിക്കൂര്‍ക്കയുടെ ചവര്‍പ്പാകും
കാന്താരിയുടെ എരിവാകും
കാക്കയുടെ കറുപ്പാകും
കലമാനിന്റെ കുതിപ്പാകും
പുഴയുടെ വളവാകും
കടലിന്‍റെ ആഴമാകും ഞാന്‍ .

സൂര്യനാവില്ല ഞാന്‍
ചന്ദ്രനോ ചക്രവാളമോ ആവില്ല
താമരയും മയില്‍പ്പീലിയുമാവില്ല

അക്ഷരമാവും ഞാന്‍
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം

രക്തമാവും ഞാന്‍
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം .

മഴയാവും ഞാന്‍
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ

2


പോയ്ക്കഴിഞ്ഞാല്‍ ഞാന്‍
ഒരിക്കല്‍ തിരിച്ചു വരും
വന്നു വാതിലില്‍ മുട്ടും
ഏഴുവരിക്കവിതയില്‍
ഒരു വരി ചേര്‍ത്ത് മുഴുമിപ്പിക്കുവാന്‍
മുറ്റത്തെ കാശിത്തുമ്പയില്‍
ഒടുവില്‍ വിരിഞ്ഞ പൂവിനു ഏതു നിറമെന്നറിയാന്‍
അധികാരം കൊന്ന തരുണന്റെ ജഡം
മറവിയുടെ ഏതാഴത്തിലെന്നറിയാന്‍
തടവറയിലേക്കയച്ചു മടങ്ങി വന്ന കത്ത്
ശരിയായ വിലാസത്തില്‍ വീണ്ടുമയയ്ക്കാന്‍
പാതി വായിച്ച നോവലിലെ നായകന്‍ ഒടുവില്‍
തട്ടിക്കൊണ്ടു പോകപ്പെട്ട അച്ഛനമ്മമാരേ
കണ്ടെത്തിയോ എന്നറിയാന്‍

തിരിച്ചു വരും
നാട്ടു വര്‍ത്തമാനങ്ങളിലേക്കും
ഉത്സവ മേളങ്ങളിലേക്കും
പഴയ കിളിക്കൊഞ്ചലുകളിലേക്കും

ആര്‍ക്കറിയാം
ജീവിതത്തിലേക്കു തന്നെ


മുരിങ്ങ


തെക്കു പുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്‍റെ ഇലകളുടെ പച്ചപ്പ്‌
പിന്നെ ഞാന്‍ കണ്ടതു കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു

മുരിങ്ങയില്‍ പൂക്കള്‍ പെരുകുമ്പോള്‍
ഞാന്‍ മാനത്തേയ്ക്ക് നോക്കും
നക്ഷത്രങ്ങള്‍ അവിടെത്തന്നെയുണ്ടോ
എന്നറിയാന്‍.
പിന്നെ ഓരോ നാളും നീണ്ടു വരുന്ന
ആ പച്ച വിരലുകള്‍
ഒരു ദിവസം അരിവാള്‍ത്തോട്ടിയില്‍ കുരുങ്ങി
തങ്ങള്‍ ചൂണ്ടിക്കൊണ്ടിരുന്ന അതേ
ഭൂമിയിലേക്ക്‌ വീണു പോകുമെന്നറിയാത്തവ.
എത്ര രക്ത ശൂന്യമായ മരണം,വെറും പച്ച

പക്ഷെ ചെണ്ടക്കോലുകള്‍ ഈമ്പിക്കുടിക്കുമ്പോള്‍
എത്ര പൂരങ്ങള്‍ നാവില്‍!
കുരുക്കള്‍ നാവില്‍ത്തടയുമ്പോള്‍
എത്ര മദന രാവുകള്‍ തൊണ്ടയില്‍!

ആ മുരിങ്ങ ഇന്നില്ല
അതിന്‍റെ കാല്‍ക്കലിരുന്നു കളിക്കാറുള്ള
കുട്ടിയുടെ കല്ലും കക്കയും
അന്‍പത്തേഴു മഴകളിലൊലിച്ച് പോയി
പിന്നെ,ചിതറിയ ചില വളപ്പൊട്ടുകള്‍
അവ മണ്ണിന്നടിയിലിപ്പോഴും കണ്ടേക്കും
ഇവിടെത്തന്നെ വളര്‍ന്നു പൂത്ത
മറ്റൊരു മുരിങ്ങയുടെ നിഴലില്‍
ആവിഷ്ട കൗമാരത്തിന്‍റെ
ഒരാകസ്മിക ജ്വാലയില്‍ പൊള്ളി
മറ്റൊരു പാവാടക്കാരിയുടെ കൈത്തണ്ടയില്‍ നിന്നു
സ്വയം പൊടിഞ്ഞു വീഴുന്നതും സ്വപ്നം കണ്ട് ....

ഞാന്‍ മുസ്ലിം


രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍
'ക്രൂരമുഹമ്മദരു'ടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍

'ഒറ്റ ക്കണ്ണനും' 'എട്ടുകാലി'യും
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയതങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് 'ഖഗ് വ'
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേരു : 'ഭീകരവാദി'

ഇന്നാട്ടില്‍ പിറന്നു പോയി, ഖബറ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റു മുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി : എന്റെ പേരു.

ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്ഖി'നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും?

കുഴിച്ചുമൂടിക്കോളൂ ഒപ്പനയും കോല്‍ക്കളീയും ദഫ് മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രവിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം.

ആദ്യപ്രേമം

ആദ്യപ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍ പുറങ്ങളില്‍
ചാടി നടക്കുന്ന പതു പതു ത്ത അത്ഭുതം
അതിനെ ഇണക്കി എടുക്കുക എളുപ്പമല്ല
അടുത്ത് എത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു
അതിനു ഭയമാണ്,വന്യ വാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ
ഒരു ദല മര്‍മ്മരം പോലും
അതിന്ടെ ചെവി പൊട്ടിക്കുന്നു
ഒരു പനിനീര്‍ പൂവിന്‍ടെ സുഗന്ധം പോലും
അതിന്ടെ മൂക്ക് പൊള്ളിക്കുന്നു
ഒടുവില്‍ തീവ്ര പ്രണയത്തിന്ടെ
കടും വെളിച്ചം കൊണ്ട് കണ്ണ് മഞ്ഞളിപ്പിച്ചു
നാമതിനെ പിടി കൂടുന്നു .
എങ്കിലും മടിയിലിരുത്തി
ഒന്ന് തലോടുംപോഴേക്കും
അത് മഞ്ഞു പോലെ അലിഞ്ഞലിഞ്ഞു
കാണാതാവുന്നു
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു ,
ഘനീഭവിച്ച ഒരു കണ്ണീര്‍ തുള്ളി........

മകള്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

സങ്കടമില്ലാത്ത മനുഷ്യന്‍


സങ്കടമില്ലാത്ത മനുഷ്യനേത്തേടി
ഞാന്‍ ധ്രുവങ്ങളോളം പോയി
ഒടുവില്‍ സങ്കടമില്ലാത്ത ഒരാളെ കണ്ടെത്തി
അയാള്‍ പറഞ്ഞു
മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണുന്നതാണ്
എന്‍റെ സന്തോഷം.
ലോകത്ത് സങ്കടമുള്ളിടത്തോളം
എനിക്കു സങ്കടമുണ്ടാവില്ല

Sunday, September 12, 2010

ആരുനീ നിശാഗന്ധേ! - ജി. ശങ്കരക്കുറുപ്പ്‌

നിസ്തരംഗമം അന്ധ
കാരത്തിന്‍ പാരാവാരം;
നിസ്തബ്ധ താരാപുഷ്പ
വ്യോമശിംശിപാശാഖ;

ചുറ്റിലും നിഴല്‍നിശാ-
ചരികളുറങ്ങുന്നു;
മുറ്റിയൊരേകാന്തത,
ശൂന്യത,വിമൂകത.

കൊമ്പിലെയിലകളി-
ലൊളിച്ച ഹനൂമാന്റെ-
യമ്പിളിക്കലത്താടി-
യിടയ്ക്കു കാണും മായും;

ആരുനീ നിശാഗന്ധേ
നടുങ്ങും കരള്‍ വിടര്‍-
ന്നോരു ഭീരു, നിന്‍ ദീര്‍ഘ-
ശ്വസിതസുഗന്ധങ്ങള്‍

പാവനമധുരമാ-
മൊരു തീവ്രവേദന
പാരിന്റെയുപബോധം
തഴുകിയൊഴുകുന്നു!

സ്നേഹവിദ്ധമാമന്തഃ
കരണം രക്തം വാര്‍ന്നും,
മോഹത്തിലാണ്ടും 'പാപം,
പാപമെ'ന്നുടക്കവേ

ലോകപ്രീതിക്കും രാജ-
നീതിക്കും തലചായ്ച
ലോലനും കഠിനനു-
മാകിന പുരുഷന്റെ

മുന്‍പില്‍നിന്നകംപിളര്‍-
ന്നിള നല്‍കിയോരിടം
കൂമ്പിന പൂങ്കയ്യോടെ
പൂകിയ മണ്ണിന്‍മകള്‍

നെടുവീര്‍പ്പിടുകയാം;
ആ വ്രണിതാത്മാവാവാം
വിടരുന്നതു നിന്നില്‍
രഹസ്സില്‍, നിശാഗന്ധേ!

മറക്കൂ മറക്കൂ - ബാലാമണിയമ്മ

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ".

കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ".

മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍
മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,
അഹോ നിത്യരമ്യങ്ങ,ളെന്നാലെതിര്‍പ്പൂ
ഗൃഹാകര്‍ഷണം "നീ മറക്കൂ മറക്കൂ".

യുവത്വോദയത്തിന്റെ ദിവ്യപ്രകാശം
നവസ്വപ്നസാമ്രാജ്യസര്‍വ്വാധിപത്യം,
ഇവയ്ക്കൊത്തതായില്ല മറ്റൊന്നു,മെന്നാല്‍
ഇതേ പ്രജ്ഞ ചൊല്‍വൂ "മറക്കൂ, മറക്കൂ".

നടാടെപ്പിറന്നോരു കുഞ്ഞിന്റെ പൂമെയ്‌
തൊടുമ്പോള്‍ പിതാക്കള്‍ക്കുദിയ്ക്കും പ്രഹര്‍ഷം
ഒടുങ്ങാവതല്ലെന്നു,മെന്നാലുമോതാന്‍
തുടങ്ങുന്നു കാലം "മറക്കൂ മറക്കൂ".

പളുങ്കിന്‍ കുടംപോലതീതാനുഭൂതി-
പ്രപഞ്ചം തകര്‍ന്നും മിനുങ്ങുന്നു; പക്ഷേ
പ്രലുബ്ധാന്തരംഗത്തെയുന്തുന്നു വീണ്ടും
പ്രവൃത്തിപ്രവാഹം "മറക്കൂ മറക്കൂ".

അടഞ്ഞൂ കവാടങ്ങള്‍, കാറ്റാകെ നിന്നൂ
പിടയ്ക്കുന്നു ബോധം നിഴല്‍പ്പാടി,ലപ്പോള്‍
അടുത്തെത്തി മന്ത്രിക്കയാം മൃത്യു "മേലില്‍
ക്കിടയ്ക്കില്ല നേരം, സ്മരിക്കൂ സ്മരിക്കൂ".

കടത്തുതോണി - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

തിരിച്ചുകെട്ടുക വേലികയറുവോളം
കരിയൊഴുക്കിലിത്തോണി കടത്തുകാരാ!
വരാം, അല്‍പം വെളിച്ചമുണ്ടവശേഷിപ്പൂ
ഭുവനത്തിന്‍വക്കില്‍, അതും തുടച്ചുനക്കി;
ഒരു ജന്മമറിയാത്ത രസത്തോടിപ്പോള്‍
നുണഞ്ഞിരിയ്ക്കയാണന്ത്യനിമിഷാര്‍ദ്ധം ഞാന്‍.
ഒരുക്കത്തിന്‍ സുദീര്‍ഘമാം തുടരിന്‍ കണ്ണി
വിളക്കട്ടെ പൊടിയിട്ടു കുറച്ചുകൂടി.
സമയമായില്ല മേച്ചില്‍പ്പുറത്തുനിന്നും
തിരിച്ചിടുന്നതേയുള്ളൂ തെളിക്കമൂലം
തിരക്കിട്ടപോക്കില്‍ വേലിത്തളിരും മുള്ളും
വലിച്ചൊന്നായ്‌ ചവയ്ക്കുന്ന ചടച്ചപൈക്കള്‍.
സമയമായില്ലാ നോക്കൂ മണിമുഴങ്ങാ-
വടക്കന്‍വണ്ടിയും കാത്തിട്ടിരിപ്പാണാള്‍ക്കാര്‍.
ചുകന്നകല്ലണിക്കമ്മല്‍ക്കവിളായ്‌ നില്‍ക്കും
കൊടിമരങ്ങളെപ്പറ്റിപ്ഫലിതംചൊല്ലി
സമയമായില്ല നോക്കൂ ചന്തയില്‍പ്പച്ച-
ക്കറിക്കാരന്‍ നിരത്തിയ വിഭവജാലം
എടുത്തുകെട്ടവേ തിക്കിയവസാനിക്കാ-
വിലപേശല്‍ നടത്തുന്ന ഗൃഹേശിമാരെ.

കരിഞ്ചിറകിന്മേല്‍ക്കാലന്‍ കോഴികള്‍കൂകി-
പ്പറന്നെത്തും കടവത്തെ മരത്തില്‍ക്കെട്ടി
ഒരുത്താനശായിക്കെഴും നിശ്വാസംപോലെ
വലിയുന്ന തോണിക്കയര്‍ ഞരങ്ങുന്നില്ല.
വിചിത്രം വ്യക്തിബന്ധത്തിന്‍ തുടുത്തചായം
കഴുകിപ്പോയ്‌ കലുഷമായ്‌ സമൂഹചിത്രം
മനസ്സതു നിരീക്ഷിപ്പൂ വികാരശൂന്യം
മഴപെയ്തൊലിച്ചുനില്‍ക്കും മതിലുപോലെ.
കനലായിരുന്നതൊക്കെക്കരിഞ്ഞുപോയി
പരിചിതമുഖങ്ങള്‍ ഹാ, ഭസിതലിപ്തം
തുടുവെയിലുദിക്കുമ്പോള്‍ കുഴഞ്ഞുതൂങ്ങും
പനിനീര്‍പ്പൂവുകളത്രേ പുതുമുഖങ്ങള്‍.
തനിയ്ക്കിനി രസം തന്നിലൊതുങ്ങലെങ്കില്‍
തനിമതന്‍ പേരാണല്ലോ കറുത്തതോണി.
കടവുമരത്തിന്‍കെട്ടുകയറിലായാള്‍
പിറുപിറുക്കുന്നു, നില്‍ക്കൂ, വരികയായ്‌ ഞാന്‍.
വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്നുഞ്ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി.
മുതുകില്‍നിന്നഴിച്ചിടൂ കനത്തഭാണ്ഡം
മുറിവിലാറാതെനില്‍പ്പൂ മുടിഞ്ഞനീറ്റം
മുഴുവനും നീറ്റുന്നവന്‍ കടവില്‍ നില്‍പൂ
കുളംകുഴിക്കുമ്പോഴെന്തു കുറിയകുറ്റി!
എനിയ്ക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാന്‍
കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം
ഒരുതിരി കൊളുത്തിക്കൈമലര്‍ത്തി വാതില്‍
മലര്‍ക്കവേ തുറന്നിട്ടു വരികേ വേണ്ടൂ!.

വെണ്ണക്കല്ലിന്റെ കഥ - അക്കിത്തം

ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ

കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ

ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും

ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ

നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ

പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:

"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"

അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു

വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം

മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ

വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍

ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.

ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം

നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ

പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ

പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,

ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ

പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,

ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,

മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.

യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ

പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി

രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി

എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍

മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ

കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,

മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.

പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,

ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌

മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം

വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!

എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!

ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍

സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും.

പരമദുഃഖം - അക്കിത്തം

ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നുഞാനലിഞ്ഞുനില്‍ക്കേ
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!
കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും
കാറ്റെന്‍ വിയര്‍പ്പുതുള്ളി തുടച്ചുമില്ല
ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല
പാരിടം കഥയൊന്നുമറിഞ്ഞുമില്ല
കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങീലെ;ന്നാല്‍
കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!
എന്തെന്നെനിക്കുപോലും ചിന്തിക്കാന്‍ കഴിയാത്ത-
തെമ്മട്ടിലപരനോടുണര്‍ത്തിടാവൂ!

കറുത്ത ചെട്ടിച്ചികള്‍ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍.

മാരിവില്ലെന്നേ നിനച്ചുപോയ്‌ നാം മനോ
ഹാരിഭൂഭംഗിയാല്‍ സ്തബ്ധരായോഷമാര്‍
ചായം പിഴിഞ്ഞോരു ചേല ചുറ്റിപ്പുത
ച്ചായതമാകുമസ്സാനുവില്‍ നില്‍ക്കവേ.

ചുണ്ടും പിളുത്തിച്ചുരുളന്‍മുടിയുമായ്‌
മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം.
പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോ
പറ്റേ വിളര്‍ത്തൊരക്കാലവര്‍ഷാംഗന,

പോന്നുവന്നാരേ ചുരന്ന മുലയുമായ്‌
പ്പൂര്‍വാംബുരാശിയെപ്പെറ്റൊരിമ്മങ്കമാര്‍!
ഭാഗ്യം കെടില്ലൊരു നാട്ടിനു, മുണ്ടയല്‍
പക്കങ്ങളെങ്കില്‍സ്സഹകരിച്ചീടുവാന്‍.

ഇന്നെന്തഴകീക്കറുമ്പിക്കിടാത്തികള്‍
ക്കെന്റെ നാട്ടാരുടെ കണ്ണിലെന്നോ, രസം!
ഇന്നിവര്‍ പേശും തമിഴ്‌ തമിഴല്ലതാ
നിന്നിവര്‍ പാടുന്ന പാട്ടേ മനോഹരം.

കെട്ടിപ്പുണരുവാന്‍ കൈനീട്ടി നില്‍ക്കയാം
കേരമനോഹരകേരളത്തോപ്പുകള്‍!
ഞാനോര്‍ത്തുപോകയാ,ണിമ്മലനാടതി
ദൂനസ്ഥിതിയിലകപ്പെട്ട നാള്‍കളില്‍
ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!

മാളികവീട്ടിലെയാളുകള്‍ക്കിന്നലെ
ത്താളമുരജമടിച്ചുകേള്‍പ്പിക്കുവാന്‍,
ചെറ്റക്കുടിലിലെദ്ദമ്പതിമാര്‍കളെ
മുറ്റും മുഴുകെത്തഴുകിച്ചുറക്കുവാന്‍,
തെങ്ങിന്റെ പച്ചക്കുരല്‍കളില്‍പ്പുത്തനാം
തിങ്കള്‍ക്കലകളുദിപ്പിയ്ക്കുവാനുമേ.
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്ത ചെട്ടിച്ചികള്‍.

നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച
സുന്ദരിമാരേ, വിധേയമിക്കേരളം.
എത്തുമല്ലോ നിങ്ങള്‍ വീണ്ടുമിത്തീരത്തി
ലേറെദ്ദിനങ്ങള്‍ കഴിവതിന്‍മുമ്പുതാന്‍:
നിങ്ങള്‍തന്‍ പാലുണ്ട പുന്നെല്ലു കൊയ്തെടു
ത്തെങ്ങള്‍ പത്തായം നിറച്ചു വാഴുന്ന നാള്‍,
മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടിക്കൊണ്ടു
മഞ്ജുനിശകളിങ്ങൂയലാടുന്ന നാള്‍,
മാണ്‍പെഴുമാണ്‍കുയില്‍ കുകിത്തളരവേ
മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,
കുപ്പിവളകളും ചാന്തുസിന്ദൂരവും
ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌
മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ
മംഗല്യവാണിഭം കൊണ്ടുനടക്കവേ,
എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ
കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും

പൂതപ്പാട്ട്‌ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു. ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ?
കേട്ടോളൂ

ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌

'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!'

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?


തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.

പ്രലോഭനം - ആര്‍. രാമചന്ദ്രന്‍

വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി.

ചിറകു കുടയുന്നു തെന്ന,ലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍.

ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി

കരളോര്‍ക്കുമേതോ പുരാണശോക-
കഥപോലിശ്ശ്യാമള ഭൂമി കാണ്മൂ

ഒരു നറുകണ്ണാന്തളിമലര്‍പോല്‍
വിരിയുമിസ്സാന്ധ്യനിശ്ശബ്ദതയില്‍

പഥികര്‍ കാണാതെ കടന്നുപോകും
പെരുവഴിത്തിരിവിലെ വിഗ്രഹംപോല്‍

മരുവുമെന്നാത്മാവുതന്നെയാരോ
പുരുമോദമാര്‍ന്നു വിളിച്ചിടുന്നു

പരിചിതമാണെനിയ്ക്കാമധുര
സ്വരമതിന്നുള്ളിലൊളിച്ചിരിപ്പൂ

അതിദൂരശൈലശൃംഗങ്ങളില്‍ കേ-
ണലയും നിലാവിന്‍ കിനാവുകളും

ഒളിയറ്റ വാനിന്നഗാധതയില്‍
തെളിയും മിഴികള്‍തന്‍ വേദനയും

പറയാതെപോയ വസന്തരാവിന്‍
സ്മരണയില്‍ മുറ്റിന കണ്ണുനീരും

പരിചിതമാണെനിയ്ക്കാ മധുര-
സ്വര,മതുള്‍ക്കൊള്ളുക മൂലമല്ലോ

വിജനകുഞ്ജങ്ങള്‍പോല്‍ വീര്‍പ്പിടുന്നു
വിരഹാകുലങ്ങളായ്‌ മദ്ദിനങ്ങള്‍!

മറുപടിചൊല്ലാന്‍ മടിച്ചു ദീന-
മിരുളിലെന്നാത്മാവൊളിച്ചിരിപ്പൂ.

മേഘരൂപന്‍ - ആറ്റൂര്‍ രവിവര്‍മ്മ

സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍ .

ഇടുങ്ങിയ, നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങ
ളൊത്തുമേയുന്ന വേളയില്‍

പൊന്‍ കോലം കേറ്റുവാന്‍ കുമ്പി
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക
പ്പെട്ടീലല്ലോ പദങ്ങളും.

ഉന്നം തെറ്റാത്ത തോക്കിന്നു
മായീലാ നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടംപിടിച്ചു നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ
പുണ്യത്തിന്റെ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യമാം തേങ്ങല്‍ !
പൗര്‍ണമിക്കുളള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

ഞാന്‍ - കുഞ്ഞുണ്ണി

കു
കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ-
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ


ഞാനെനിയ്ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്‌

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു
പുറത്തുകടക്കാനാവുന്നില്ലല്ലോ

അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ

ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍

ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും

ഞാന്‍ വളയില്‍ വളയില്ല
വളപ്പൊട്ടില്‍ വിളയും

എനിക്കുതന്നെ കിട്ടുന്നൂ
ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

നീണ്ടവഴി
മഴക്കാലമൂവന്തി
ഞാനേകന്‍

കുഞ്ഞുണ്ണി എന്ന ഞാനോ
ഞാനെന്ന കുഞ്ഞുണ്ണിയോ

എന്റെപേരെന്റെ വേര്‌

എന്‍മനമെന്‍ മന

എനിക്കുള്ള കവിത ഞാന്‍തന്നെ

എന്നെത്തിന്നൊരു പുലിയെത്തിരയുകയാകുന്നൂ ഞാന്‍

എനിക്കുറങ്ങാനറിയില്ല
ഉണരാനൊട്ടുമറിയില്ല

കുഞ്ഞില്‍നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ

കൊട്ടാരം കാക്കുന്ന പട്ടിയാണല്ലോ ഞാന്‍
കേള്‍ക്കട്ടെ പട്ടീ നിന്‍ മേല്‍വിലാസം

എന്‍നാമമെന്നാമം

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം

ഞാനാരുടെ തോന്നലാണ്‌

എന്നെപ്പെറ്റതു ഞാന്‍തന്നെ

ഞാനെന്ന കുഞ്ഞുണ്ണിയോ
കുഞ്ഞുണ്ണി എന്ന ഞാനോ

എന്നിലൂടെ നടക്കാനേ
എന്റെ കാലിനറിഞ്ഞിടൂ

ഞാനൊരു കാക്കവി
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം
കണ്ടുകഴിഞ്ഞാല്‍
ഞാനൊരരക്കവിയാമോ
അഥവാ
വെറുമൊരരയ്ക്കാക്കവിയാമോ

ഞാന്‍ ആധുനികോത്തരനല്ല
അത്യന്താധുനികനല്ല
ആധുനികനുമല്ല
വെറും ധുനികനാണ്‌
തനി ധുനികന്‍

ഞാനൊരു വാടകവീടാണ്‌
ആരുടെ
ആരാണിതില്‍ താമസിക്കുന്നത്‌

ഞാനെനിക്കു മരിക്കാനായ്‌
ജീവിക്കാമെന്നുവെയ്ക്കുക
എനിക്കു ജീവിച്ചീടാനാ
യാരുണ്ടൊന്നു മരിക്കുവാന്‍

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ്‌ തീരുന്നില്ല

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ്‌ കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍

അമ്പാടിയിലേക്കു വീണ്ടും - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

ദാരുകന്‍:

പായുക പായുക കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
സുദീര്‍ഘ വീഥിയില്‍ നയിയ്ക്ക നീളെ
സുഖിത സ്വപ്നം പോലെ.

"ദാരുക, ദാമോദരനൊപ്പം
വ്രജത്തിലോളം നീ പോണം
ആജ്ഞയല്ലൊരനുഗ്രഹമത്രേ
നമുക്കു തന്നൂ ബലരാമന്‍
മടുപ്പനത്രേ കൊട്ടാരം
അയത്ന സുലഭസുഖാഗാരം:
ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ
തെന്തിനു ജീവിതപലഹാരം!
വിരോധിമാരേ, നിങ്ങള്‍ക്കാ
യാശംസിപ്പൂ ഞാനിവയെ:
വിശപ്പൊരിക്കലുമേല്‍പിയ്ക്കാത്തൊരു
വിശേഷ ഭക്ഷണ വിഭവങ്ങള്‍;
വിയോഗമെന്തെന്നറിയാനരുതാ
ത്തവിഘ്നസിദ്ധപ്രണയങ്ങള്‍;
ഒരിറ്റു നിണവും വീഴാതഴകോ
ടൊഴിഞ്ഞു കിട്ടും വിജയങ്ങള്‍!
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.
എനിയ്ക്കു രസമത്യാസന്നോദയ
വികാര വിപ്ലവ ദൃശ്യങ്ങള്‍,
അഗാധഹൃദയ ഹ്രദമഥനോണ്മിത
സൗന്ദര്യ പ്രതിഭാസങ്ങള്‍.
നോറ്റിരിയ്ക്കും മങ്കകള്‍, തന്‍തന്‍
നൊമ്പരത്തെ കാണുകയായ്‌,
സ്വന്തം ജീവിതമൂല്യമടര്‍ത്തി
പ്പന്താടുകയായ്‌ ഗോകുലം!
ചാടുകളോടി വരുന്നകലെ
മാടിന്‍ നിരയുടെ പിന്നാലെ
രാജധാനിയ്ക്കിവയെത്തിപ്പൂ
ഗോരസങ്ങളെ വഴിപോലെ.
മുഷിഞ്ഞ കുത്തിയുടുപ്പു, തലേക്കെ,
ട്ടഴഞ്ഞൊരലസക്കുപ്പായം,
ഗോപ, കൊള്ളാം നിന്‍ കൈമുതലിന്‍
ഗോപനത്തിന്നീവേഷം.
സൂക്ഷ്മം ദാരുകനറിയാമേ
സൂക്ഷിപ്പിന്‍ കഥ നിങ്ങളുടെ;
അവന്റെ തേരിലിരിപ്പുണ്ടല്ലോ
ആനായര്‍കുലനിക്ഷേപം
ആര്‍തന്‍ ഭ്രുകുടി വിക്ഷേപം
പ്രപഞ്ചകഥതന്‍ സംക്ഷേപം
അസ്സമ്പത്തിന്നുടമകളത്രേ
ഗോപക്കുടിലുകള്‍ ബഹുചിത്രം!
ബാലകന്മാര്‍ കളിയാടീ,
കാലികള്‍ മേഞ്ഞു പുളച്ചോടീ
കാണും ശാദ്വലമേ, നീ നേടിയ
താരില്‍ നിന്നീ നീലിമയെ?
കറുകപ്പുല്‍ക്കൂമ്പുകളാലേ
കുളിര്‍ കോരുന്നൊരു മെയ്യോടേ
നിലനിര്‍ത്തുന്നൂ നിയ്യിപ്പോഴും
ചിലതിന്‍ വിമല സ്മരണകളെ.
കറുകപ്പുല്‍ക്കൂമ്പുകളാലേ
വൃന്ദാവനമടുലരുകളേ,
യുഷ്മല്‍ സൗരഭമുദ്വേലം
വരുന്നു തീരാദാഹത്തോടൊരു
കരിവണെ്ടന്നുടെ രഥമേറി.
പായുക, പായുക, കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
പുരുസുഖവീഥിയില്‍ നയിയ്ക്ക നീളെ
പുഷ്യല്‍ സ്വപ്നം പോലെ.

ഗോപികമാര്‍:

രാജരഥത്തെപ്പായിച്ചെത്തും
സൂത, നിര്‍ത്തിയതെന്തേ നീ?
കാളിന്ദിയില്‍ നീരാടാന്‍ പോകും
ഞങ്ങള്‍, ഗോപപ്പെണ്ണുങ്ങള്‍.
അമ്മയെക്കാണാനാം പോവതു
ചിരപ്രതീക്ഷിതനിദ്ദേവന്‍;
താമസിപ്പിയ്ക്കരുതേ വെറുതേ,
ഞങ്ങളെയറിയില്ലിദ്ദേഹം.
മുക്തമാക്കീയൊട്ടിട ഞങ്ങടെ
ഭര്‍ത്തൃപുത്രപിതൃ ബന്ധം;
മാനുഷികത്വത്തിങ്കല്‍ നിന്നു
മുയര്‍ത്തുകയുണ്ടായൊരു ദേവന്‍.
അമ്മമാരി,ല്ലരിയ സഹോദരി
മാര,ല്ലച്ചികളല്ലാര്‍ക്കും,
അന്നു കാനന കേളീലോലകള്‍
ഞങ്ങളെയറിയില്ലിദ്ദേഹം.
രാവിന്‍ ഛായകള്‍, കാളിന്ദീ ജല
കാളിമ, കാട്ടിന്‍ പച്ചപ്പും
ഞങ്ങള്‍ക്കഭിമതചേല, സചേലകള്‍
ഞങ്ങളെയറിയില്ലിദ്ദേഹം
രാജരഥത്തെപ്പായിച്ചെത്തും
സൂത, നീയേ ശിക്ഷാര്‍ഹന്‍;
അന്ത:പുരമേ ദേവനു ലക്ഷ്യം,
അമ്പാടിയിലെന്തെത്തിച്ചൂ?
ദേവനെയും വിട്ടോടുകയാണോ
തേരേ, നീ നിലനിന്നാലും
ഗോപികാഹൃദയാന്തര്‍വേദിയി
ലക്രൂരന്റെ രഥം പോലെ!
മഹര്‍ഷിമാരേ,തെല്ലിട നിര്‍ത്തുക
ധര്‍മ്മശാസ്ത്രക്കുറിമാനം
പ്രപഞ്ച ധര്‍മ്മം മറ്റൊന്നാക്കുവി
നീശ്വരന്മാരേ!
ഇവിടെഗ്ഗോപികളശ്രുതപൂര്‍വ്വക
മാമൊരു നാടകമാടട്ടേ,
ഇവിടെ സ്വന്തം സങ്കല്‍പങ്ങളില്‍
ഞങ്ങടെ ലോകം പണിയട്ടേ.
കൃഷ്ണാ, മുന്നേപ്പോലേ നീയി
ക്കാളിന്ദീതടവിടപത്തില്‍
പ്രഭാതകിരണപ്പൂക്കള്‍ വിരിച്ചൊരു
കൊമ്പിലിരുന്നിക്കുളിര്‍കാറ്റില്‍
ഭ്രുകുടിതാളലയാന്വിതമാമൊരു
ഗാനം പാടുക വേണുവില്‍.
ചേലകളല്ലാ വാരിയെടുക്കുക
ഞങ്ങടെ ചേതന പാടേ,
നിന്നുടെ ചുറ്റും തൂക്കിക്കൊള്ളുക
സുമന്ദഹാസത്തോടെ:
വ്രീളാവിവശതയാലേ മിഴിയും
പൂട്ടി ഞങ്ങള്‍ കിടക്കുമ്പോള്‍
ഞങ്ങളെ മൂടുക, കാരുണ്യാത്മന്‍,
നിന്നോടക്കുഴല്‍ വിളിയാലേ!

വിട - അയ്യപ്പപ്പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

താടക - വയലാര്‍

വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്ഗുയനസന്ധ്യയില്‍
പാര്വ്വധതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക

താമരചോലകള്ക്കാക്കരെ ഭാര്ഗ്ഗ്വരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ.

സ്ത്രീഹൃദയത്തിനുന്മാെദമുണര്ത്തു മാ മോഹന
ഗോപാംഗഭംഗി നുകര്ന്ന വള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്ന്നു് നിന്നാള്‍
സലജ്ജം സകാമം സവിസ്മയം

രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്ന്നീ്ടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.

ആര്യഗോത്രത്തലവന്മാശര്‍ അനുചരന്മാ്രുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്മാംരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാള്‍

ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു്
ചവിട്ടി ഉടച്ചനാള്‍,വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്ത്തും തപസ്വി തന്‍ കണ്ണുകള്‍

ചിത്രശിലാതലങ്ങള്ക്കു് മീതെ മലര്മെ്ത്ത വിരിക്കും
സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനന്ദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ച്യുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക.

ഞാണ്‍ വടുവാര്ന്ന് യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്ക്കൂ ന്തലില്‍
ഹേമാംഗകങളില്‍, താടകതന്‍ തളിര്ത്താ മരമൊട്ടിളം
കൈകള്‍ ഓടവെ

അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്ദ്ധംസുപ്താന്തര്വിമകാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്ന്നുസപോയ് രാമന്റെ കണ്ണുകള്‍

മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്ണ്ണ സിംഹാസനം

ചുറ്റുമുറങ്ങിക്കിടന്ന മഹര്ഷിമമാര്‍ ഞെട്ടിയുണര്ന്നുി
നിശ്ശബ്ദയായ് പെണ്കൊവടി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്ജ്ജവനം
കേട്ടു നടുങ്ങി വിന്ധ്യാടവി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്ജ്ജവനം കേട്ടൂ.

വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ
നിശാചരി താടകയാണവള്‍
ആദ്യമായ് രാമന്റെ മന്മ ഥാസ്ത്രം മാല ചാര്ത്തി യ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസത്രത്താല്‍ തകര്ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം

പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്ക്കു മ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്ക്കു ന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്ഭുത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്മൊത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്ത്തു റുങ്കുകള്‍.

മുള്ക്കു രിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്ക്കു ന്ന വാളായുറഞ്ഞിടാം

അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്ത്ഥേപൂര്ണ്ണെനായ്‌, കാണുവാ-
നാര്ക്കു മാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്ക്കഗതീതനായ്‌.

പടയാളികള്‍‍ – വൈലോപ്പിള്ളി ശ്രീധരമേനോൻ



പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍;

ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌
പെ,ണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;

ഭൂതം കണക്കിനേ മൂടല്മല,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,

തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,

ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.

തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴിക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,

ഗദ്ഗകദരുദ്ധമാം രോദനം പോലവേ,
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!

നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തലംാ വൃശ്ചികം പാടേ കടന്നുപോയി.

നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.

വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും

പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.

തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്താതെ വീണുപോയ്!

കാര്മിണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്മിഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!

ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?

ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;

പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍.

മാലോകര്‍‍‍ തുഷ്ടി്യാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,

തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍

കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി

പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും

പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍.

ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്ത്തു വാന്‍‍

മനസ്വിനി - ചങ്ങമ്പുഴ കൃഷ്ണപ്പിളള

മഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്കാെലേ,
നിന്നൂലളിതേ, നീയെന്മുന്നില്‍
നിര്വൃലതി തന്‍ പൊന്കാതിര്പോുലെ!

ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന്‍ കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാര്ദ്രണമഹാദ്രികളില്‍,
കല്യലസജ്ജല കന്യക കനക-
ക്കതിരുകള്കൊ‍ണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകള്‍.
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!

മഞ്ഞല മാഞ്ഞിളവെയ്ലൊളിയില്‍,ദല-
മര്മ്മളരമൊഴുകീ മരനിരയില്‍
ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍!
ദേവദയാമയ മലയജശകലം
താവിയ നിന്‍ കുളിര്നി ടിലത്തില്‍.
കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകള്‍!
സത്വഗുണശ്രീåചെന്താമര മലര്‍
സസ്മിതമഴകില്‍ വിടര്ത്തി യപോല്‍,
ചടുലോല്പകല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്വ്ദനം!

ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ
മാനസമോര്ത്തു സഖി നിന്നെ....

തുടുതുടെയൊരു ചെറു കവിത വിടര്ന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്‍!
ചൊകചൊകയൊരു ചെറുകവിത വിടര്ന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്‍!

മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്ക്കൊിടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്പടന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍!

മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാന്‍!....

രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ നിന്നുടലില്‍.
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്വെ്റുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാ-കണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്ക്കാ നും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതന്‍ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകള്‍!

ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?

പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി-നടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ- നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍-
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊന്തിരരികള്‍?
അപ്പൊന്തി്രികള്‍ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?...
ദുര്വ്വാ സനകളിടയ്ക്കിടെയെത്തി-
സര്വ്വ്കരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവില്‍-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാര്ദ്രയ മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്കതരളില്‍?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീര്പ്പളലകള്‍?
നിന്കതവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയില്‍
ശാരദ രജനിയിലെന്നതുപോല്‍, നീ
ശാലിനി, നിദ്രയിലമരുമ്പോള്‍.
അകലത്തറിയാത്തലയാഴികള്തമ-
ന്നകഗുഹകളില്‍ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളന്‍ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോല്‍,
പിടയാറില്ലേ നിന്ഹ്തചേതന
പിടികിട്ടാത്തൊരു വേദനയില്‍?....

വര്ണ്ണം്, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്മേളല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുള്‍ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍ കഥയോര്ത്തോടര്ത്തെതന്‍ കരളുരുകി-
സ്സങ്കല്പതത്തില്‍ വിലയിക്കേ,
ഏതോനിര്വൃതതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ



അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

അന്നം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

തൃശ്ശിവപേരൂര്‍ പൂരപ്പറമ്പു കടന്നുഞാന്‍
ഒട്ടിയവയറുമായ് ഉച്ചയ്ക്കു കേറിച്ചെന്നു
'ഇത്രമാത്രമേ ബാക്കി' എന്നോതി വൈലോപ്പിള്ളി
ഇത്തിരി ചോറും മോരും ഉപ്പിലിട്ടതും തന്നു
ഞാനുണ്ണുന്നതു നോക്കിനില്ക്കുമ്പോള്‍ മഹാകവി
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞുപോയ്
'ആരുപെറ്റതാണാവോ പാവമിച്ചെറുക്കനെ
ആരാകിലെന്ത,പ്പെണ്ണിന്‍ ജാതകം മഹാകഷ്ടം!'
എനിയ്ക്കു ചിരിവന്നു; ബാഹുകദിനമുന്തി-
ക്കഴിക്കുമവിടുത്തെജ്ജാതകം ബഹുകേമം!
'കൂടല്മാിണിക്യത്തിലെസ്സദ്യനീയുണ്ടിട്ടുണ്ടോ?
പാടിഞാന്‍ പുകഴ്ത്താം കെങ്കേമമപ്പുളിങ്കറി'
അപ്പൊഴെന്‍ മുന്നില്നിുന്നു മാഞ്ഞുപോയ് വൈലോപ്പിള്ളി
മറ്റൊരു രംഗം കണ്ണില്ത്തെണളിഞ്ഞു, പറഞ്ഞു ഞാന്‍:
വംഗസാഗരത്തിന്റെ കരയില്‍, ശ്മശാനത്തില്‍,
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍,
ബന്ധുക്കള്‍ മരിച്ചവര്ക്ക ന്തിമാന്നമായ് വെച്ച
മണ്കുലത്തിലെച്ചോറ് തിന്നതു ഞാനോര്ക്കുലന്നു.
മിണ്ടിയില്ലൊന്നും ചെന്നു തന്‍ ചാരുകസാരയില്‍
ചിന്തപൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിയ്ക്കറിയാമക്കിടപ്പിലുണര്ന്നി്ല്ലേ
അങ്ങതന്നുള്ളില്‍ ജഗദ്ബ്ഭക്ഷകനാകും കാലം?

കുതിരകള്‍ /പാബ്ലോ നെരൂദ (വിവര്ത്ത നം അയ്യപ്പപ്പണിക്കര്‍ )

ജനലില്ക്കൂടി
ഞാന്‍ കുതിരകളെ കണ്ടു.

ഹേമന്തകാലത്ത്
ബര്ലിതനിലായിരുന്നു ഞാന്‍.
പ്രകാശരഹിതമായ ആകാശം,
ആകാശരഹിതമായ ആകാശം.
നനഞ്ഞ റൊട്ടിപോലെ
വിളറിയ അന്തരീക്ഷം
ഒഴിഞ്ഞു കിടന്ന കളിസ്ഥലം
എന്റെ ജനലില്ക്കൂകടി ഞാന്‍ കണ്ടു.
ഹേമന്തത്തിന്റെ പല്ലുകള്‍
കടിച്ചുതുപ്പിയ ഒരു വൃത്തം മാത്രം.
പത്തു കുതിരകള്‍
പെട്ടെന്ന് ആ മഞ്ഞണിപ്പരപ്പിലേക്കു
നടന്നു കയറി;
ഒരു മനുഷ്യന്‍ അവരെ നയിച്ചുകൊണ്ടു വന്നു
അങ്ങനെ മുന്നോട്ടു വരവേ,
ഒരു ജ്വാല പോലെ
അസ്തിത്വത്തിലേക്ക് അവര്‍ തിരപൊങ്ങിയതേ ഉളളൂ.
അതേവരെ ശൂന്യമായിരുന്ന
എന്റെ കണ്ണുകളുടെ പ്രപഞ്ചം അതാ, നിറഞ്ഞു കഴിഞ്ഞു.
അത്യുജ്ജ്വലം, അപങ്കിലം!
വിരിഞ്ഞ വെടിപ്പുളള കുളമ്പുകള്ക്കുാ മീതെ
പത്തു ദൈവങ്ങളെപ്പോലെ
അവര്‍ നടന്നുകയറി;
അവരുടെ കുഞ്ചിരോമങ്ങള്‍
ശുദ്ധസൗന്ദര്യസ്വപ്നത്തിന്റെ
സ്മാരകങ്ങളായി.
അവരുടെ പൂണികള്‍
ഗോളകങ്ങളായിരുന്നു,
മധുരനാരങ്ങകളായിരുന്നു.
കുന്തിരിക്കവും തേനും ചേര്ന്നക നിറം.
അതു ജ്വലിക്കുകയായിരുന്നു.
അഹന്തയുടെ കല്ലില്‍
കൊത്തിയുയര്ത്തിലയ ഗോപുരങ്ങള്‍
അവരുടെ കണ്ഠനാളങ്ങള്‍
രൗദ്രദീപ്തമായ ആ കണ്ണുകളില്‍ നിന്ന്
കേവലചൈതന്യം
ഒരു തടവുകാരനെപ്പോലെ
വെളിയിലേക്ക് നോക്കി
അങ്ങനെ അവിടെ,
അവിശുദ്ധവും അസംതൃപ്തവുമായ ഹേമന്തത്തില്‍
മദ്ധ്യാഹ്നത്തിലെ നിശ്ശബ്ദതയില്‍
ആ കുതിരകളുടെ പ്രബലമായ സാന്നിദ്ധ്യം
രക്തമായി, താളമായി,
അസ്തിത്വത്തിന്റെ ആഹ്വാനമൂതുന്ന
'വിശുദ്ധ പാത്ര'മായി
ഞാന്‍ കണ്ടു, ഞാന്‍ കണ്ടു ,
കണ്ടുകൊണ്ടുതന്നെ ഞാന്‍
ബോധം വീണ്ടെടുത്തു
ഒന്നുമറിയാത്ത നീരുറവയും
സുന്ദരവസ്തുക്കളില്‍ ജ്വലിക്കുന്ന അഗ്നിയും
സ്വര്ണ്ണ ത്തിന്റെ നൃത്തവും
ആകാശവും
അവിടെത്തന്നെയുണ്ടായിരുന്നു.

ബെര്ലി്നിലെ നിഷ് പ്രഭമായ ആ ഹേമന്തം
ഞാന്‍ തൂത്തു തുടച്ചു കളഞ്ഞു പക്ഷേ,
പ്രഭതൂകിനിന്ന ആ കുതിരകളെ
എനിക്കു മറക്കാന്‍ സാധ്യമല്ല.

എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണമേനോന്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്കേളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്ത്തി യാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍
ദുര്ജ്ജചന്തുവിഹീനമാം ദുര്ല്ല്ഭതീര്ത്ഥഛഹ്രദം
കജ്ജലോല്ഗളമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍
ശസ്ത്രമെന്നിയേ ധര്മ്മതസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്ത്തു ന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?'
ഭാര്യയെക്കണ്ടെത്തിയ ധര്മ്മയത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്ത്തങളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്മ്മലരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്ച്ചേ ര്ന്നൊറത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്പ്പാ ദമൊരിയ്ക്കല്ദ്ദണര്ശിംച്ചെന്നാല്‍
കാതരനതിധീരന്‍, കര്ക്കംശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്ക്ക ന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്ത്തന ദംഷ്ട്രകള്‍ കേസരിയൊരു മാന്കുന-
ഞ്ഞാ,ര്ത്തേിന്തിത്തടംതല്ലും വന്ക ടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്പ്പെംടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്വ്വെതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്മ്മ്കൃഷകന്റെ സല്ക്കഹര്മ്മം വയല്തോവറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്ഗാലദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്ക്കനലത്തുണ്ടുമുടു-
ത്തര്ദ്ധ നഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്മ്മ്യോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പശപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്ഷമ! നമസ്തേ ദുരാധര്ഷ ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്ഗുനരോ!

ചിന്താവിഷ്ടയായ സീത - കുമാരനാശാന്‍


-1-
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.

-2-
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാ‍ക വിതിർത്ത ശാഖകൾ;
ഹരിനീലതൃണങ്ങൾ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.
-3-
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോന്ന-
വിടെത്താൻ തനിയേയിരിപ്പതും.
-4-
പുളകങ്ങൾ കയത്തിലാമ്പലാൽ
തെളിയിക്കും തമസാസമീരനിൽ
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.
-5-
വനമുല്ലയിൽ നിന്നു വായുവിൻ -
ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ
ഘനവേണി വഹിച്ചു കൂന്തലിൽ
പതിയും തൈജസകീടപംക്തിയെ
-6-
പരിശോഭകലർന്നിതപ്പൊഴാ-
പ്പുരിവാർകുന്തളരാജി രാത്രിയിൽ
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോൽ.
-7-
ഉടൽമൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ
വിടപങ്ങളൊടൊത്ത കൈകൾതൻ
തുടമേൽ‌വെച്ചുമിരുന്നു സുന്ദരി.
-8-
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകൾ,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.
-9-
അലസാംഗി നിവർന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാർന്നിടയിൽ ശ്വാസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നൽ മാതിരി.
-10-
നിലയെന്നിയെ ദേവിയാൾക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടൽ
പലഭാവമണച്ചു മെല്ലെ നിർ-
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.
-11-
ഉഴലും മനതാരടുക്കുവാൻ
വഴികാണാതെ വിചാരഭാഷയിൽ
അഴലാർന്നരുൾചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.
-12-
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാർക്കുമേ
-13-
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാർത്തിയാൽ ,
-14-
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ
അവ ദുർവിധിതന്റെ ധൂർത്തെഴും
മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.
-15-
അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും
-16-
അഴലിന്നു മൃഗാദി ജന്തുവിൽ
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താ‍ർത്തി മനുഷ്യനേ വരൂ.
-17-
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
നിഴലിൻ‌വഴി പൈതൽ‌പോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.
-18-
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടൻ
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.
-19-
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.
-20-
ക്ഷണമാത്രവിയോഗമുൾത്തടം
വ്രണമാ‍ക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.
-21-
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ
-22-
ഉദയാസ്തമയങ്ങളെന്നി,യെൻ-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിർവീശി വിളങ്ങിനിന്ന വെൺ-
മതിതാനും സ്മൃതിദർപ്പണത്തിലായ്.
-23-
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാൽ
അഴൽ‌പോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാൽ.
-24-
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ
ദയയാൽ ഗർഭഭരം ചുമക്കയാൽ
പ്രിയചേഷ്ടകളാലെനിക്കു നിഷ്‌-
ക്രിയയായ് കൗതുകമേകിയുണ്ണിമാർ.
-25-
കരളിന്നിരുൾ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ
നരജീവിതമായ വേദന-
യ്ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ.
-26-
സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.
-27-
പരമിന്നതുപാർക്കിലില്ല താൻ
സ്ഥിരവൈരം നിയതിക്കു ജന്തുവിൽ
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.
-28-
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ
-29-
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.
-30-
വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനിമേൽ ഞാൻ - അസുഖം വരിക്കുവൻ;
മനമല്ലൽകൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.
-31-
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.
-32-
പിരിയാത്ത ശുഭാശുഭങ്ങളാർ-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തിൽ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ
-33-
നിലയറ്റ സുഖാസുഖങ്ങളാ-
മലയിൽ താണുമുയർന്നുമാർത്തനായ്
പലനാൾ കഴിയുമ്പൊൾ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.
-34-
അഥവാ സുഖദുർഗ്ഗമേറ്റുവാൻ
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാൽ
വിരവോടുന്തിവിടുന്നു തന്നെയാം.
-35-
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോർത്തു വൃഥാ ഭയപ്പെടും
കനിവാർന്നു പിടിച്ചിണക്കുവാൻ
തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.
-36-
സ്ഫുടമാക്കിയിതെന്നെ മന്നവൻ
വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.
-37-
മൃതിവേണ്ടുകിലും സ്വഹത്യയാൽ
പതിയാതായ് മതി ഗർഭചിന്തയാൽ
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ
-38-
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ -
മതിയുന്മാദവുമാർന്നതില്ല! ഞാൻ
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും
-39-
ഒരുവേളയിരട്ടിയാർത്തിതാൻ
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാർന്നു വാഴ്വിലും
മരണം നല്ലു മനുഷ്യനോർക്കുകിൽ
-40-
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാൻ
വനവായുവിൽ വിണ്ട വേണുപോൽ
തനിയേ നിന്നു പുലമ്പുവാനുമേ.
-41-
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സൽ-
ഗുരുവും, മർത്ത്യനു വേറെയില്ലതാൻ
-42-
മൃതിതേടിയഘത്തിൽ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാൽ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.
-43-
അരുതോർപ്പതിനിന്നു കാർനിറ-
ഞ്ഞിരുളാമെൻ ഹൃദയാങ്കണങ്ങളിൽ
ഉരുചിന്തകൾ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയൽ കണക്കെ മേൽക്കുമേൽ.
-44-
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാൾ സ്ഫുരിക്കയാം
ഋതുവിൽ സ്വയമുല്ലസിച്ചുടൻ
പുതുപുഷ്പം കലരുന്ന വല്ലിപോൽ.
-45-
പുരികം പുഴുപോൽ പിടഞ്ഞകം
ഞെരിയും തൻ‌തല താങ്ങി കൈകളാൽ
പിരിവാനരുതാഞ്ഞു കണ്ണുനീർ-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാൻ
-46-
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെൻ
ഹൃദയം വിട്ടഴൽ പാതി പോയിതേ.
-47-
വനപത്തനഭേദചിന്തവി-
ട്ടനഘൻ ഞങ്ങളൊടൊത്തു വാണു നീ
വിനയാർദ്രമെനിക്കു കേവലം
നിനയായ്‌വാൻ പണി തമ്പി! നിന്മുഖം.
-48-
ഗിരികാനനഭംഗി ഞങ്ങൾ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാൾ
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാൽ.
-49-
കടുവാക്കുകൾ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാൻ തരമായ് മറിച്ചുമേ;
കുടിലം കർമ്മവിപാകമോർക്കുകിൽ.
-50-
കനിവാർന്നനുജാ! പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ.
ഭാഗം 2
-51-
വിരഹാർത്തിയിൽ വാടിയേകനായ്
കരകാണാത്ത മഹാവനങ്ങളിൽ
തിരിയും രഘുനാഥനെത്തുണ-
ച്ചരിയോരന്വയമുദ്ധരിച്ചു നീ.
-52-
പരദുർജ്ജയനിന്ദ്രജിത്തുമായ്-
പൊരുതും നിൻ‌കഥ കേട്ടു വെമ്പലാൽ
കരൾ നിന്നിലിയന്ന കൂറുതൻ
പെരുതാമാഴമറിഞ്ഞിതന്നിവൾ.
-53-
മുനികാട്ടിടുമെൻ കിടാങ്ങളെ-
ക്കനിവാൽ നീ സ്വയമാഞ്ഞു പുൽകിടാം
അനസൂയ വിശുദ്ധമിന്നു നിൻ-
മനമാനന്ദസരിത്തിൽ നീന്തിടാം.
-54-
വിടുകെൻ കഥ; വത്സ വാഴ്ക നീ
നെടുനാളഗ്രകജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോൽക്കരം
തടവും ബന്ധുജനങ്ങളോടുമേ.
-55-
അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളിൽ കുഴമ്പു പോ-
ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ.
-56-
മൃതിതൻ മകളെന്നു തോന്നുമാ-
സ്ഥിതിയിൽ ദേഹികൾ പേടി തേടിലും
മതികാഞ്ഞു ഞെരങ്ങുവോർക്കതി-
ങ്ങതി മാത്രം സുഖമേകിടുന്നു താൻ.
-57-
പ്രിയനിൽ പക തോന്നിടാതെയും
ഭയവും നാണവുമോർമ്മിയാതെയും
സ്വയമങ്ങനെയത്തമസ്സുതൻ-
കയമാർന്നെൻ മതി താണു നിന്നിതേ.
-58-
മലർമെത്തയിൽ മേനി നോവുമെ-
ന്നലസാംഗം ഘനഗർഭദുർവ്വഹം
അലയാതെ ശയിച്ചു കണ്ടകാ-
കുലമായ് കീടമിയന്ന ഭൂവതിൽ.
-59-
പെരുമാരിയിൽ മുങ്ങി മാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവേ
പരമെന്നരികത്തിലെത്തിയ-
പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.
-60-
“നികടത്തിൽ മദീയമാശ്രമം
മകളേ പോരി,കതോർക്ക നിൻ‌ഗൃഹം.”
അകളങ്കമിവണ്ണമോതിയെ-
ന്നകമൊട്ടാറ്റി പിതൃപ്രിയൻ മുനി.
-61-
മതിമേൽ മൃഗതൃഷ്ണപോൽ ജഗൽ-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയിൽ-
പതിയും മട്ടരുൾചെയ്തു മാമുനി.
-62-
എരിയുന്ന മഹാവനങ്ങൾത-
ന്നരികിൽ ശീതളനീർത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിൻ-
കരയോ? ശാന്തികരം തപോവനം.
-63-
സ്വകപോലവെളിച്ചമീർഷ്യയാം
പുകമൂടാത്ത മുനീന്ദ്രയോഷമാർ
ഇടരെന്നി ലസിക്ക! സൗമ്യമാ-
മുടജത്തിന്റെ കെടാവിളക്കുകൾ.
-64-
തരുപക്ഷി മൃഗങ്ങളോടു മി-
ന്നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ-
സ്സരളസ്നേഹരസം നിനപ്പു ഞാൻ
-65-
അനലാർക്കവിധുക്കളാ വിധം
വനശൈലാദികൾ വേദമെന്നതിൽ
മനതാരലയാതവർക്കെഴും
ഘനമാമാസ്തിക ബുദ്ധിയോർപ്പു ഞാൻ
-66-
മഹിയിൽ ശ്രുതിപോലെ മാന്യമാർ,
പ്രയതാത്മാക്കളൃഷിപ്രസൂതിമാർ,
വിഹിതാവിഹിതങ്ങൾ കാട്ടുവോർ
സ്വയമാചാരനിദർശനങ്ങളാൽ.
-67-
ഇതിഹാസപുരാണസൽക്കഥാ-
സ്രുതിയാൽ ജീവിതഭൂ നനച്ചിവർ
ചിതമായരുളുന്നു ചേതനാ-
ലതയിൽ പുഷ്പഫലങ്ങളാർക്കുമേ.
-68-
വ്രതിയാം കണവന്റെ സേവ നിർ
വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാർ
പതിദേവതമാർ ജയിക്ക, യുൾ-
ക്കൊതിയോരാത്തവർ ഭോഗമായയിൽ.
-69-
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവനശീലമോലുമി-
സ്സതിമാർ വാണീടുമൂഴി ധന്യമാം.
-70-
കനിവിന്നുറവായ് വിളങ്ങുമീ-
വനിതാമൌലികളോടു വേഴ്ചയാൽ
അനിവാര്യ വിരക്തി രൂക്ഷരാം
മുനിമാരാർദ്രതയാർന്നിടുന്നതാം.
-71-
ഗുണചിന്തകളാൽ ജഗത്രയം
തൃണമാക്കും മതിമാൻ മഹാകവി
ഇണചേർന്നു മരിച്ച കൊറ്റിയിൽ
ഘൃണ തേടാനിതുതാൻ നിമിത്തമാം
-72-
ഇടപെട്ടിവരൊത്തുമേവുവാ-
നിടയാക്കീടിന ദുർവിധിക്കഹോ!
പടുശല്യഭിഷക്കിനെന്ന പോ-
ലൊടുവിൽത്താനൃണബദ്ധയായി ഞാൻ
-73-
പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധമായി നാരിമാർ
പുരിയിൽ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ.
-74-
പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവെച്ചു ഹാ! പര-
മ്പരയായ് പൌരികൾ കെട്ടുപോയിതേ.
-75-
നിജദോഷ നിദർശനാന്ധമാർ
സുജനാചാരമവിശ്വസിക്കുവോർ
രുജതേടി മരിപ്പു കല്മഷ-
വ്രജമാം കാമലബാധയാലിവർ
-76-
ചെളിമൂടിയ രത്നമെന്നപോ-
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
വെളിവറ്റൊരഴുക്കു കുണ്ടിൽ വീ-
ണളിവൂ ദുർജ്ജന പാപചേതന.
-77-
വിഷയസ്പൃഹയായ നാഗമുൾ-
ത്തൃഷപൂണ്ടഗ്ഗുഹതൻ മുഖം വഴി
വിഷവഹ്നി വമിക്കവേ പരം
വിഷമിക്കുന്നു സമീപവർത്തികൾ.
-78-
വിലയാർന്ന വിശിഷ്ടവസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപങ്‌ക്തിമേൽ
കലരും പുഷ്പലതാവിതാനമാം.
-79-
വിധുകാന്തിയെ വെന്ന ഹാസവും
മധുതോൽക്കും മധുരാക്ഷരങ്ങളും
അതിഭീഷണപൌരഹൃത്തിലെ-
ച്ചതിരക്ഷോവരചാരരെന്നുമേ.
-80-
കൊടി തേർ പട കോട്ട കൊത്തളം
കൊടിയോരായുധമെന്നുമെന്നിയേ
നൊടിയിൽ ഖലജിഹ്വ കൊള്ളിപോ-
ലടിയേ വൈരിവനം ദഹിക്കുമേ.
-81-
നൃപഗാഢവിചിന്തനം കഴി-
ഞ്ഞപരോക്ഷീകൃതമാ‍യ കൃത്യവും
അപഥം വഴി സത്വരം കട-
ന്നുപജാപം തലകീഴ്മറിക്കുമേ.
-82-
സുപരീക്ഷിതമായ രാഗവും
കൃപയും കൂടി മറന്നു കേവലം
കൃപണോക്തികൾ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപർ.
-83-
മുടിയിൽ കൊതിചേർത്തു പുത്രനെ-
ജ്ജടിയാക്കും ചിലർ; തൽകുമാരരോ
മടിവിട്ടു മഹാവനത്തിലും
വെടിയും ദോഹദമാർന്ന പത്നിയെ.
-84-
അഹഹ! സ്മൃതിവായു ഹൃത്തിലെ-
ദ്ദഹനജ്വാല വളർത്തി വീണ്ടുമേ
സഹസാ പുടപാകരീതിയായ്
നിഹനിപ്പൂ ഹതമെന്റെ ജീവിതം.
-85-
ശ്രുതികേട്ട മഹീശർ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്കു പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാസ്യമായി താൻ.
-86-
തെളിയിച്ചു വിരക്തിയെന്നില-
ന്നോളിവായ് ലങ്കയിൽവച്ചു, പിന്നെയും
ചെളിയിൽ പദമൂന്നിയെന്തിനോ
വെളിവായിക്കഴുകുന്നു രാഘവൻ?
-87-
പെരുകും പ്രണയാനുബന്ധമാ-
മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത!
-88-
ഇതരേതരസക്തരാം ഗൃഹ-
വ്രതബന്ധുക്കളെ ജീവനോടുമേ
സതതം പിടിപെട്ടെരിക്കുമ-
ച്ചിയതാം ശങ്കമനുഷ്യനുള്ളതാം.
-89-
അതിപാവനമാം വിവാഹമേ!
ശ്രുതി മന്ദാര മനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!
-90-
ഗുണമാണു വിധിക്കു ലാക്കതിൽ
പിണയാം പൂരുഷദോഷമീവിധം
ക്ഷണമോ വിപരീതവൃത്തിയാൽ
തുണയെന്യേ ശ്രുതിയപ്രമാണമാം.
-91-
നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?
-92-
ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തിൽ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപൻ?
-93-
തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വമല്ലിടാം
ജനവാദമപാർത്ഥമെന്നതി-
ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ.
-94-
കരതാരിലണഞ്ഞ ലക്ഷ്മിയെ
ത്വരയിൽ തട്ടിയെറിഞ്ഞു നിഷ്കൃപം
ഭരതന്റെ സവിത്രി, അപ്പൊഴും
നരനാഥൻ ജനചിത്തമോർത്തിതോ?
-95-
അതു സത്യപരായണത്വമാ-
മിതുധർമ്മവ്യസനിത്വമെന്നുമാം;
പൊതുവിൽ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും.
-96-
ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാർവ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാൻ
മനുവംശാങ്കുരഗർഭമാർന്ന നാൾ?
-97-
നയമായ് ചിരവന്ധ്യയെന്നു താൻ
പ്രിയമെന്നില്പെടുമഭ്യസൂയകൾ
സ്വയമേയപവാദശസ്ത്രമാർ-
ന്നുയരാമെന്നതു വന്നുകൂടയോ?
-98-
ഭരതൻ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകൽമഷ ചിന്ത തീണ്ടുവാൻ
തരമെന്യേ ധവളീഭവിച്ചിതോ?
-99-
പതിയാം പരദേവതയ്ക്കഹോ
മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ
ചതിയോർക്കിലുമെന്നൊടോതിയാൽ
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപൻ?
-100-
ഇടനെഞ്ചിളകിസ്സതിക്കിതി-
ന്നിടയിൽ കണ്ണുകൾ പെയ്തു നീർക്കണം
പുടഭേദകമായ തെന്നലേ-
റ്റിടറും ഗുല്മദലങ്ങളെന്നപോൽ
ഭാഗം 3
-101-
തരളാക്ഷി തുടർന്നു ചിന്തയെ-
ത്തരസാ ധാരമുറിഞ്ഞിടാതെ താൻ
ഉരപേറുമൊഴുക്കു നിൽക്കുമോ
തിരയാൽ വായു ചമച്ച സേതുവിൽ?
-102-
ഗിരിഗഹ്വരമുഗ്രമാം വനം
ഹരിശാർദ്ദൂലഗണങ്ങൾ പാമ്പുകൾ
പരിഭീകരസിന്ധുരാക്ഷസ-
പ്പരിഷയ്ക്കുള്ള നീകേതമാദിയായ്.
-103-
നരലോകമിതിൽ പെടാവതാം
നരകം സർവ്വമടുത്തറിഞ്ഞ ഞാൻ
പരമാർത്ഥമതോരിലഞ്ചുവാൻ
തരമില്ലെന്തിനൊളിച്ചു മന്നവൻ?
-104-
പതിചിത്തവിരുദ്ധവൃത്തിയാം
മതിയുണ്ടോ കലരുന്നു ജാനകി?
കുതികൊണ്ടിടുമോ മഹോദധി-
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?
-105-
അപകീർത്തി ഭയാന്ധനീവിധം
സ്വപരിക്ഷാളൻ തല്പരൻ നൃപൻ
കൃപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഢമാക്കിയില്ലയോ?
-106-
അപരാധിയെ ദണ്ഡിയാതെയാം
കൃപയാൽ സംശയമാർന്ന ധാർമ്മികൻ
അപകല്മഷ ശിക്ഷയേറ്റു ഞാൻ:
നൃപനിപ്പാപമൊഴിച്ചതെങ്ങനേ?
-107-
അതിവത്സല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തൂ! നൃപനോർക്കവയ്യ താൻ
-108-
ജനകാജ്ഞ വഹിച്ചുചെയ്ത തൻ-
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ!
അനയൻ പ്രിയനെന്നെയേകയായ്
തനതാജ്ഞക്കിരയാക്കി കാടിതിൽ!
-109-
ഇതരേതര ഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നിൽക്കുക,
ശ്രുതമായ കൃതജ്ഞഭാവവും
ഹതമാക്കീ നൃപനീ ഹതാശയിൽ.

-110-
രുജയാർന്നുമകം കനിഞ്ഞു തൻ-
പ്രജയേപ്പോറ്റുമുറുമ്പുപോലുമേ
സുജനാഗ്രണി കാട്ടിലെൻ പ്രിയൻ
നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.

-111-
ശ്വശുരൻ ബഹുയജ്ഞദീക്ഷയാ-
ലശുഭം നീക്കി ലഭിച്ച നന്ദൻ
പിശുനോക്തികൾ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ!

-112-
അരുതോർക്കിൽ, നൃപൻ വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ-
ത്തരുണീപാദജഗർഹിണീ ശ്രുതി!

-113-
സഹജാർദ്രത ധർമ്മമാദിയാം
മഹനീയാത്മഗുണങ്ങൾ ഭൂപനെ
സഹധർമ്മിണിയാൾക്കു മുമ്പ് ഹാ!
സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.

-114-
വനഭൂവിൽ നിജാശ്രമത്തിലെ-
ഗ്ഘനഗർഭാതുരയെൻ മൃഗാംഗന
തനതക്ഷിപഥത്തിൽ നിൽക്കവേ
നനയും മല്പ്രിയനാശു കണ്മുന.

-115-
അതികോമളമാകുമമ്മനഃ-
സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം
ക്ഷിതിപാലകപട്ടബദ്ധമാം
മതിയോ ചർമ്മകഠോരമെന്നുമാം.

-116-
നിയതം വനവാസ വേളയിൽ
പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ
സ്വയമിങ്ങു വിഭുത്വമേറിയാൽ
ക്ഷയമേലാം പരമാർത്ഥസൌഹൃദം

-117-
നിയമങ്ങൾ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരി തൻ തടങ്ങളിൽ
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ

-118-
ഒരു ദമ്പതിമാരു മൂഴിയിൽ
കരുതാത്തോരു വിവിക്ത ലീലയിൽ
മരുവീ ഗതഗർവ്വർ ഞങ്ങള-
ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.

-119-
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാർന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയോടും പ്രിയനന്നു കുട്ടിപോൽ.

-120-
പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾ പോലെയും
നിറവേറ്റി സുഖം വനങ്ങളിൽ,
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും

-121-
സഹജാമലരാഗമേ! മനോ-
ഗുഹയേലും സ്ഫുടരത്നമാണു നീ
മഹനീയമതാണു മാറിലു-
ന്മഹമാത്മാവണിയുന്ന ഭൂഷണം.

-122-
പുരുഷന്നു പുമർത്ഥ ഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങൾ നീ
നിരുപിക്കുകിൽ നീ ചമയ്പു ഹാ!
മരുഭൂ മോഹനപുഷ്പവാടിയായ്.

-123-
നയമാർഗ്ഗചരർക്കു ദീപമാ-
യുയരും നിൻപ്രഭ നാകമേറുവാൻ
നിയതം നരകം നയിപ്പു നി-
ന്നയഥായോഗമസജ്ജനങ്ങളെ.

-124-
മൃതിയും സ്വയമിങ്ങു രാഗമേ!
ക്ഷതിയേകില്ല നിനക്കു വാഴ്വു നീ;
സ്മൃതിയാം പിതൃലോക സീമയിൽ
പതിവായശ്രുനിവാപമുണ്ടുമേ.

-125-
ചതിയറ്റൊരമർഷമല്ല നിൻ
പ്രതിമല്ലൻ പ്രിയതേ, പരസ്പരം
രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ
ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.

-126-
സമദൃഷ്ടി, സമാർത്ഥചിന്തനം
ക്ഷമ, യന്യോന്യ ഗുണാനുരാഗിത
ക്രമമായിവയെക്കരണ്ടിടാം
ശ്രമമറ്റാന്തരഗർവ്വമൂഷികൻ.

-127-
വിഭവോന്നതി, കൃത്യവൈഭവം,
ശുഭവിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ,
പ്രഭവിഷ്ണുതയെന്നിവറ്റയാൽ
പ്രഭവിക്കാം ദുരഹന്തയാർക്കുമേ.

-128-
അതിമാനിതയായ വായുവിൻ-
ഹതിയാൽ പ്രേമവിളക്കു പോയ് മനം
സ്തുതിതന്നൊലി കേട്ടു ചെന്നഹോ!
പതിയാം സാഹസദുർഗ്ഗമങ്ങളിൽ.

-129-
സ്ഥിതിയിങ്ങനെയല്ലയെങ്കിലി-
ശ്രുതിദോഷത്തിൽ വിരക്തയെന്നിയേ
ക്ഷിതി വാണിടുമോ സഗർഭയാം
സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?

-130-
നിഹതാരികൾ ഭൂ ഭരിക്കുവാൻ
സഹജന്മാർ നൃപനില്ലി യോഗ്യരായ്?
സഹധർമ്മിണിയൊത്തുവാഴുവാൻ
ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?

-131-
പരിശുദ്ധ വനാശ്രമം നൃപൻ
പരിശീലിച്ചറിവുള്ളതല്ലയോ?
തിരിയുന്നവയല്ലയോ നൃപ-
ന്നരിയോരാത്മ വിചാരശൈലികൾ?

-132-
പറവാൻ പണി - തൻ പ്രിയയ്ക്കൊരാൾ
കുറചൊന്നാൽ സഹിയാ കുശീലനും,
കറയെന്നിലുരപ്പതുത്തമൻ
മറപോലെങ്ങനെ കേട്ടു മന്നവൻ?

-133-
ഒരു കാക്കയൊടും കയർത്തതും
പെരുതാമാശരവംശകാനനം
മരുവാക്കിയതും നിനയ്ക്കില-
പ്പരുഷ വ്യാഘ്രനിതും വരാവതോ?

-134-
അഥവാ നിജനീതിരീതിയിൽ
കഥയോരാം പലതൊറ്റിനാൽ നൃപൻ
പ്രഥമാനയശോധനൻ പരം
വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.

-135-
ഉടനുള്ളിലെരിഞ്ഞ തീയിൽ നി-
ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത
സ്ഫുടമോതിയ കർമ്മമമ്മഹാൻ
തുടരാം-മാനി വിപത്തു ചിന്തിയാ.

-136-
വിഷയാധിപധർമ്മമോർത്തഹോ!
വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ
വിഷസംക്രമശങ്കമൂലമായ്
വിഷഹിക്കും ബുധരംഗകൃന്തനം!

-137-
ബലശാലിയിയന്നിടും പുറ-
ത്തലയാത്തോരു വികാരമുഗ്രമാം
നിലയറ്റൊരു നീർക്കയത്തിനു-
ള്ളലയെക്കാൾ ചുഴിയാം ഭയങ്കരം!

-138-
പരകാര്യപരൻ സ്വകൃത്യമായ്
ത്വരയിൽ തോന്നുവതേറ്റുരച്ചിടും
ഉരചെയ്തതു ചെയ്തിടാതെയും
വിരമിക്കാ രഘുസൂനു സത്യവാൻ.

-139-
അതിദുഷ്കരമാ മരക്കർതൻ-
ഹതിയെദ്ദണ്ഡകയിങ്കലേറ്റതും
ധൃതിയിൽ പുനരൃ‍ശ്യമൂകഭൂ-
വതിലെബ്ബാലിവധപ്രതിജ്ഞയും.

-140-
പലതുണ്ടിതുപോലെ ഭാനുമൽ-
കുലചൂഡാമണി ചെയ്ത സാഹസം
ചില വീഴ്ച മഹാനു ശോഭയാം
മലയിൽ കന്ദരമെന്ന മാതിരി.

-141-
മുനിപുത്രനെയച്ഛനാ‍നയെ-
ന്നനുമാനിച്ചുടനെയ്തു കൊന്നതും,
തനിയേ വരമേകിതൻ പ്രിയ-
യ്ക്കനുതാ‍പാതുരനായ് മരിച്ചതും,

-142-
മികവേറിയ സാഹസങ്ങളാം;
പകവിട്ടിന്നതു പാർത്തുകാണുകിൽ
മകനീവക മർഷണീയമാം;
പകരും ഹേതു ഗുണങ്ങൾ വസ്തുവിൽ.

-143-
അജനായ പിതാമഹൻ മഹാൻ
നിജകാന്താമൃതി കണ്ടു ഖിന്നനായ്
രുജയാർന്നു മരിച്ചു തൽകുല-
പ്രജയിൽ തദ്ഗുണ ശൈലിയും വരാം.

-144-
അതിനില്ല വികല്പമിപ്പൊഴും
ക്ഷിതിപൻ മൽ പ്രണയൈകനിഷ്ഠനാം,
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ.

-145-
പ്രിയനാദ്യവിയോഗവേളയിൽ
സ്വയമുന്മാദമിയന്നു രാഗവാൻ
ജയമാർന്നു മടങ്ങി വീണ്ടുമുൾ-
പ്രിയമെന്നിൽ തെളിയിച്ചു നാൾക്കുനാൾ.

-146-
അതു പാർക്കുകിലിപ്പൊഴെത്രയി-
പ്പുതുവേർപാടിൽ വലഞ്ഞിടാം നൃപൻ
അതിമാനിനി ഞാൻ സഹിക്കുമീ-
സ്ഥിതിയസ്സാനുശയൻ പൊറുക്കുമോ?

-147-
അഹഹ! സ്വയമിന്നു പാർക്കിലുൾ-
സ്പൃഹയാൽ കാഞ്ചനസീതയാണുപോൽ
സഹധർമ്മിണി യജ്ഞശാലയിൽ
ഗഹനം സജ്ജനചര്യയോർക്കുകിൽ.

-148-
അതിസങ്കടമാണു നീതിതൻ-
ഗതി; കഷ്ടം! പരതന്ത്രർ മന്നവർ;
പതി നാടുകടത്തിയെന്നെ, മൽ-
പ്രതിമാരാധകനാവതായ് ഫലം!

-149-
ഒളിയൊന്നു പരന്നുടൻ കവിൾ-
ത്തളിമത്തിൽ ചെറുകണ്ടകോദ്ഗവമം
ലളിതാംഗിയിയന്നു, പൊന്മണൽ
പുളിനം നെന്മുള പൂണ്ടമാതിരി.

-150-
ഘനമാമനുകമ്പയിൽ തട-
ഞ്ഞനതിവ്യാകുലമായി നിന്നുടൻ
ജനകാത്മജ തന്റെ ചിന്തയാം-
വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.
ഭാഗം 4
-151-
അറിയുന്നിതു ഹന്ത ഞാൻ വിഭോ!
പുറമേ വമ്പൊടു തന്റെ കൈയിനാൽ
മുറിവന്വഹമേറ്റു നീതിത-
ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.

-152-
ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മ വൈഭവം
ചിരബന്ധനമാർന്ന പക്ഷി തൻ-
ചിറകിൻ ‍ശക്തി മറന്നുപോയിടാം.

-153-
പ്രിയയും ചെറുപൊൻകിടാങ്ങളും
നിയതം കാട്ടിലെഴുന്ന ചേക്കുകൾ
സ്വയമോർത്തുടനുദ്ഗളാന്തനായ്
പ്രയതൻ കൂട്ടിലുഴന്നിടാം ഭവാൻ.

-154-
ചിലതിന്നൊലികേട്ടമന്തരാ
ചിലതിൻ ഛായകൾ കണ്ടുമാർത്തനായ്
നിലയിൽ ചിറകാട്ടിയും ഭവാൻ
വലയാം ചഞ്ചുപുടങ്ങൾ നീട്ടിയും.

-155-
തനിയേ നിജശയ്യയിൽ ഭവാ-
നനിവാര്യാർത്തി കലർന്നുരുണ്ടിടാം
കനിവാർന്നു പുലമ്പിടാം കിട-
ന്നനിശം ഹന്ത! കിനാവു കണ്ടിടാം.

-156-
മരുവാം ദയിതാവിരക്തനായ്
മരുവാം ദുർവിധിയാൽ വിമുക്തനായ്,
വരുവാൻ പണികൃത്യനിഷ്ഠയാൽ
പെരുതാം ത്യാഗമിവണ്ണമാർക്കുമേ.

-157-
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമന്യനുവേണ്ടി ദേഹവും
മടിവിട്ടു ജനേച്ഛപോലെ, തൻ-
തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം.

-158-
എതിരറ്റ യമാദിശിക്ഷയാൽ
വ്രതികൾക്കും ബഹുമാന്യനമ്മഹാൻ
ക്ഷിതിപാലകധർമ്മദീക്ഷയാർ-
ന്നതിവർത്തിപ്പു സമസ്തരാജകം.

-159-
കൃതികൾക്കു നെടും തപസ്സിനാം
ക്ഷിതിവാസം സ്വസുഖത്തിനല്ല താൻ,
എതിരിട്ടു വിപത്തൊടെന്നു മു-
ന്നതി, വിശ്വോത്തരനാർന്നു രാഘവൻ.

-160-
കൊതിയേറിടുമിന്ദ്രിയങ്ങളെ-
പ്പതിവായ്പ്പോറ്റി നിരാശാനായ് സദാ
മൃതിഭൂതിയെ നീട്ടിവാ‍ഴുമ-
സ്ഥിതി ഞാൻ ജീ‍വിതമെന്നു ചിന്തിയാ.

-161-
അതിമാനുഷ ശക്തിയെങ്കിലും
യതിയെക്കാൾ യമശാലി രാഘവൻ
ദ്യുതിയേറിയ ധർമ്മദീപമ-
മ്മതിമാൻ മാന്യനെനിക്കു സർവഥാ.

-162-
അതിവിസ്തൃത കാലദേശജ-
സ്ഥിതിയാൽ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ! പരാർത്ഥജീ‍വികൾ-
ക്കെതിരില്ലാത്ത നിദർശനം ഭവാൻ.

-163-
ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി-
ന്നുപദർശിച്ച കളങ്കരേഖകൾ
അഭിമാനിനിയാം സ്വകാന്തിയിൽ
കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.

-164-
നിരുപിക്കുകിൽ നിന്ദ്യമാണു മ-
ച്ചരിതം, ഞാൻ സുചരിത്രയെങ്കിലും
ഉരുദുഃഖനിരയ്ക്കു നൽകിനേ-
നിരയായിപ്പലവാറു കാന്തനെ.

-165-
അതുമല്ലിവൾ മൂലമെത്രപേർ
പതിമാർ ചത്തു വലഞ്ഞു നാരിമാർ
അതുപോലെ പിതാക്കൾ പോയഹോ!
ഗതികെട്ടെത്ര കിടാങ്ങൾ ഖിന്നരായ്.

-166-
അറിവാൻ പണി, നീതി സംഗ്രഹം
മറിയാം കാറ്റു കണക്കെയെങ്കിലും
കുറിയിൽ കടുകർമ്മപാകമ-
മ്മുറിയേൽപ്പിച്ചിടുമമ്പുപോലെ താൻ.

-167-
മതി തീക്ഷ്ണശരങ്ങളേ! ശ്രമം;
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോക ചക്രമേ!
ഹതയാം സീതയെയിങ്ങു തള്ളുക.

-168-
ചരിതാർത്ഥതയാർന്ന ദേഹിയിൽ
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങിൽ നിന്നുടൻ
ശരിയായിക്കളി തീർന്ന നട്ടുവൻ

-169-
വനഭൂവിൽ നശിപ്പു താൻ പെറും
ധനമന്യാർത്ഥമകന്നു ശാലികൾ
ഘനമറ്റുകിടപ്പു മുത്തുതൻ-
ജനനീശുക്തികൾ നീർക്കയങ്ങളിൽ

-170-
തെളിയുന്നു മനോനഭസ്സെനി-
ക്കൊളിവീശുന്നിതു ബുദ്ധി മേൽക്കുമേൽ
വെളിവായ് വിലസുന്നു സിന്ധുവിൽ
കളിയായ്ച്ചെന്നണയുന്നൊരിന്നദി.

-171-
ഇനിയാത്ര പറഞ്ഞിടട്ടെ ഹാ!
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിർ-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.

-173-
സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം.

-174-
അതിഗാഢതമസ്സിനെത്തുര-
ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങൾക്കതിമോഹനങ്ങളേ!

-175-
രമണീയവനങ്ങളേ! രണദ്‍-
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്രചൊൽ‌വു ഞാൻ.

-176-
അതിരമ്യബഹിർജ്ജഗത്തൊടി-
ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനുചേരുമെൻ മനോ-
രഥമിബ്ഭംഗികളോടുമൈക്യമാം.

-177-
ജനയിത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ചഭൂവിലേ-
ക്കനഘേ! പോവതു ഹന്ത! കാണ്മൂ ഞാൻ

-178-
ഗിരിനിർഝരശാന്തിഗാനമ-
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരുഗുൽമ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേൽ.

-179-
മുകളിൽ കളനാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകിൽ‌പോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.

-180-
അതുമല്ലയി! സാനുഭൂവിലെ-
പ്പുതുരത്നാവലി ധാതുരാശിയും
കുതുകം തരുമെന്നുമല്ലഹോ!
പൊതുവിൽ സർവ്വമതെന്റെയായിടും!

-181-
സസുഖം ഭവദങ്കശയ്യമേൽ
വസുധേ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷുപ്തിയിൽ-അല്ലയല്ലയെൻ-
പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും!.

-182-
തടിനീജലബിംബിതാംഗിയായ്
ക്ഷമയെക്കുമ്പിടുവോരു താരപോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ-
നമലേ ദ്യോവിലുയർന്ന ദീപമാം.

-183-
പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

-184-
കനമാർന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.

-185-
രുജയാൽ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!

-186-
ഉടനൊന്നു നടുങ്ങിയാശു പൂ-
വുടലുത്ക്കാമ്പമിയന്നു ജാനകി
സ്ഫുടമിങ്ങനെയോതി സംഭ്രമം
തടവിശ്ശബ്ദ വിചാരമിശ്രമായ്;-

-187-
“അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവൻ
മരുതുന്നോ? ശരി! പാവയോയിവൾ?

-188-
അനഘാശയ! ഹാ! ക്ഷമിക്ക! എൻ-
മനവും ചേതനയും വഴങ്ങിടാ,
നിനയായ്ക മരിച്ചു, പോന്നിടാം
വിനയത്തിന്നു വിധേയമാമുടൽ.”

-189-
സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയിൽ
പടരും ചിന്തകളാൽ തുടിച്ചിതേ
പുടവ്യ്ക്കു പിടിച്ച തീ ചുഴ-
ന്നുടൽകത്തുന്നൊരു ബാലപോലവൾ.

-190-
“അന്തിക്കു പൊങ്ങിവിലസീടിന താരജാലം
പന്തിക്കു പശ്ചിമ പയോധിയണഞ്ഞു മുങ്ങി
പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങൾ, സീതേ!
എന്തിങ്ങിതെ”ന്നൊരു തപസ്വനിയോടിവന്നാൾ.
-191-
പലവുരുവവർ തീർത്ഥപ്രോക്ഷണം ചെയ്തു താങ്ങി-
ച്ചലമിഴിയെയകായിൽ കൊണ്ടുപോയിക്കിടത്തി:
പുലർസമയമടുത്തൂ കോസലത്തിങ്കൽ നിന്ന-
ക്കുലപതിയുമണഞ്ഞൂ രാമസന്ദേശമോടും.

-191-
വേണ്ടാ ഖേദമെടോ, സുതേ! വരികയെന്നോതും മുനീന്ദ്രന്റെ കാൽ-
ത്തണ്ടാർ നോക്കിനടന്നധോവദനയായ്‌ ചെന്നസ്സഭാവേദിയിൽ
മിണ്ടാതന്തികമെത്തി,യൊന്നനുശയക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാൾ പൗരസമക്ഷ,മന്നിലയിലീലോകം വെടിഞ്ഞാൾ സതീ.

ചണ്ഡാലഭിക്ഷുകി - കുമാരനാശാന്‍


ഭാഗം ഒന്ന്
പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,

രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ

ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തിൽ

കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി

അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
ണ്ടെത്തുമൊരുവഴി ശൂന്യമായി

സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ
നീർച്ചാലുപോലെ തെളിഞ്ഞു മിന്നി

ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ
നേരെയതു ചെന്നു മുട്ടും ദിക്കിൽ

ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാർകൊണ്ടല്പോലെ

നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ
മേലെ തൂവൈരത്തിൻ കാന്തി വീശും

ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ

പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ
മെച്ചമായ് പറ്റും ഫലം നിറഞ്ഞും

ഭൂരിശാഖാഗ്രഹത്താൽ വിണ്ണും വേടിൻ ചാർത്താൽ
പാരും വ്യാപിച്ചു പടർന്നു നിൽക്കും

പേരാൽ മരമാണതായതിൻ പത്രത്തിൻ
ചാരുതണലാർന്ന കൊമ്പുതോറും

ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ
സ്വൈരം ശരണമണഞ്ഞിരിപ്പൂ

ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;

വാടിവലഞ്ഞു ഞരമ്പുതളർന്നിര-
തേടാനുമോർക്കുന്നില്ലിക്കഖഗങ്ങൾ

വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാർത്തിയോടും

ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിൻ തായ്കൊമ്പില്ന്മേൽ

വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവിപോലും

ഹന്ത! തടിതളർന്നാർത്തി കലരുന്ന
ജന്തു നിസർഗ്ഗവികാരമേലാ!

വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിൻ
വാസാർഹമായ മുരട്ടിൽ ചുറ്റും

ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വൻ‌വേരാ-
മാസനം പാന്ഥോചിതമായേറെ,

ഓരോരിടത്തിൽ പൊതിയഴിച്ചുള്ള പാഴ്-
നാരുമിലകളുമങ്ങിങ്ങായി

പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കിൽ

മുട്ടും വഴികൾതൻ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കൽ ചുമടുതാങ്ങി;

ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
പൊട്ടിവീണുള്ള പഴംകിണറും

നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
രൂരുപാതയുടെയിങ്ങുതന്നെ

ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ

മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു പൂവാടയാൽ മേനിമൂടി

മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
മണ്ഡലം താനു മസൃണമാക്കി

ദീർഘവൃത്താകൃതിയാം മരയോടൊന്നു
ദീർഘമാം വാമഹസ്തത്തിലേന്തി

ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊൻ-
പക്ഷമിളക്കിയൊട്ടൊട്ടു ദേവതപോൽ

ഓടും വിശറിയും വൃക്ഷമൂലത്തിൽ‌വ-
ച്ചാടൽകലർന്നൊരു ഫുൽക്കരിച്ചു

ആടത്തുമ്പാലെ വിയർപ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിൻ നേരേ

അപ്പൊഴുതങ്ങൊരു പെൺകൊടിയാൽ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലിൽ

അഞ്ചിതമായ് വളമിന്നുമിടം കര
പിഞ്ചുലതകൊണ്ടു ചുട്ടിച്ചേർത്തും,

വീശും വലംകരവല്ലിയിൽ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും

ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും

പൂഞ്ചേല തൻ തല പാർശ്വത്തിൽ പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ

ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും

മന്ദമടുത്തുള്ളോരൂരിൽ നിന്നോമലാൾ
വന്നണയുന്നു വഴിക്കിണറിൽ

കാക്കയും വന്നൂ പനമ്പഴവും വീണെ
ന്നാക്കമാർന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠൻ;

സത്തർക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവിൽ!

ഭാഗം രണ്ട്
തൂമതേടും തൻ‌പാള കിണറ്റിലി-
ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ

കോമളാംഗി നീർ കോരി നിനീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;

“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-

“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

കോപമേലരുതേ; ജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ

ഓതിനാൻ ഭിക്ഷുവേറ്റ വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,

ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”

എന്നുടനെ കരപുടം നീട്ടിനാൻ
ചെന്നളിനമനോഹരം സുന്ദരൻ

പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ;
തന്വിയാണവൾ കല്ലല്ലിരുമ്പല്ല!

കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന

ചാരുസാരിയൊതുക്കിച്ചെറുചിരി
ചേരും ചോരിവാ ചെറ്റു വിടർത്തവൾ

പാരം വിസ്മയമാർന്നു വിസ്ഫാരിത
താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാൾ

ചോരച്ചെന്തളിരഞ്ചുമരുണാ ശു
പൂരത്താൽ ത്തെല്ലു മേനി മൂറ്റിപ്പുലർച്ചയിൽ

വണ്ടിണ ചെന്നു മുട്ടി വിടർന്ന ചെ-
ന്തണ്ടലരല്ലി കാട്ടി നിൽക്കും പോലെ

പിന്നെക്കൈത്താർ വിറയ്ക്കയാൽ പാളയിൽ
ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ്

മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
ശുദ്ധകണ്ണാടി കാന്തി ചിതറും നീർ

ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ

പുണ്യശാലിനി, നീ പകർനീടുമീ
തണ്ണീർതന്നുടെയോരോരോ തുള്ളിയും

അന്തമറ്റ സുകൃതഹാരങ്ങൾ നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;

ശിക്ഷിതാത്മനിർവ്വാണരീലഗ്ര്യ നീ;
ഭിക്ഷുവാരെന്നറിവീല ബാലേ നീ;

രക്ഷാദക്ഷമാം തൽ പ്രസാദം, നിന്നെ
പ്പക്ഷേ വേറാളായ് മാറ്റുന്നുമുണ്ടാവാം

അഞ്ജലിരുന്നിലർപ്പിച്ച തന്മുഖ-
കുഞ്ജം ഭിക്ഷു കുനിഞ്ഞുനിന്നാർത്തിയാൽ,

വെള്ളിക്കമ്പികണക്കെ തെളിഞ്ഞതി-
നുള്ളിൽവീഴും കുളിർവാരിതൻ പൂരം

പാവനം നുകരുന്നു തൻ ശുദ്ധമാം
ഭാവി വിഞ്ജാനധാരയെന്നോർത്തപോൽ;

ആ മഹാർനാർന്ന സംതൃപ്തി കണ്ടഹോ!
കോൾമയിർക്കൊണ്ടു നിൽക്കുന്നു പെൺകൊടി

ആമയംതീർന്നു; പോരും നീരെന്നവൻ
വാമഹസ്തമുയർത്തി വിലക്കുന്നു

സാദം തീർന്നു സിരകളുണർന്നുടൻ
മോദമാനമുഖാംബുജശ്രീയൊടും

ഭിക്ഷുവര്യൻ നിവർന്നു കടചോന്നു
പക്ഷ്മളങ്ങളാം നീണ്ടമിഴികളാൽ

നന്ദിയോലവേ, തന്നുപകർത്തിയാം
സുന്ദരാംഗിയെ നോക്കിയരുൾചെയ്തു;

“നിർവ്വാണനിധി കണ്ട മഹാസിദ്ധൻ
സർവ്വലോകൈകവന്ദ്യൻ ദയാകുലൻ

ഗുർവ്വധീശനനുഗ്രഹിക്കും നിന്നെ
പ്പർവ്വചന്ദ്രവദനേ, ഞാൻ പോകുന്നു”

എന്നുവീണ്ടുമായാൽക്കടലാക്കാക്കി
യുന്നതൻ ശാന്തഗംഭീരദർശനൻ

ചെന്നവിടെയച്ഛായാതലത്തിൽ
ചൊന്ന ദിക്കിലിരിപായി സൌഗതൻ

മന്ദം കാട്ടറവെത്തിദ്ദാഹം, തീർത്തു
കന്ദരം പൂകും കേസരിപോലവൻ

പിന്നെച്ചെമ്മേയങ്ങാസനം ബന്ധിച്ചു
ധന്യൻ ധ്യാനമിയന്നു വിളങ്ങിനാൻ

ഫൽഗുതീർത്തരയാൽത്തണലിൽ തൻ
സദ്ഗുരുവായ മാരജിത്തെന്നപോൽ

തൻ‌കുടവും നിറച്ചു തുടച്ചതു
മങ്കമാർമണി മാറ്റിവച്ചങ്ങവൾ,

നീളമേലും കയറുചുരുട്ടിയ
പ്പാളയിൽ ചേർത്തു സജ്ജമാക്കീടിനാൾ

പോകുവാനോങ്ങിയെങ്കിലും പെൺകിടാ-
വാഞ്ഞങ്ങൊട്ടലസയായ് ചുറ്റിനാൾ

അന്തികത്തിങ്കൽ പൂത്തുമനോജ്ഞമായ്
അന്തിവാനിന്നകന്നോരു കോണുപോൽ

ചന്തമാർന്നങ്ങു നിൽക്കും ചെറുവാക-
തൻ ത്തനലിലണഞ്ഞാൾ മനോഹരി

ചാരത്തെത്തിയോരോമനപ്പൂങ്കുല
പാരാതാഞ്ഞൊടിച്ചായതു നോക്കിയും

ചാരുനേത്ര മരത്തിലിടത്തുതോൾ
ചാരിച്ചാഞ്ഞു ചരിഞ്ഞമിഴികളാൽ

ദൂരെ മേവുന്ന ഭിക്ഷുവിനായ് കരും-
താരണിമാല മോഘമായ നിർമ്മിച്ചു,

പാരിലൊറ്റകാലൂന്നി നിലകൊണ്ടാൾ
മാരദൂതിപോൽ തെല്ലിട സുന്ദരി

ഭാഗം മൂന്ന്
വെയിൽമങ്ങി, ചൂടുമൊട്ടൊട്ടൊതുങ്ങി
സ്വയമെഴുന്നേറ്റുടൻ ഭിക്ഷു പോയി

വിലയേറുമെന്തോ കളഞ്ഞുകേഴും
നിലയാർന്നബ്ബാലയും വീടുപൂകി

അവൾ പിന്നെയത്യന്തഖിന്നയായി
അവശയായ് പ്രത്യക്ഷഹേതുവെന്യേ

അഴുതവൾ കോണിലൊതുങ്ങിയെങ്ങും
പൊഴുതുപോകാതായി ബുദ്ധിമുട്ടി

ചിറകറ്റ മിന്നാമിനുങ്ങുപോലെ
യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞു

പൊറുതിയുണ്ടായില്ല രാവിലമ-
ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല

അഴകേറും ഭിക്ഷുവുമപ്പേരാലും
വഴിയും കിണറും പരിസരവും

ഒഴിയാതവളഹോ മുമ്പിൽ കണ്ടു
മിഴിയടച്ചെന്നാലുമല്ലെന്നാലും

തനിയെ തുടർന്നെഴും ചിന്ത നിർത്താൻ
തനുഗാത്രിയാളായില്ലെന്നല്ലഹോ,

നിനവും കിനാവുമഭിന്നമായി
മനതാർ കുഴങ്ങി വലഞ്ഞു ബാല

നെടുരാത്രി നീങ്ങാഞ്ഞു നിർവ്വേദത്താൽ
പിടയും തൻ ശയ്യയിൽ പേലവാംഗി

ഝടിതിയെഴുന്നേറ്റവളിരിക്കും
ഉടനേ പോയ് വാതിൽ തുറന്നുനോക്കും

ഇരവിനെ നിന്നു ശപിക്കും തന്വി
തിരിയെക്കിടക്കയിൽ പോയി വീഴും

വിരഞ്ഞിതവൾ ഭൂതപീഡയാലോ
ജ്വരസംഭ്രമത്താലോയെന്നവണ്ണം

അറയിൽത്താനേകയായിപ്രകാരം
പറവാനാകാത്തൊരീയാമയത്താൽ

ശബളിതഭാവയിവളകമേ
വിപുലമാം പുണ്യവികാസത്താലേ

ശബരാലയത്തിന്നിരുട്ടറയിൽ
സപദിയൊതുങ്ങാതുഴൽകയാവാം

കുറുനരിയും പിന്നെ യകൂമൻ‌താനു-
മറിയിക്കും യാമങ്ങളെണ്ണിയെണ്ണി

പറയവനിത പൂങ്കോഴികൂവും
തിറമെഴും കാഹളം കേൾക്കയായി

ശയനം വെടിഞ്ഞു നനഞ്ഞു വീർത്ത
നയനാംബുജങ്ങൾ തുടച്ചു തന്വി;

ഉടനെ മുറിതുറന്നുമ്മറത്തൊ-
രടിവെച്ചൊട്ടാഞ്ഞു വെളിക്കു നോക്കി

പടിമേലവൾ തെല്ലിരുന്നു പിന്നെ
നെടുവീർപ്പിട്ടൊട്ടു മുറ്റത്തിറങ്ങി,

ഉടയോരുണർന്നു കാണുമ്മുമ്പെങ്ങോ
വിടകൊള്ളാനോങ്ങുന്ന പോലെ തന്നെ

പരിചിലവൾ നട വിട്ടു പോന്ന-
പ്പുരയുടെ പിന്നിലൊതുങ്ങിനിന്നു

പുറവേലിതൻ പടർപ്പിന്മേലപ്പോൾ
ചെറുവണ്ണാത്തിപ്പുള്ളുണർന്നുപാടി,

തളിർ വിടർന്നുള്ള മരംതലോടി
ക്കുളിർവായുവൂതി കിഴക്കുനിന്നും;

പ്രവിരളതാരയാം പൂർവ്വദിക്കിൻ
കവിളും വിളറിത്തുടങ്ങിമെല്ലെ

നടകൊണ്ടുടനെയവിടെനിന്ന-
ങ്ങിടവഴിയെത്തുന്നു കാതരാക്ഷി,

ഇടരാർന്നു വീണ്ടും തിരിഞ്ഞുനിന്നു
ഝടിതി വീക്ഷിക്കുന്നു സ്നേഹശീല

ഒടുവിൽ ജനിച്ചഹോ താൻ വളർന്ന
കുടിലോടു യാത്ര ചോദിക്കുമ്പോലെ

ഉഴറിത്തിരിഞ്ഞുടനോമലാളാ-
വഴിയേവരുന്നു കിണറ്റരികിൽ

സ്ഫുടമിവൾ നീരിനല്ലിപ്പോൾ പോന്നു;
കുടമില്ല, സന്നാഹമൊന്നുമില്ല

അതുമല്ലവളങ്ങു ചുറ്റും തെണ്ടി
വിധുരയായ് ഭിക്ഷുവിൻ പാദമുദ്ര

ക്ഷിതിയിൽ കണ്ടാശു സൂക്ഷിച്ചുനോക്കി
നിധിചോരപോലെ കുനിഞ്ഞിരുന്നു

യതിവര്യൻ തണ്ണീരിനായ്ത്തലേന്നാ-
ളെതിരേ നീട്ടിക്കണ്ട കൈത്താർ തന്റെ

മൃദുപാടലാഭതന്നോർമ്മ നൽകും
പ്രതിനവാർക്കാംശുക്കൾ തട്ടിച്ചോന്നു

പുതുരക്തമോടി വിളങ്ങും സാക്ഷാൽ
പദമലർ താനതെന്നാർത്തിയാലെ

പുളകിതഗണ്ഡയായ് താണു ഭൂവി-
ലളകാഞ്ചലം വീണടിയുമാറും

അധരം തുടുത്തു തുളുമ്പുമാറും
അതിനെയിതാ തന്വി ചുംബിക്കുന്നു

വിരവിലെഴുന്നേറ്റുടൻ നടന്ന-
പ്പെരുവഴിയെത്തുന്നു പേശലാംഗി;

പദമുദ്ര വേർതിരിയാതെയങ്ങു
പതറുന്നു പെൺകൊടി ദൂരെയെത്തി?

യതിപുംഗവന്റെ വഴിതുടർന്നീ-
മതിമുഖി പോകയാം തർക്കമില്ല

അഴലാർന്നിവളഹോ സ്വാമി തന്റെ
വഴിയോരും ശ്വാവിന്റെ നാസയ്ക്കേലും

അനഘമാം ശക്തിയില്ലാഞ്ഞിദാനീ-
തനതിന്ദ്രിയത്തെശ്ശപിക്കുന്നുണ്ടാം

അഴകിൽ പൂർവ്വാഹ്നശ്രീ തങ്കച്ചാറാൽ
മെഴുകുന്നോരപ്പാതയുടെ പിന്നെ

വഴിപോക്കർ ചൊല്ലിയറിഞ്ഞു വേഗം
പിഴയാതെ ശ്രാവസ്തി പട്ടണത്തിൽ

പരിശുദ്ധ ജേതൃവനവിഹാര-
പരിസര രഥ്യയിലെത്തി ബാല

ഇടയിടെപ്പൂമരവൃന്ദമില്ലി-
പ്പടരിവതിങ്ങും വൻ‌വേലി ചൂഴ്ന്നു

കരിവാർശിലയാൽ തീർത്തുള്ള രണ്ടു
കരിവരർ കാക്കും പൂങ്കാവിൻ ദ്വാരം

അരികിലവൾ കണ്ടിതുള്ളിലോരോ
വരമന്ദിരാരാമവൃന്ദത്തോടും

ഇരുപുറവുമത്തി, തേന്മാവു, ഞാവൽ
അരയാൽ മുതലാ തരുനിരകൾ

സുരുചിരച്ഛായം വളർന്നു ശാന്ത-
പരിമോഹനമാം നടക്കാവൂടെ

അവളുള്ളിൽപ്പോയന്തർമന്ദിരത്തിൽ
നിവസിക്കും ഭിക്ഷുക്കൾതന്നെക്കണ്ടാൾ

വിവരങ്ങൾ ചോദിച്ചാളങ്ങങ്ങെത്തി
യവഗതസങ്കോചം ഗ്രാമകന്യ

വിദിത സമസ്നേഹരാജ്യലൿഷ്മി
സദനമതാർക്കും തറവാടല്ലോ

അകലെനിന്നെത്തുമിവളങ്ങുള്ളോ-
രകളങ്കർക്കമ്പേലും പെങ്ങളല്ലോ?

മുകിൽ‌വേണിക്കസ്ഥലമാഹാത്മ്യം താൻ
പകുതിമോഹം തീർത്തിരിക്കുമിപ്പോൾ

പരിസരശക്തിഗുണത്താൽ മർത്ത്യർ
പരിശുദ്ധരാകും പാപിഷ്ഠർപോലും

ജഗദേക ധർമ്മപിതാവു സാക്ഷാൽ
ഭഗവാൻ തഥാഗതൻ സാന്നിദ്ധ്യത്താൽ

അരിയ വിഹാരമതന്നുപാരം
പരിപാവനമാക്കിച്ചെയ്തിരുന്നു

ഗുരുദേവരെക്കാണ്മാൻ പൂർവ്വാരാ‍മ-
വരവിഹാരത്തിൽ നിന്നിങ്ങുപോരും

സുവിദിതൻ “ആനന്ദ”ഭിക്ഷുവത്രേ
അവൾ തണ്ണീർ നൽകിയ യാത്രക്കാരൻ

വിവരമറിഞ്ഞവൾ തന്നെദ്ദേവൻ
സവിധത്തിലമ്പിയന്നാനയിച്ചാൻ

അവളജ്ഞ ചണ്ഡാലബാലയെങ്ങാ-
ബ്ഭുവനഗുരുപാദരെങ്ങു? പാർത്താൽ

ഗുരുലഘുഭേദമതിഥികളിൽ
പരമോദാരന്മാർ കാണ്മീല നൂനം

മണി മണ്ഡപത്തിന്റെ പൂമുഖത്തിൻ
ക്ഷണമെഴുന്നള്ളി നിന്നീടും രൂപം

പരമവൾ കണ്ടിതു ഭിക്ഷുവേഷം
പുരുഷസൌന്ദര്യത്തിൻ പൂർണ്ണാഭോഗം

സുഭഗനാനന്ദൻ മിന്നാമിനുങ്ങായ്
പ്രഭമങ്ങുമത്ഭുത തേജ:പുഞ്ജം

പതറീ ഹൃദയം വിറച്ചു പൂമെ-
യ്യെതിരേ മഹാത്മാവെക്കണ്ടു ഞെട്ടി

അവിദിതാചാരമാതംഗകന്യ
അവശയായ് സംഭ്രമമാർന്നുനിന്നു

പുതുദീപം മുമ്പിൽ പതംഗിപോലെ
കതിരവൻ മുമ്പിൽ ധരിത്രിപോലെ

നിഗമരത്നത്തിന്റെ മുൻപിൽ യുക്തി-
വികലമാം പാമരവാണിപോലെ

അചലമാം ബോധം മുമ്പപ്രഗത്ഭ-
വിചികിത്സപോലെയും, വിഹ്വലാംഗി

അതുകണ്ടകമലിഞ്ഞോരു ദേവ-
നതിവിശ്വാസം ബാലയ്ക്കേകുംവണ്ണം

സദയം തൻ തൃക്കണ്ണവളിൽ ചാഞ്ഞു
മൃട്ടുലസ്ഫീതാർദ്രയായ് മംഗളമാം

അധരമലർവഴി വാക്ക്‌സുധകൾ
മധുരഗംഭീരമായൂർന്നൊഴുകി-

“മകളെ, നീ പോന്നതു ഭംഗിയായി
സകലമറിഞ്ഞു നാം കാര്യം ഭദ്രേ!

അനഘനാനന്ദനു തണ്ണീർനൽകി
ക്കനിവാർന്നു വത്സേ! നീ ദാഹം തീർത്തു;

ജനിമരണാർത്തിദമാകും തൃഷ്ണ-
യിനി നിനക്കുണ്ടാകാതാകയാവൂ”

അവളുടെ ഭാവമറിഞ്ഞു പിന്നെ
സ്സുവിമല ധർമ്മോപദേശം ചെയ്തു

അവളെത്തൻ ഭിക്ഷുകീ മന്ദിരത്തിൽ
നിവസിച്ചുകൊൾവാനുമാജ്ഞാപിച്ചു;
തിരിയേയകത്തെഴുന്നള്ളിനാന-
ന്നിരുപാധികകൃപാവാരിരാശി

അരിയ നീർത്താർമൊട്ടേ, നിൻ തലയിൽ
സ്ഫുരിതമാം തൂമഞ്ഞിൻ‌തുള്ളി തന്നിൽ

അരുണൻ നിർമ്മിച്ചൊരപ്പത്മരാഗം
പൊരുളാകില്ലീയർക്കദീപ്തിതന്നിൽ

അതുമല്ല മൂത്തേലും ബിന്ദു മാഞ്ഞു
സുധയൂറും നിൻ‌കരൾക്കാമ്പിൽ മെല്ലെ;

ദിവസം പുലർന്നു വിടർന്നിനി നീ-
യവികുലശോഭ വഹിക്കും പൂവേ

ഭാഗം നാല്
“ഭിക്ഷുണീ” മന്ദിരം തന്നിൽ ബുദ്ധ-
ശിക്ഷിത വാണു മാതംഗി

ഭൂഷണമൊക്കെ വെടിഞ്ഞു, ബാല
തോഷിച്ചു കൂന്തലരിഞ്ഞു

ശേഷം “ശ്രമണി”മാരേലും ശുദ്ധ
വേഷം ശരിയായണിഞ്ഞു

അഷ്ടാംഗമാം ധർമ്മമാർഗ്ഗം-ബാല
കഷ്ടതയെന്നി ധരിച്ചു

പാവനമൈത്രിമുതലാം-ചിത്ത
ഭാവന മൂന്നുംശീലിച്ചു

ആനന്ദനിർവ്വാണം ചെയ്യൊ കാമ-
ധേനുവാം ധ്യാനം ഗ്രഹിച്ചു

നിർമ്മല ശീലമാരാകും-അന്യ
ധർമ്മഭഗിനിമാരൊപ്പം

സമ്മോദം സ്നാനാശനാദി കളിൽ
ചെമ്മേയിണങ്ങി രമിച്ചു

കൃത്യങ്ങൾ കാലം തെറ്റാതെ, അവൾ
പ്രത്യഹം ചെയ്യു മാഴ്കാതെ

നേരത്തെയേറ്റു നിയമം-കഴി
ഞ്ഞാരാമ പീകും കൃശാംഗി

സ്നിഗ്ദ്ധശിലകൾപടുത്തു പരി
മുഗ്ദ്ധമാം കല്പടയാർന്നു

താമരപൂത്തു മണംവീ-ശുന്ന-
ല്ലോമൽ നീരേലും കുളത്തിൽ

കൈയ്യിൽ ചെറുകുടം താങ്ങി-മറ്റു
തയ്യൽമാരോടൊത്തിറങ്ങി

കോരും ജലമവൾ, പോയി ച്ചെന്നു
ചാരുമഹിളാലയത്തിൻ

മുറ്റത്തെഴുന്ന പൂവല്ലി-നിര
മുറ്റും രസത്തിൽ നനയ്ക്കും

പാവനശീലയാൾ പിന്നെ-ദ്ദന്ത-
ധാവന ചെയ്തു നീരാടും

ചായം പിഴിഞ്ഞ വസനം-തല്ലി
ക്കായാനിട്ടന്യമണിയും

വായ്ക്കും കൂതുഹലമാർന്നു-നല്ല
പൂക്കളിറുത്തവൾ ചെന്നു

ശ്ലാഘ്യരാം ധർമ്മമാതാക്കൾ-തന്റെ
കാൽക്കൽ വച്ചമ്പിൽ വണങ്ങും

ശ്രദ്ധയാർന്നങ്ങിരുന്നോരോ-ധർമ്മ
തത്വങ്ങൾ ബാല ശ്രവിക്കും

മദ്ധ്യാഹ്നമായാൽ വിളമ്പീ-ടുംനൽ
ശുദ്ധമാം ‘ഭിക്ഷ’ യശിക്കും

ഇങ്ങനെ കാലം‌നയിച്ചു-സ്നേഹം
തിങ്ങുമാ ധർമ്മാലയത്തിൽ

ഏകാന്തസൌഖ്യമായ് ബാല-സ്നേഹം
ലോകാന്തരമാർന്നപോലെ

അമ്മമന്ദിരത്തിൽ വസിക്കും-പല
മേന്മയെഴും രാജ്ഞിമാർക്കും

ബ്രാഹ്മണ ‘ഭിക്ഷുണി’മാർക്കു-വൈശ്യ
മാന്മിഴിമാർക്കുമല്ലാർക്കും

കൂറും ബഹുമതിതാനും-ദിനം
തോറുമിവളിൽ വളർന്നു

ഏറു ഗുണം കണ്ടവൾമേൽ-പ്രീതി
യേറി ഭഗവാനും മേന്മേൽ

ഹാ! കാമ്യമാമീ നഭസിൽ-ഒരു
കാർകൊണ്ടൽ വന്നുകേറുന്നു;

ലോകമേ, നിൻ‌ജഠരത്തിൽ-ഇല്ല
ഏകാന്തതയൊരിടത്തിൽ

അന്തികത്തന്നഗരത്തിൽ-ഈ ന-
ല്ലന്തരത്തിൽ തരം‌നോക്കി

അന്തരണരിൽ ചില്പേരേ-ഈർഷ്യ
ഹന്ത! തൻ കോമരമാക്കി

“നിർണ്ണയം കാലം മറിഞ്ഞു-വര
വർണ്ണിനീ ധർമ്മമഠത്തിൽ

മുണ്ഡനം ചെയ്കയാലിന്നു-ശുദ്ധ
ചണ്ഡാലി കേറി സമത്തിൽ

താണ ചെറുമിയൊന്നിച്ചായ്-അവർ
ക്കൂണുമിരിപ്പും കിടപ്പും;

കാണി കൂസാതായി വെപ്പും ശാസ്ത്ര
വാണിയും നാട്ടിൽ നടപ്പും;

പാരിൽ യജ്ഞങ്ങളില്ലാതായ്-ദേവ-
ർക്കാരാധനകളില്ലാതായ്;

ആരും പഠിക്കാതെയായി-വേദം
പോരെങ്കിൽ ജാതിയും പോയി.”

ഇങ്ങനെയൊക്കെയുരച്ചും-അതിൽ
തങ്ങും വിപത്തു വർണ്ണിച്ചും

അഗ്രഹാരം തോറുമെത്തി-അവർ
വ്യഗ്രരായ് വാർത്ത പരത്തി

ക്ഷത്രിയഗേഹത്തിൽ ചെന്നു കാര്യ-
മത്രയും കേൾപ്പിച്ചുനിന്നു

ചെട്ടിമാരെച്ചെന്നിളക്കി-വാർത്ത
പട്ടണമെങ്ങും മുഴക്കി

എന്തിനു വിസ്തരിക്കുന്നു-ജന-
മെന്തെന്നില്ലാതെയുഴന്നു

പെട്ടെന്നമാത്യരറിഞ്ഞു-കഥ
കൊട്ടാരമെത്തിക്കഴിഞ്ഞു

വാദരായ് മന്ത്രിസഭയിൽ-കാര്യം
ഖേദമായ് മന്നവനുള്ളിൽ

ധന്യൻ പ്രസേനജിത്തെന്നു-പുകഴ്
മന്നിലെഴും ബുദ്ധഭക്തൻ

കല്പിച്ചിതോർത്തന്നൃപാ‍ലൻ-പിന്നെ
സ്വപ്രജാരഞ്ജനലോലൻ;

“സംഘാരാമത്തിൽഭഗവൽ, പദ
പങ്കജത്തിൽതന്നെയെത്തി

ശങ്ക ഉണർത്താമതല്ലാ-തുണ്ടോ
സങ്കടത്തിന്നു നിവൃത്തി?

സർവ്വജ്ഞനല്ലോ ഭഗവാൻ ധർമ്മം
നിർവ്വചിക്കേണ്ടതങ്ങല്ലോ”

പിന്നെത്തിരുവിഹാരത്തിൽ-ദൂത
തന്നിശ്ചയം ചെന്നുണർത്തി

വേഴ്ചയിൽ സമ്മതം വാങ്ങി-കൂടി
ക്കാഴ്ചയ്ക്കെല്ലാരുമൊരുങ്ങി

പിറ്റേന്നപരാഹ്നമായി-വിണ്ണു
പറ്റിപ്പടിഞ്ഞാറുനിന്നു

മന്നിന മലിനമുഖത്തിൽ നിത്യം
പൊന്നിൻപൊടി പൂശു ദേവൻ

ദൂരെക്കിഴക്കേ നിരത്തിൽ-ഉടൻ
തേരൊലി കേട്ടു തുടങ്ങി

മങ്ങും ദിനജ്വാല മേലേ-പൊടി
പൊങ്ങി വാനിൽ പുകപോലെ

ഓരോ വഴിയായ് ഞെരുങ്ങി-ജ്ജന
മരാമദ്വാരത്തിൽ തിങ്ങി;

ഉൽക്ഷിപ്തഖഡ്ഗം തിളങ്ങും-അംഗ-
രക്ഷകർ സാദിഭടന്മാർ

തൽക്ഷണം വാതുക്കലെത്തി-മാർഗ്ഗ-
വിക്ഷോഭം മെല്ലെയൊതുക്കി

സംഘാരാമത്തിൽ വളർന്ന വൃക്ഷ-
സംഘത്തിൽ ഛായാഗണങ്ങൾ

എത്തുമതിഥിജനത്തെ-സ്വയം
പ്രത്യുദ്ഗമിക്കുന്നപോലെ

ദുർവ്വാഭിരാമച്ഛവിയിൽ നീണ്ടു
പൂർവ്വമുഖങ്ങളായ് നിന്നു

ഉള്ളിലത്തെ നടക്കാവിൽ-കാറ്റിൽ
തുളും മരങ്ങൾ നടുവിൽ

കോമളമായ് മേൽ കുറുക്കേ-ചേർത്ത
ചേമന്തിപ്പൊന്തോരണത്തെ

ചാലവേ ചാഞ്ഞൊഴുകും രശ്മി
മാല ബഹുലീകരിച്ചു

ഒപ്പമായ്ത്തല്ലിമിനുക്കി-യെങ്ങും
നൻപ്പനിനീരാൽ നനച്ചു

പുഷ്പദലകൃതമാമം-ഗല-
ശില്പമേർന്നാരാവടിയേ

ആനന്ദഭിക്ഷുവുദാരൻ-ശിഷ്യ-
സാനുഗനായെതിരേല്പാൻ

ചെന്നുടൻ വാതുക്കൽ നിന്നു നൃപ
സ്യന്ദനവും വന്നണഞ്ഞു

അന്യോന്യമാചാരം ചെയ്തു-പിന്നെ
മന്നവൻ തേർവിട്ടിറങ്ങി

പുക്കിതു പുണ്യാരാമത്തിൽ-പൌര
മുഖ്യസചിവസമേതൻ

ജോഷംനടന്നു നരേന്ദ്രൻ മിത-
ഭൂഷൻ മിതപരിവാരൻ

പാടിനടന്നിതൊളിവിൽ മാവിൻ
വാടിയിൽ പൂങ്കുയിൽ വൃന്ദം

മഞ്ഞക്കിളി മിന്നൽ‌പോലെ-ഞാവൽ
കുഞ്ജങ്ങളുള്ളിൽ പറന്നു

പാലമേൽ പാതി കരേറി-അണ്ണാൻ-
വാലുയർത്തിത്തെല്ലിരുന്നു

കൂടെക്കൂടെത്തിരുമേനി തിരി-
ഞ്ഞോടിച്ചു കണ്ണിതിലെല്ലാം

ഉള്ളിൽ ത്തൈമാതളത്തോപ്പിൽ-തൊണ്ടു-
വിള്ളും ഫലങ്ങളിൽ നിന്നും

മാണിക്യഖണ്ഡങ്ങൾകൊത്തി-ത്തിന്നൊ
ട്ടീണം കലർന്ന ശുകങ്ങൾ

“ബുദ്ധം ശരണം ഗച്ഛാമി:-എന്ന
സങ്കേതം പാടിപ്പറന്നു

ഇമ്പം കലർന്നതു കേട്ടു ഭക്തൻ
തമ്പുരാൻ രോമാഞ്ചമാർന്നു

തൽ‌ക്ഷണമെല്ലാരുമെത്തി-യങ്ങാ
സാക്ഷാൽ സുഗതനികേതം

ഉള്ളറതൻ മറ മാറ്റി-യെഴു
ന്നെള്ളി ഭഗവാൻ വെളിയിൽ

പൊൻ‌മുകിൽച്ചാർത്തുകൾ നീക്കി യുദി
ച്ചുന്മുഖനാം രവിപോലെ!

വീണു വണങ്ങി നൃപാലൻ-മൌലി
മാണിക്യദീപിതശാലൻ

ഒട്ടു ഭഗവാനുയർത്തീ-മഞ്ഞ
പ്പട്ടാടതൂങ്ങ്നും പൊൻ‌കൈകൾ

മിന്നി ക്ഷണം കൂറ പാടി-നിൽക്കും
പൊന്നിൻ‌കൊടിമരം‌പോലെ

പിന്നെ വിചിത്രാസ്തരത്തിൽ-ദേവൻ
മന്നവൻ തന്നെയിരുത്തി

താനും വിരിപ്പിലിരുന്നാൻ-ശുദ്ധ
മേനിയേറും പൂന്തളത്തിൽ

മറ്റു ജനങ്ങളും വന്നു-വന്ദി
ച്ചുറ്റതാം സ്ഥാനത്തിരുന്നു

കോലായിലുമാസ്തൃതമായ്-വ്യാസ
മേലും തിരുമുറ്റമെങ്ങും

ശാലതൻ വാമപാർശ്വത്തിൽ-ഖ്യാതി
കോലും ശ്രമണിമാർതങ്ങി;

ദക്ഷിണപാർശ്വത്തതുപോൽ-പോന്നു
ഭിക്ഷുവര്യന്മാരിരുന്നു

അന്തിപ്പൊന്മേഘാംബരമാർന്നൊളി
ചിന്തുന്നതാരങ്ങൾ പോലെ

മദ്ധ്യത്തിൽ വീരാസനസ്ഥൻ-പരി-
ബദ്ധാസ്യ തേജോവലയൻ

ബുദ്ധൻ തിരുവടി തന്നെ-നൃപ-
നുത്തരളാശയൻ നോക്കി
സംഗതി തന്റെ ലഘുത്വം-കൊണ്ടു
ഭംഗുരകണ്ഠനായ് മൌനം

കൈക്കൊള്ളും ഭൂപനെനോക്കി-സ്വയം-
മക്കൃപാത്മാവരുൾചെയ്തു;-
‘വത്സ, മാതംഗിയെച്ചൊല്ലി-വിചി-
കിത്സയല്ലല്ലി വിഷയം?

എന്തു പറവൂ! എന്തോർപ്പൂ-ജാതി
ഹന്ത വിഡംബനം രാജൻ!

ക്രോധിച്ചു ജന്തു പോരാടും-സ്വന്ത-
നാദത്തിൻ മാറ്റൊലിയോടും

വല്ലിതന്നഗ്രത്തിൽനിന്നോ-ദ്വിജൻ
ചൊല്ലുക മേഘത്തിൽനിന്നോ

യാഗാഗ്നിപോലെ ശമിതൻ-ഖണ്ഡ-
യോഗത്തിൽ നിന്നോ ജനിപ്പൂ?

അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?

ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ-
പിണ്ഡത്തിനൂഷരമാണോ?

പുണ്ഡ്രമോ പൂണുനൂൽതാനോ-ശിഖാ-
ഷണ്ഡമോ ജന്മജമാണോ?

അക്ഷരബ്രഹ്മം ദ്വിജന്മാർ സ്വയം
ശിക്ഷകൂടാതറിയുന്നോ?

എല്ലാ ക്രീമികളുംപോലെ-ജനി-
ച്ചില്ലാതാം മർത്ത്യരെയെല്ലാം

കല്യമാം കർമ്മനിയതി-കര-
പല്ലവം താൻ ചെയ്കയല്ലേ?

മുട്ടയായും പുഴുവായും; - നിറം
പെട്ട ചിറകുകളാർന്നു,

ചട്ടറ്റ വിണ്ണിൽ പറന്നു മലർ
മട്ടുണ്ണു പൂമ്പാറ്റയായും

പോകുന്നിതു മാറിമാറി പ്പല
പാകത്തിലേകബീജംതാൻ

നാമ്പും കുരുമൊട്ടും വർണ്ണം-പൂണ്ട
കൂമ്പും മലരും സുമം താൻ

നെല്ലിൻ ചുവട്ടിൽ മുളയ്ക്കും-കാട്ടു
പുല്ലല്ല സാധു പുലയൻ!

ശങ്ക വേണ്ടൊന്നായ് പുലർന്നാൽ-അതും
പൊങ്കതിർപൂണും ചെടിതാൻ;

സിദ്ധമതിന്നു ദൃഷ്ടാന്തം-അസ്മൽ
പുത്രിയീ മാതംഗിതന്നെ

സത്യധർമ്മങ്ങൾക്കെതിരാം-ശാസ്ത്രം
ശ്രദ്ധിയായികങ്ങു നൃപതേ!

അർത്ഥപ്രവചനം ചെയ്യാ-മതിൽ
വ്യർത്ഥമുദരംഭരികൾ

ഇന്നലെചെയ്തൊരബദ്ധം-മൂഢ-
ർക്കിന്നത്തെയാചാരമാവാം;

നാളത്തെശാസ്ത്രമതാവാം-അതിൽ
മൂളായ്ക സമ്മതം രാജൻ

എന്തിനെന്നുമെങ്ങോട്ടെന്നു-സ്വയം
ഹന്ത! വിവരമില്ലാതെ

അന്ധകാരപ്രാന്തരത്തിൽ കഷ്ടം!
അന്ധരെയന്ധർ നയിപ്പൂ

വൃക്ഷമായും ചെടിയായും-പരം
പക്ഷിയായും മൃഗമായും

ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ-ജന്തു
പക്ഷേ, മനുഷ്യനായെന്നാം

എന്നെത്തുടർന്നെഴും നീണ്ട ജന്മ
പൊന്നോമൽച്ചങ്ങലതന്റെ

പിന്നിലെക്കണ്ണിയോരോന്നിൽ-പൊങ്ങി
മിന്നിയെന്നെത്തന്നെ കാൺമൂ

ഓടും, മുയൽകൂറ്റനായും,-മരം-
ചാടിയായും പാഞ്ഞിരകൾ

തേടും കരിമ്പുലിയായും-വേട്ട
യാടുന്ന വേടനായും താൻ

ജന്തുക്കളൊക്കെയീവണ്ണം‌-ശ്രീമൻ
ഹന്ത! സഹജരെന്നല്ല

ചിതിക്കിലൊന്നായ് വരുന്നൂ-പിന്നെ
ന്തന്തരം മർത്ത്യർക്കു തമ്മിൽ?

വ്യാമോഹമാർന്നും സുഖത്തിൽ-പര-
ക്ഷേമത്തിൽ വിപ്രിയമാർന്നും

പാമരചിത്തം പുകഞ്ഞു-പൊങ്ങും
ധൂമമാമീർഷ്യതൻ ‘ജാതി’

ഗർവ്വമായും ദ്വേഷമായും-പിന്നെ
സർവ്വമനോദോഷമായും

ആയതു മാറുന്നു വർണ്ണം-സ്വയം
സായന്തനാംബുദമ്പോലെ

സ്വന്തകുടുംബം പിരിക്കും-അതു
ബന്ധുക്കളെ വിഭജിക്കും

ഹന്ത! വർഗ്ഗങ്ങൾ തിരിക്കും-പക
ച്ചന്ത്യമായ് ലോകം മുടിക്കും

തന്നാശ്രിതരെയും ലോക-ത്തെയും
തിന്നും കറുത്തോരിത്തീയെ

ആരാധിക്കായ്‌വിൻ അസൂയാ-മഹാ
മാരിയെ, ജ്ജാതിയെ ആരും

ചൊല്ലുവൻ ജന്തുവെത്താഴ്ത്തും-ദോഷ
മെല്ലാമിതിലടങ്ങുന്നു

ഈ രാക്ഷസിയെജ്ജയിച്ചാൽ-ഘോര-
നാരകദ്വാരമടഞ്ഞു

ഭോഗപരയായി, ജ്ജന്തു-രക്ത
രാഗയാമാ ഹിംസതന്നെ

പൂജ്യൻ നൃപൻ ബിംബിസാരൻ-തന്റെ
രാജ്യത്തിൽ നിന്നകലിച്ചു

താണ സംസൃഷ്ടർതന്നെ-നിജ
ഭ്രൂണത്തിൽ കൊല്ലാതെകൊന്നു

ജന്മം വിഫലമാക്കിടും-മഹാ-
കലുഷകാരിണിയായി

ചാതുര്യമായ് പലവർണ്ണം-തേടും
ജാതിയാമീ ഹിംസതന്നെ

ഭൂതദയയെ നിനച്ചും-സ്വന്ത
നീതിയെയോർത്തും നൃപേന്ദ്ര!

നിഷ്കൃഷ്ടമാമാജ്ഞയാലേ-യങ്ങും
നിഷ്കാസിക്കിൽ ശുഭമായി

ചെന്നതു ലോകക്ഷേമാർത്ഥം-ചെയ്ക
എന്നല്ലിദ്ധർമ്മാശ്രമത്തിൽ

എന്നുമീ ബാധ കടക്കാ-താക്കു
കെന്നർത്ഥിക്കുന്നു, യൂപത്തിൽ

ആട്ടിൻ‌കിടാവിനെ മീളാൻ ആഞ്ഞു
നീട്ടിയ കണ്ഠ നൃപതേ!

മോഹം കളഞ്ഞു ജനത്തെ-ത്തമ്മിൽ
സ്നേഹിപ്പാൻ ചൊൽക നരേന്ദ്ര!‍

സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു

സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും

സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;

സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം

അമ്മതൻ നെഞ്ഞുഞെരമ്പിൽ-തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ

അമ്മിഞ്ഞത്തൂവമൃതാക്കും-മൈത്രി
നമ്മോടതോതുന്നു രാജൻ!

ചൊല്ലിനേനീർഷ്യയല്ലാതെ-മർത്ത്യ-
ർക്കില്ലതാനില്ലതാൻ ജാതി.

മുല്പാടു വീണുവണങ്ങി-നൃപ-
നത്ഭുതഭക്തിവിവശൻ

“കല്പനപോലെ”യെന്നോതി, - സ്ഫുടം
കൂപ്പിയ പാണിദ്വയത്താൽ

ആനന്ദബാഷ്പം ചൊരിഞ്ഞു-സഭ-
യാനതമൌലിയായപ്പോൾ

ലോലാശ്രു വീണു പൂർവ്വാംഗം-ആർദ്ര-
ചേലമായ് ഭിക്ഷുകീവൃന്ദം

ഓലും മജ്ഞിൽ പൂനനഞ്ഞ-കൃത
മാലവനിപോൽ വിളങ്ങി.

ചെമ്പൊൽക്കരാബ്ജങ്ങൾ പൊക്കി-ആശി-
സ്സമ്പിലരുളിയെല്ലാർക്കും,

ഉള്ളിലേക്കാദ്ദിവ്യരൂപം-എഴു-
ന്നള്ളി ഭുവനൈകദീപം.

ഉന്നതശാഖിമേൽനിന്നും-വെയിൽ-
പൊന്നൊളി, യാഗതദേവർ

വിൺ‌മേൽ മടങ്ങും കണക്കേ-പൊങ്ങി;
അമ്മഹായോഗം പിരിഞ്ഞു

വാസന്തി കുന്ദ കുമുദ-മലർ
വാസനാചർച്ചിതമായി

എങ്ങുമൊരുശാന്തി വീശി-ലോകം
മുങ്ങി നിർവ്വാണത്തിൽ താനേ

എത്തിനിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി.