Monday, July 18, 2011

ഗുരു - കുമാരനാശാന്‍

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ.

അമ്പാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂർത്തേ.

അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ.

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ
ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.

തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ.

No comments: