Monday, July 18, 2011

ഗുരു - കുമാരനാശാന്‍

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ.

അമ്പാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂർത്തേ.

അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ.

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ
ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.

തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ.

കാവ്യനർത്തകി - ചങ്ങമ്പുഴ കൃഷ്ണപ്പിളള

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;

ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;

മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!

ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും

ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി

അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി

വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി

സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു

തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി

സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുലകപോലം

നളിനദല മോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീല വിപിനസമാന സുകേശം
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം

മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം

മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
ജടതൻ ജ്വരജൽപനമയമായ മായ

മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
മലരുകൾ മലയാളകവിതേ, നിൻമുന്നിൽ

നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം

കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ

ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതകമരനിരകൾ

കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ

കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം

തവചരണ ചലനകൃത രണിതരസരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം

എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ

കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ

പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി

ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു

ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി

പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ

അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി

വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ

തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ

ഓമനത്തിങ്കൾക്കിടാവോ - ഇരയിമ്മൻ തമ്പി

ഓമനത്തിങ്കൾക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?
പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?
തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?
പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?
ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?
വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?
കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?
കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?
ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?
കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?
ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?
പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?

ആത്മോപദേശശതകം - ശ്രീനാരായണഗുരു

അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.

വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം.

അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം.

ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലിതു കണ്ടു പോയിടേണം.

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം?.

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.

“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു.

തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം.

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന, വർത്തി വൃത്തിയത്രേ

അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.

അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?

ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?

പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.

അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

അവയവമൊക്കെയമർത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവൻ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.

ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം.

അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.

മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവുരുവിട്ടുമിരിക്കിൽ മായ മാറും.

ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം
വിടുകിലവൻ വിശദാന്തരംഗനായ് മേ-
ലുടലിലമർന്നുഴലുന്നതില്ല നൂനം.

അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം.

അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.

അരനൊടിയാദിയരാളിയാർന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തൻ-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.

ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ.

അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാർന്നു-
ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം.

വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാൽ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.

പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം.

അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
പിരിവിവയിൽ സമതൻവിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.

സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
ഭ്രമകലയാലഖിലം പ്രമേയമാകും.

‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാൻ കരുവെന്നു കണ്ടിടേണം.

‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേൽ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.

പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.

തനുവിലമർന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോർക്കിലാരും.

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.

നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയർന്നറിവായി മാറിടുന്നു.

അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
മരമഖിലം മറയെപ്പടർന്നിടുന്നു.

ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!

ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാൻ മനനം തുടർന്നിടേണം.

ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയിൽനിന്നു പുറന്നു മാറിടുന്നു.

നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.

കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കർമ്മമത്രേ!

അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.

നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.

അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.

അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.

വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയർന്നറിവായി മാറിടുന്നു.

പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.

അറിവിലിരുന്നപരത്വമാർന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
പരവശനായറിവീല പണ്ഡിതൻ താൻ-
പരമരഹസ്യമിതാരു പാർത്തിടുന്നു!

പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!

ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനിൽപ്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതൻ വടിവാർന്നു നിന്നിടുന്നു.

ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.

അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.

ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.

ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോർത്തിടേണം.

സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.

ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.

ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.

പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം.

പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.

മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.

പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.

മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.

ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.

സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
ക്ഷിതി മുതലായവ ഗീരു മാത്രമാകും.

പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.

അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാർന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സർവ്വം.

ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും.

അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.

നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.

തനു മുതലായതു സർവ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോർത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.

സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം.

അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.

അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം.

പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാൻ
ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു.

വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും.

ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.

ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.

വിപുലതയാർന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീർണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.

അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.

അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.

ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.

അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.

അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!

Monday, July 11, 2011

അപ്പവും വീഞ്ഞും - മേതില്‍ രാധാകൃഷ്ണന്‍

1
മോണാലിസയുടെ
മന്ദഹാസത്തിന്റെ അര്‍ത്ഥം എനിക്കറിയാം:
മോണാലിസ മന്ദഹസിക്കുന്നതേയില്ല.
നീയോ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ വധൂ, നിനക്ക്
ഞാഞ്ഞൂളിനെപ്പോലെ നൂറു മോതിരങ്ങളുണ്ട്,
മെഴുകുതിരിപ്പോലെ നൂറു ശിരോവസ്ത്രങ്ങളുണ്ട്,
പൂ‍വിനെപ്പോലെ നൂറുപടുതികളുണ്ട്,
എന്നിട്ടും , ഒരൊറ്റ വിവാഹത്തിലും നീ വധുവാകുന്നില്ല.
മുറുകിയ കയറിന്റെ തലപ്പില്‍
എന്റെ ഹൃദയമൊരു പള്ളിമണിപോലെ
കനത്തു തൂങ്ങുന്നു.
ഒച്ചവെക്കേണ്ടതില്ലല്ലോ,
ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ലല്ലോ.
വധുവിനെ വിളിച്ചറിയിക്കാന്‍
പള്ളിമണിയടിക്കണോ?

2
മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്റെ നിശ്വാസമോര്‍ക്കുന്നു.
എന്തെന്നാല്‍ , നിന്റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടേതെന്ന് ആരോപിക്കപ്പെടുന്നു.
നിന്റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
നേര്‍ത്തതാണ് നിന്റെ നിശ്വാസം.
അതോര്‍ക്കുമ്പോള്‍ എന്റെ ഘനം
ഒരു തീനാളത്തിന്റെ ഘനമാണ്,
അതിന്റെ തുടിപ്പ് ഒരാപ്പിളിന്റേതാണ്
അത് മുകളിലേക്കു വീഴുന്നു.
കാറ്റില്‍ നിന്റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്റെ നാളം പോലെ ഞാന്‍
മുകളിലേക്കു വീഴുന്നു.
(അഥവാ, ഭൂമി ഉരുണ്ടതാകയാല്‍,
ആകാശത്തിലേക്ക് ഉയരുന്നതെല്ലാം
ഭൂമിയില്‍ നിന്ന് വീണുപോകുന്നവയാണല്ലോ!)

3
എന്റെ പ്രേമപ്രശ്നങ്ങളുമായി ഞാന്‍
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക് ബോലന്‍ പാടുന്നു.
നീ മുടിയഴിച്ചിടുമ്പോള്‍
ഊര്‍ന്നു വീഴുന്ന പ്രപഞ്ചങ്ങളെക്കുറിച്ച്
മാര്‍ക് ബോലന്‍ പാടുന്നു.
മുഷ്ടി ഹൃദയത്തെക്കുറിച്ചും
ദുഷ്ടമായ പുലരിയമ്പിനെക്കുറിച്ചും
മാര്‍ക് ബോലന്‍ പാടുന്നു
എന്റെ ശരിയായ പേര് മാര്‍ക് ബോലന്‍ എന്നാകുന്നു.
ഞാനൊരു കാറപകടത്തില്‍ മരിക്കും
അപ്പോള്‍ എന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍,
പാതമുറിച്ചു കടന്നു പോയ നിന്റെ രൂപം
ഛായാപടം പോലെ
ഒട്ടിച്ചു വെച്ചിരിക്കും.
നീയൊരിക്കല്‍ എന്നെ നോക്കിയതങ്ങനെയായിരുന്നു-
പാതമുറിച്ചു കടന്നുപോകുന്ന ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോള്‍ പച്ചവെളിച്ചമായിരുന്നു,
നിന്റെ കണ്ണുകളില്‍ ചുവപ്പു വെളിച്ചവും.
നിന്റെ നോട്ടം വായുവില്‍ തങ്ങിനില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെച്ചെന്നു നില്‍ക്കാം.
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും,
തെരുവ് ഒരില പോലെ പച്ചയാകും.

4
ഒരു മണല്‍ഘടികാരം പോലെ
മലര്‍ന്നും കമിഴ്ന്നും കിടന്ന്
ഞാന്‍ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തില്‍ ചരിഞ്ഞുകിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.
പ്രേമിക്കുന്നവര്‍ ഇരുട്ടില്‍ ചെകിടോര്‍ക്കുമ്പോള്‍
പെട്ടെന്നു നിലയ്ക്കുന്ന കാറ്റ്
അവരെ പേടിപ്പിക്കുന്നു.
ആ പേടിയെക്കുറിച്ചോര്‍ത്ത് ഒച്ചയില്ലാതെ
അവര്‍ പൊട്ടിച്ചിരിക്കുന്നു.
പ്രേമം അതിന്റെ ഭീതികളെ അപഹാസ്യമാക്കുന്നു.
തുറന്നു കിടക്കുന്ന ജനാലകളിലൂടെ
ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍
നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു.
മരുഭൂമികളിലെ മണല്‍ തണുത്തടങ്ങുന്നു.
മരുഭൂമികള്‍ക്കിടയില്‍ ഒരിക്കല്‍ ആകാശങ്ങളായിരുന്നു.
മണല്‍ത്തരികള്‍ തണുക്കുന്നു, ചോര്‍ന്നുപോകുന്നു.
പ്രേമിക്കുന്നവര്‍ ഒരോ രാത്രിയിലും
ഇഞ്ചിഞ്ചായി പരിശോധിക്കപ്പെടുന്നു:
അവരുടെ രഹസ്യം ആര്‍ക്കോ ആവശ്യമുണ്ട്,
അവരുടെ നിര്‍ലജ്ജമായ നഗ്നതയും.
എന്നിട്ടും ഞാന്‍ ഉടുപ്പൂരുമ്പോള്‍
കണ്ണാടികള്‍ അന്ധമാകുന്നു.

5
എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.
എനിക്കിതിനെ വിമോചിപ്പിക്കാനാവില്ല.
ചിലപ്പോള്‍ നഗ്നത പോലും ഒരുടുപ്പും കൂടുമാണ്.
നമുക്കൊരിക്കലുമാവില്ല വേണ്ടത്ര നഗ്നരാവാന്‍.
നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു-
നഗ്നത ഇനിയത്തെ അടരിലാണ്,
അല്ല, അടുത്ത അടരിലാണ്,
അല്ല, അതിനും താഴെയാണ്...
നാം തേഞ്ഞുകൊണ്ടിരിക്കുന്നു.
ഉടുപ്പുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ഒടുവില്‍ ഉടുപ്പുകള്‍ക്കുള്ളില്‍ നാമില്ലാതാവും.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും രണ്ടളവ് അധികമുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍
ഒരു കാറ്റിനെ പോലെ പരുങ്ങി നില്‍ക്കല്‍!
നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്കു പുറത്താണ്.
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴുക്കുന്നത് ഞാന്‍ കണ്ടു.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും തെറ്റായ വസ്ത്രം ധരിക്കല്‍!
പ്രേമത്തെ ഉടലോടെ പിടികൂടണമെങ്കില്‍
കൃത്യമായ ചില അളവുകണക്കുകള്‍ വേണം,
കാരണം പ്രേമം വസ്തുതയാണ്.
ഞാന്‍ പ്രേമത്തിന്റെ തയ്യല്‍ക്കാരനാകാനാഗ്രഹിക്കുന്ന​ു.
എനിക്ക് പ്രേമത്തിനുള്ളില്‍ കയ്യിട്ടു നോക്കണം.
ഒരോ ചേര്‍പ്പും വിരലില്‍ തടയണം,
അവിടെ വരുന്ന അവയവും.

6
ഒന്നും ഞാനാരുമായും പങ്കുവെക്കില്ല,
നിന്നോടൊപ്പം എന്റെ തലയണയൊഴികെ
എന്നു പാടുന്ന റഷ്യന്‍ കവിയാകുന്നു ഞാന്‍.
നിന്റെ കിടക്ക ഒരു വിധവയുടേതാണ്.
അതില്‍ ഒരു പുരുഷനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ;
എന്റേതില്‍ ഒരു സ്ത്രീയെക്കുറിച്ചുള്ള
സ്വപ്നം മാത്രമേ ഉള്ളൂ;
എന്നതുപോലെ!
ഭൂതത്തെയും ഭാവിയെയും
ഒരൊത്തുതീര്‍പ്പിലെത്തിച്ച്
നമുക്ക് വര്‍ത്തമാനമാകുക.
നിന്റെ കിടക്കയില്‍ ഞാന്‍ ഭര്‍ത്താവകട്ടെ,
വധുവാകാന്‍ ധൈര്യമില്ലാത്ത വിധവ
വെപ്പാട്ടിയായി കലാശിക്കുന്നു.
വെള്ളം ആദ്യമായി വീഞ്ഞായത്
ഒരു കല്ല്യാണനാളിലാണ്.
വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത നീര്
വിനാഗിരിയായി മാറുന്നു.

7
പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു :
പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് കണക്കു പറയുന്നു.
പ്രേമിക്കുന്നവര്‍ക്ക് പ്രേമത്തിനുശേഷം
പെട്ടെന്ന് വയസ്സാകുന്നു.
പ്രേമം അതിന്റെ പ്രത്യാഘാതങ്ങളെ ത്വരിതമാക്കുന്നു.
പ്രേമാനന്തര നിമിഷവും മരണവും
പ്രേമിക്കുന്നവരെപ്പോലെ തൊട്ടുരുമ്മില്‍ നില്‍ക്കുന്നു.
ആമയുമായുള്ള ഓട്ടപ്പന്തയത്തിന്നിടയില്‍
കഥയറിയാതെ ഉറങ്ങിപ്പോയ മുയലിന്റെ
ഒടുക്കത്തെ നെട്ടോട്ടമാണത്-
പ്രേമത്തിന്നു ശേഷമുള്ള ദിവസങ്ങള്‍!
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ,
എത്രയും പതുക്കെ!

കോണിയുടെ പടവുകള്‍
സ്ഥലങ്ങളെ മുറിച്ച്
കാലങ്ങളെ പകുക്കുന്നു.
പരവതാനി മാന്ത്രികമായി
തറയില്‍ത്തന്നെ പതിഞ്ഞു കിടക്കുന്നു.
ഇത് വധുവിന്റെ വഴിയാണ്.
അവള്‍ സ്വയം ഒരു ഘോഷയാത്രയാണ്.
അവളൊഴികെയുള്ള ഘോഷയാത്രകളോ
അവള്‍ക്കു തോരണങ്ങളും.
നീ നിന്റെ മണവാട്ടിയാകാന്‍
ദേവാലയത്തിലേക്ക് വരായ്കയാല്‍
നിന്റെ ഓരോ ദിനചര്യയെയും
ഞാനെന്റെ വിവാഹമാക്കുന്നു.
ഉടുപ്പണിയുമ്പോഴും അഴിക്കുന്തോറും,
തലമുടി കെട്ടുമ്പോഴും വിടര്‍ത്തിയിടുമ്പോഴും ,
എന്നില്‍ നിന്ന് ഒളിച്ചോടുമ്പോള്‍പ്പോലും
നീയെന്നെ വിവാഹം കഴിക്കുന്നു.
ഇനി നിന്റെ ഓരോ നിമിഷവും
ഒരു വധുവിന്റെ നിമിഷമാകുന്നു.
നിനക്കിനി വിടുതിയില്ല.
നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ മുഴുവന്‍ ജീവിതത്തെയും മരണത്തെയും
ഞാനെന്റെ വിവാഹമാക്കിയിരിക്കുന്നു.
പള്ളിമണിയുടെ കയര്‍
നിന്റെ കാലില്‍ ഞാന്‍ കെട്ടിയിരിക്കുന്നു.
അതെന്റെ കെട്ടുതാലിയാണ്.
ഓരോ കാല്‍ വെപ്പിലും നിന്റെ വിവാഹം മുഴങ്ങും.
ഓരോ ദിവസവും ഒരു നൂറു പ്രാവശ്യം
ഞാന്‍ നിന്നെ വിവാഹം കഴിക്കുന്നു.
ആളുകളെ വിളിച്ചു കൂട്ടുന്നൊരു
പള്ളിമാണിയാണ് എന്റെ ഹൃദയം.

8
മേല്‍ക്കൂര പറന്നുപോയ ഹൃദയത്തില്‍
എന്റെ ചോര പ്രാവുകളെപ്പോലെ കുറുകുന്നു.
നക്ഷത്രങ്ങള്‍ കനലുകളോ മിന്നാമിനുങ്ങുകളോ?
ഒരു ചുള്ളിക്കൂടിലെ നക്ഷത്രം ദിവ്യമോ മാരകമോ?
കയ്പ് നിറഞ്ഞ ദീപരസങ്ങള്‍
വീഞ്ഞായി മാറുന്നതിന്റെ മാധുര്യം
എന്റെ അടിവയറില്‍ ഞാന്‍ അറിയുന്നു.
എന്റെ ചോര വീഞ്ഞിനെപ്പോലെ പാടുന്നു.
എന്റെ അപ്പം ഈ പ്രേമമാകുന്നു.
എന്റെ പ്രേമം എന്നെ ഒറ്റിക്കൊടുക്കും.
എട്ടു ദിക്കുകള്‍ക്കും ഒറ്റിക്കൊടുക്കും.
അത്താഴത്തിന് നീ എന്നെയും ക്ഷണിച്ചുവല്ലോ.
അത്താഴ നേരത്ത് എന്റെ അരികില്‍ ഇരിക്കുന്നണ്ടല്ലോ.
നീ അങ്ങുമിങ്ങും കണ്ണുകളയക്കുന്നത് ഞാന്‍ കണ്ടു.
പിഞ്ഞാണങ്ങളുടെ മാറിമാറിത്തിളങ്ങുന്ന വക്കുകളും
ഉയരുകയും താഴുകയും ചെയ്യുന്ന കരണ്ടികളും
ആപ്പിളില്‍ വീഴുന്ന കത്തികളുമെല്ലാം
ആംഗ്യങ്ങളും മുദ്രകളുമാവുകയായിരുന്നു.
ജനാലക്കു പിന്നില്‍ മറഞ്ഞ രൂപങ്ങള്‍
തെരുവില്‍ നിഴലുകളാവുന്നത് ഞാന്‍ ഉള്ളില്‍ കണ്ടു.
സംഭാഷണത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും
ചില സംജ്ഞകളും സങ്കേതങ്ങളുമാവുന്നത് ഞാനറിഞ്ഞു.
മരിച്ചുപോയ ചിത്രകാരനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍
അയാളുടെ അപ്രദര്‍ശിതമായ ഒരു ചിത്രത്തിലെ
മാരകമായ പ്രതീകങ്ങളുടെ സൂചനയും ഞാനറിഞ്ഞു.
എനിക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളില്‍ ,
ചരിത്രത്തെയും കലയെയും ഓഹരിച്ചന്തയെയും
പച്ചക്കറികാളെയും കുറിച്ചുള്ള സൂചനകളിലൂടെ
എന്റെ അത്യാഹിതത്തിന്റെ വിശദാംശങ്ങള്‍
പടിപടിയായി പൂര്‍ത്തിയാവുകയായിരുന്നു.
ഇനി ഞാന്‍ അത്താ‍ഴത്തിനുശേഷം
ഏതെങ്കിലും ഇരുണ്ട തെരുവിലോ ഇടവഴിയിലോ
ആകസ്മികമായെന്നതുപോലെ എത്തിപ്പെടുകയേ വേണ്ടൂ-
എന്റെ അത്യാഹിതമവിടെ എന്നെക്കാത്തു നില്‍ക്കുന്നു.
പള്ളിമണികള്‍ അതിന്റെ ഗുരുത്വത്തിലേക്ക് ചായുന്നു.
എങ്കിലും ഞാന്‍ ധൈര്യത്തോടെ തെരുവിലേക്കിറങ്ങും.
എന്തെന്നാല്‍ , എന്റെ അപ്പം ഈ കത്തുന്ന പ്രേമമാകുന്നു,
എന്റെ ചോരയില്‍ ഉലയുന്നത് മുന്തിരികളാകുന്നു,
എന്റെ ഹൃദയത്തില്‍ ഭയചകിതയായി കുറുകുന്നത്
ഒരു പള്ളിയുടെ മോന്തായമാകുന്നു.
എന്നെയവര്‍ രക്തസാക്ഷിയെന്നു വിളിക്കും.
എല്ലാ രക്തസാക്ഷികളും പരാജയപ്പെട്ടവരാണല്ലോ

Thanks to Anoop Chandran

Monday, June 6, 2011

കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം - കുമാരനാശാന്‍

ഏകാന്തം വിഷമമൃതമാക്കിയും വെറും പാ-
ഴാകാശങ്ങളിലലർവാടിയാചരിച്ചും
ലോകാനുഗ്രഹപരയായെഴും കലേ നിൻ
ശ്രീകാൽത്തരിയണയടിയങ്ങൾ കുമ്പിടുന്നു.

ആർക്കും നിൻ വടിവറിവില്ല,യർഘ്യമാല്യം
കോർക്കും നിൻ പ്രതിമകൾ നോക്കിയർച്ചകന്മാർ
ഓർക്കും നിൻ മഹിമകളാരവർക്കും രോമം
ചീർക്കുന്നുണ്ടതുമതിയംബ വിശ്വസിപ്പാൻ.

തുംഗശ്രീ ഗിരിശിഖരങ്ങൾ ശുഭ്രവീചി-
ഭംഗവ്യാകുലജലമാർന്ന സാഗരങ്ങൾ
എങ്ങും പുഷ്പിതവനഭൂക്കളെന്നിവറ്റിൽ
തങ്ങും നിൻ ചുവടുകൾ ദേവി മാഞ്ഞുപോകാ.

താരാമണ്ഡലമുരുസൂരയൂഥമെന്ന-
ല്ലോരോ രേണുവുമതുപോലെ ചക്രമാക്കീ
പാരകെബ്ഭഗവതി ഭിന്നവേഗമായ് നിൻ
തേരോടുന്നിതു ബുധരെങ്ങു നോക്കിയാലും.

ഓമൽ‌പൂ വിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമർത്ഥ്യം സുകൃതികൾ കാൺ‌മു തമ്പുരാട്ടി.

ചാർത്തജ്ജനനി മരിച്ചു ചിത്തതാപം
തീർത്തുണ്ണികളുടെ കണ്ണുനീർക്കുളത്തിൽ
നീരാടും ചിലപൊഴുതംബ നീ ചിലപ്പോൾ
പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റിൽ.

മാനഞ്ചും‌മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥൻ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി, ഭക്തൻ
പാനം ചെയ്‌വിതു ഭവദീയവാൿപ്രവാഹം.

നെഞ്ചാളും വിനയമൊടെന്നി പൌരുഷത്താൽ
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും
കൊഞ്ചൽതേന്മൊഴിമണി, നിത്യകന്യകേ, നിൻ
മഞ്ചത്തിൽ മണമറികില്ല മൂർത്തിമാരും.

പാഴാകും മരുവിലലഞ്ഞു സർവ്വഗേ, നീ
വാഴാറുള്ളരമനതേടി വാടി ഞങ്ങൾ
കേഴാതാരസമയരാജ്യസീമ കാണ്മാൻ
“ഏഴാമിന്ദ്രിയ”മിനിയ്മ്പൊടേകുകമ്മേ!

ഗ്രാമവൃക്ഷത്തിലെ കുയിൽ - കുമാരനാശാന്‍

- 1 -
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-

- 2 -
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിൻ‌ഗുണങ്ങൾ

- 3 -
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,

- 4 -
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.

- 5 -
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.

- 6 -

ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ

- 7 -
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ
നീലാരുണാഭ തളിർമേലെഴുതുന്ന പോതും
ചേലായ്കഠോരവി പച്ചയിടുന്നു പോതും
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ

- 8 -
ആപാദചൂഡമണിവാനിളമഞ്ഞരത്ന-
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.

- 9 -
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-
യന്നാൾ നടന്നു മലയാചലസാനുതോറും.

- 10 -
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.

- 11 -
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.

- 12 -
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ

- 13 -
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.

- 14 -
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ
മേൽ‌വീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.

- 15 -
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.

- 16 -
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.

- 17 -
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ

- 18 -
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.

- 19 -
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.

- 20 -
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.

- 21 -
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.

- 22 -
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.

- 23 -
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.

- 24 -
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.

- 25 -
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.

- 26 -
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി

- 27 -
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.

- 28 -
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും
പാരം കറന്നകിടു വറ്റിയ ധേനുവോടും
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.

- 29 -
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.

- 30 -
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.

- 31 -
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ
ധരാധരാഖ്യജലനീലി പരക്കുമെന്നും,
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,

- 32 -
പാഴായിടാതെ വരുണസ്തുതി പാടിയെത്തും
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.

- 33-
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)

- 34 -
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,

- 35 -
വേഷം മറച്ചു പലെടത്തുമഹോ നടന്നി-
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽ‌വൂ.

- 36 -
അന്യന്റെ താളഗതിയെശ്ശണിയാതെ പാടും
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.

- 37 -
ശ്രംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ

- 38 -
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)

- 39 -
ലേശാംശമിപ്പരിഷ ചൊൽ‌വൊരു ദോഷമുള്ളി-
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.

- 40 -
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.

- 41 -
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,
വേദാന്തിയദ്വയചിദേകരസാവഗാഹം

- 42 -
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ

- 43 -
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.

- 44 -
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,
പാകാഢ്യമായിതു തപസ്സതുമല്ലയേലി-
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.

- 45 -
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-
ലാ‍നന്ദധാമപതി ധർമ്മരഹസ്യഗോപ്താ,
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.

- 46 -
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ

- 47 -
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.

സ്നേഹം - കുമാരനാശാന്‍

സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!

ഭാഷാമേഘസന്ദേശം - കുമാരനാശാന്‍

കാണപ്പെട്ടുള്ള കൃത്യസ്‌ഖലനമതിനൊരാ-
ണ്ടാർന്നു കാന്താവിയോഗം
ക്ഷീണശ്രീയാകുമാറദ്ധനദനുടെ കടും
ശിക്ഷയാൽ യക്ഷനേകൻ
വാണാൻ വൈദേഹി നീരാടിയ മഹിമയെഴും
വാരിയും ഭൂരിവൃക്ഷ-
ശ്രേണീച്ഛായാഭിരാമാങ്കണനിരയുമെഴും
രാമഗിര്യാശ്രമത്തിൽ.

യോഷാരത്നത്തെ വേർപെട്ടതിലഥ ചില മാ-
സം കഴിച്ചാമുഴങ്കൈ
ശോഷിച്ചൂരിത്തെറിച്ചങ്ങനെ വളകൾ വെടി-
ഞ്ഞീടുമാക്കാമി കണ്ടാൻ
ആഷാഢത്തിന്റെയൊന്നാം‌ദിനമതിലൊരു മേ-
ഘം തടംപുക്കു മന്ദ്രാ-
ഘോഷം കുത്തിക്കളിക്കും കരിയൊടുകിടയാം
കാന്തിപൂണ്ടന്തികത്തിൽ.

ഒട്ടേറെക്‌ഖേദമുണ്ടെങ്കിലുമതികുതുകം
ചേർക്കയാൽ യക്ഷനുള്ളിൽ-
ക്കെട്ടിസ്തംഭിച്ച കണ്ണീരൊടുമതിനെ നെടും
ചിന്തയാൽ നോക്കിനിന്നാൻ
തിട്ടം സംഭോഗികൾക്കും തരളത കരളി-
ന്നേകുമാമേഘമാക്കൈ
കെട്ടിപ്പുൽകാൻ കൊതിക്കും കമനിയകലെയാം
കാന്തനെന്തായിരിക്കും.

വന്നെത്തീടും നഭസ്സിൽ പ്രണയിനിയവൾ വാ-
ണീടണം പ്രാണനാർന്നി-
ട്ടെന്നിച്ഛിച്ചംബുജത്തിൻവഴി നിജസുഖവൃ-
ത്താന്തമെത്തിക്കുവാനായ്
ഉന്നിച്ചെന്നാശു പുത്തൻ കുടജമലരതും
തൂകിയാവന്ന മേഘം-
തന്നെപ്പൂജിച്ചു തുഷ്ട്യാ കുശലവുമനുമോ-
ദിച്ചു ചോദിച്ചു യക്ഷൻ.
തീ വെള്ളം കാറ്റു മുറ്റും പുകയിവ തിരളും
തുച്ഛമാം മേഘമിന്നെ-
ങ്ങാ വൈദഗ്ദ്ധ്യം കലർന്നുള്ളൊരുവനിഹ വഹി-
ക്കേണ്ട ദൂതെങ്ങു പാർത്താൽ
ഏവം തെല്ലും നിനയ്ക്കാതവനതിനൊടുമു-
ൽക്കണ്ഠയാലന്നിരന്നാൻ
പോവില്ലേ ചേതനാചേതനമിവയൊടുമർ-
ത്ഥിച്ചു കാമാതുരന്മാർ?
പേരാളും പുഷ്കരാവർത്തകനിരയുടെ വംശത്തിലുദ്‌ഭൂതനിച്ഛാ-
ചാരൻ വിണ്ണോർവരൻ തന്നുടെയനുചരനാണങ്ങു ഞാനിങ്ങറിഞ്ഞേൻ
ദൂരസ്ഥൻ ദൈവയോഗാലിവനിവിടെയിരക്കുന്നു വേണ്ടീലയിഷ്ടം
പൂരിച്ചില്ലെങ്കിലും പ്രാർത്ഥന വലിയവരോടല്പരേകുന്നതേക്കാൾ.
(അപൂർണ്ണം)

ദീപാർപ്പണം - കുമാരനാശാന്‍

ഭാവബന്ധമൊടു സത്യരൂപനാം,
ദേവ, നിന്മഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ.

അല്പമെങ്കിലുമതിൻ പ്രഭാങ്കുരം
സല്പതേ,യിരുൾ തുരന്നു മെല്ലവേ
ശില്പരമ്യപദപീഠഭൂവിൽ നി-
ന്നുല്പതിച്ചു തിരുമെയ്യിലെത്തണേ!

സ്ഥേമയാർന്ന മണിഭൂഷണത്തിലും
തൂമനോജ്ഞമലർമാലതന്നിലും
ഹേമവിഗ്രഹമരീചി തേടുമി-
ക്കോമളപ്രഭ തിളങ്ങണേ വിഭോ!

മാറ്റി നിന്മുഖരസം‌മറച്ചിതിൽ
പോറ്റി, പുൽകരുതു ധൂമരേഖകൾ;
മാറ്റിയന്ന മണിവാതിലൂടെഴും
കാറ്റിലാടരുതിതിൻ ശിഖാഞ്ചലം.

ചീർത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്
വാർത്തിടായ്കിലുമെരിഞ്ഞു മേൽക്കുമേൽ
നേർത്തിതീശ, മിഴിയഞ്ചിടുന്ന നിൻ-
മൂർത്തി മുൻപു നിഴൽ നീങ്ങി നില്ക്കണേ!

സങ്കീർത്തനം - കുമാരനാശാന്‍

ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്ക-
രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
മീശനെ വാഴ്ത്തുവിൻ!

സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയർന്നു
നിന്നിടുമൊന്നിനെ
സൗരഭോൽക്കട നാഭികൊണ്ടു മൃഗംകണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാർദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിൻ!

നിത്യനായക, നീതിചക്രമതിൻ-
തിരിച്ചിലിനക്ഷമാം
സത്യമുൾക്കമലത്തിലും സ്ഥിരമായ്
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയിൽ
പ്രത്യഹം പ്രഥയാർന്ന പാവനകർമ്മ-
ശക്തി കുളിക്കുക!

സാഹസങ്ങൾ തുടർന്നുടൻ സുഖഭാണ്ഡ-
മാശു കവർന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ.
സ്നേഹമാം കുളിർപൂനിലാവു പരന്നു
സർവവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്ത്വ-
മുള്ളിൽ വിളങ്ങണേ.

ധർമ്മമാം വഴി തന്നിൽ വന്നണയുന്ന വൈരികളഞ്ചവേ
നിർമ്മലദ്യുതിയാർന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടൻ
കർമ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശർമ്മവാരിധിയിൽ കൃപാകര, ശാന്തിയാം മണിനൗകയിൽ.

ഗുണനിഷ്ഠ - കുമാരനാശാന്‍

തെരുതെരെ വിളങ്ങും നവകൃതകരത്നം
തെരുവുകളിലെങ്ങും തിരുതകൃതിയായി,
പുരുമഹിമ താണും പരിഭവമിയന്നും
മരുവി വിലയേറും മണികൾ മറയാറായ്.

നയ,മരിയ സത്യം, ദയ, പരഹിതത്തിൽ
പ്രിയത മുതലാകും ഹൃദയഗുണമെല്ലാം
ഭയമിയലുമാറായതതിനുടെ രൂപം
സ്വയമഭിനയിക്കും ഖലദുരകളാലെ.

ഒരു വിജയമോർത്തിട്ടൊരു ചതി തുടർന്നാൽ
പെരുകുമതുമൂലം പല വിനകൾ നാട്ടിൽ
കരുമനഗുണങ്ങൾക്കണയുവതു ധൂർത്തേ,
കരുതുക സഹിക്കാ ഗുണനിലയനീശൻ.

കളികൾ മതിയാക്കൂ കപടമണി! നീണാ-
ളൊളിചിതറിടാ നിന്മുഖമിതൊരുനാൾ നീ
തെളിവുടയ നീരിൽ പെടുമൊരു മരുന്നാ‍ൽ
പൊളിയുമഥവാ പോയ് നികഷശിലയേറും!

ക്ഷണപരിഭവത്താൽ ഗുണമണികൾമേൽ നിൻ
പ്രണയമൊരുലേശം കുറയരുതു നെഞ്ചേ,
ഗുണനിരയൊടൊപ്പം മനുജനൊരുനാളും
തുണയരുളിടാ കേൾ സുരനിരകൾപോലും.

നിഷ്കപടതയോട് - കുമാരനാശാന്‍

പൂവിനെതിർ മെയ്യൊളിയൊതുങ്ങിയഴലാലി-
ന്നാവിതടവും മുകുരമൊത്തു കവിൾ മങ്ങി,
ആവിലമനസ്സൊടൊരു കൈയിൽ മുഖമർപ്പി-
ച്ചീവിധമിരുന്നഴുവതെന്തു വിമലേ! നീ?

ഉണ്മയുടെയൂർജ്ജിതവിഭുത്വമതു പോയി,-
ന്നെന്മഹിമയാരുമറിയാത്ത നിലയായി,
ഇമ്മഹിയിലെന്തിനിനി വാഴുവതു ഞാനെ-
ന്നുണ്മലർ കരിഞ്ഞയി, ശുഭേ, കരവതോ നീ!

പുഞ്ചിരിനിലാവൊളി പുറത്തിരുളകത്തായ്
നെഞ്ചിൽ വിഷമായ് മൊഴിയിൽ നല്ല നറുതേനായ്
വഞ്ചന മുഴുത്തു ഭുവനത്തിലിനി നല്ലോ-
രഞ്ചണമതോർത്തു സരളേ,യഴുവതോ നീ?

സ്നേഹമുതിരേണ്ടവരിൽനിന്നും പകയായി,
ഗേഹമതിനാൽ ഭയദമാമടവിയായി
മോഹതിമിരം പെരുകി മൂഢതയുമാക്കി-
സ്സാഹസികർ നിന്നെയതിനാലഴുവതോ നീ?

മാഴ്കരുതു മഞ്ജുമുഖി, സത്യമൊടസത്യം
വ്യാകുലിതമായ പൊരുളാണു ഭുവനം കേൾ;
ഏകരസമായ് ഗുണമെഴില്ലറികയെങ്ങും,
ലോകമിതിൽ നന്മയൊടു തിന്മ പൊരുതുന്നു.

പണ്ടു മുതലിങ്ങനെ വെളിച്ചവുമിരുട്ടും
രണ്ടുമിടയുന്നിതു സുരാസുരർ കണക്കെ;
ഇണ്ടലതിനാൽ വരുവതും വിരവിൽ നീങ്ങും
കണ്ടറികയുണ്മ സുകുമാരി, കരയാതെ.

ഇങ്ങനെ തിരിഞ്ഞു വിധിചക്രമുഴറുമ്പോ-
ളിങ്ങമലധർമ്മമതിലൂന്നി വിലസുന്നു,
മങ്ങിയുമിടയ്ക്കിടെ വിളങ്ങിയുമിരുട്ടിൽ-
ത്തങ്ങിയിരുപക്ഷമെഴുമിന്ദുകലപോലെ.

നിന്നെ വെടിയുന്നവനു നീ വെടിയുവോനും
പിന്നെ മനുജന്റെ വടിവെന്തിനു മനോജ്ഞേ?
നിന്നകമെരിഞ്ഞു മിഴിനീർ പൊഴിവതെന്നാ-
മന്നറിക തീനരകമെന്നു മഹിതാഭേ.

ജീവിതതരണത്തിലതിമാനമൊടു ഞാനെൻ
ദേവി തുണനിൽക്കിൽ വിജയിപ്പനതിനാലേ,
പൂവിൽ മണവും മണിവിളക്കിലൊളിയും‌പോൽ
നീ വിലസുകെന്റെ മനതാരിൽ മറയാതെ.

നിൽക്ക തുണയായഴലൊഴിക്കയെഴുനേൽക്കി-
ന്നിക്കലുഷഭാവമയി, നിന്നിലഴകാമോ?
‘നിഷ്ക്കപടതേ’, കരൾ നിറഞ്ഞൊരിരുൾ നീക്കും
ചിൽക്കതിരവന്റെ ചെറുരശ്മിയമലേ നീ.

കപോതപുഷ്പം - കുമാരനാശാന്‍

ഇതരസൌരഭവീചിയെ മെന്മയാൽ
വിധുരമാക്കിയിളംകുളുർവായുവിൽ
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികൾക്കുമേൽ
വിമലമായ് മലർമഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കളത്തിൽ നീർ-
ക്കുമിളതൻ നിരപോൽ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാർന്നതിനിർമ്മല-
ച്ഛവിയൊടും പുതുചിപ്പി വിടർന്നതോ?

അതിവിചിത്രമനോഹരശില്പമി-
പ്പുതിയ പൂ-കരകൌശലശാലയിൽ
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭു തന്നെ നീ !

അഹഹ നിർമ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട-പിറാവിതിൽ
സഹജമോ, നിഴലോ, മിഴിമായയോ?

ഒരു വികാരവുമെന്നിയഹോ ഖഗം
മരുവിടുന്നിതു മൌനസമാധിയിൽ
പറവയിൽ ചിലതുണ്ടവതാരമായ്
പരയുമങ്ങനെയാഗമവേദികൾ

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെൻ പരിശുദ്ധകപോതികേ,
ഭവതിയോരുകിലൻപിനോടോതണേ !

വണ്ടിന്റെ പാട്ട് - കുമാരനാശാന്‍

(കമലാകാന്തന്റെ എന്ന മട്ട്)
കൊടുമുടിയിൽ കഴുകൻ വസിക്കട്ടെ,
കൊടുതാം സിംഹം ഗുഹയിലും വാഴട്ടെ,
വടിവേലും തങ്കക്കുന്നേ, നിൻ പൂത്തൊരീ
നെടിയ കാടാർന്ന സാനുവിൽ മേവും ഞാൻ.

പതിച്ചിടാ നോട്ടം നാറും പിണങ്ങളിൽ,
കുതിച്ചു നിർദ്ദയം കൊന്നിടാ ജീവിയെ,
പതിവായിക്കാട്ടിൽ കാലത്തുമന്തിക്കും
പുതിയ പൂ കണ്ടു നിൻ പുകൾ വാഴ്ത്തും ഞാൻ.

അഴകേറും പൂവിൽ നീയലിഞ്ഞേകും തേ-
നഴലെന്യേ നുകർന്നാനന്ദമാർന്നുടൻ,
ഒഴിയാതോലും മണമാർന്ന തെന്നലിൻ
വഴിയേ നിൻ പുകൾ പാടിപ്പറക്കും ഞാൻ.

മുകളിൽ സൂര്യനും ചന്ദ്രനും വന്നിരു-
ളകലുമാറു പരത്തും കതിരൂടെ
പകലും രാവും പൊന്നോമനക്കുന്നേ, നിൻ
സകല ശോഭയും കണ്ടു രസിക്കും ഞാൻ.

ഈശ്വരൻ - കുമാരനാശാന്‍

ഓമൽപ്രഭാതരുചിയെങ്ങുമുയർന്ന നീല-
വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമർക്കബിംബം
ശ്രീമദ്ധരിത്രിയിവയെപ്പണിചെയ്ക കൈയിൻ
കേമത്തമോർത്തിവനു നീർ കവിയുന്നു കണ്ണിൽ.

അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി-
ലുന്തിസ്ഫുരിക്കുമുഡുരാശിയുമിന്ദുതാനും
പന്തിക്കു തീർത്ത പൊരുളിന്റെ മനോവിലാസം
ചിന്തിച്ചെനിക്കകമലിഞ്ഞുടൽ ചീർത്തിടുന്നു!

ചേണുറ്റു പൂത്ത വനമേന്തിയ കുന്നു ദൂരെ-
ക്കാണുന്നു പീലികുടയും മയിലിൻ ഗണം പോൽ
താണങ്ങു വിണ്ണിൽ മഴവില്ലു ലസിപ്പു വർണ്ണം-
പൂണുന്ന പൈങ്കിളികൾ ചേർന്നു പറന്നിടും പോൽ.

ഉല്ലോലമാമരുവി ദൂരെ മുഴങ്ങിടുന്നു
ഫുല്ലോല്ലസത്സുമഗണം മണമേകിടുന്നു;
കല്ലോലമാർന്നൊരു കയങ്ങളിൽനിന്നു പൊങ്ങി
നല്ലൊരു ചാരുകുളുർകാറ്റുമണഞ്ഞിടുന്നു!

ഇക്കാമ്യവസ്തുനിര ചെയ്തതു,മിങ്ങതോരാ-
നുൾക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാൻ
ധിക്കാര്യമാർഗ്ഗമണയാതകമേ കടന്നു
ചുക്കാൻ തിരിക്കുവതു, മൊക്കെയൊരേ കരംതാൻ.

ഈ ലോകഭോഗമതിനീശ, ജനിച്ചു ഞാൻ നി-
ന്നാലോകഭാഗ്യമണയാതവകാശിയായി;
നൂലോതിയും സപദി മത്പ്രിയതാത, നിന്നെ
മാലോകർ ചൊല്ലിയുമറിഞ്ഞു വണങ്ങിടുന്നേൻ.

വമ്പിച്ച നിൻ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശിലയും സമംതാൻ
എമ്പിച്ചു തീർക്കയറിവായ് മനമാംവിളക്കിൻ-
തുമ്പിൽ ജ്വലിക്കുമഖിലേശ്വര, കൈതൊഴുന്നേൻ.

നിശാപ്രാർത്ഥന - കുമാരനാശാന്‍

വിളയാടിയ കുട്ടി തള്ളയെ-
ത്തളരുമ്പോൾ തിരയുന്നു ദൈവമേ,
പലവൃത്തികളാൽ വലഞ്ഞു നിൻ
നില നോക്കുന്നിതു രാവിൽ ഞാനുമേ.

ഉടലിൽ ക്രിയ നിൽക്കുമെന്നെയി-
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും—പൊഴിയുന്ന പൂ നില-
ത്തടിയുംപോലണയും ഭവാനിൽ ഞാൻ.

ഘൃണയോടുമിരുട്ടിൽ നിൽക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാൽ
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാൻ.

ജഗതിക്കു സ‌മൃദ്ധി കൂടണം
ഭഗവൻ, ത്വൽകൃപയെന്നിൽ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികൾക്കുമേ.

ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ശരണം ചിന്മയ ദേവദേവ നീ!

മിന്നാമിനുങ്ങ് - കുമാരനാശാന്‍

ഇതെന്തൊരാനന്ദമിതെന്തു കൗതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറുതീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തുപോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞുപോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?

പുളച്ചിടുന്നെന്മനതാരഹോ! വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!

പിലാവിലും തെങ്ങിലുമക്കവുങ്ങിലും
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ
നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?

മിനുങ്ങി നീ ചെന്നിടു, മാറണയ്ക്കുവാൻ
കനിഞ്ഞിതാ കൈത്തളിരാർന്ന ഭൂരുഹം
അനങ്ങിടാതങ്ങനെ നിൽപ്പി,താർക്കുമേ
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻ‌ശാഖകൾ മേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്നു മരങ്ങളാകവേ;
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാ-
ർന്നിരട്ടയായ് തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും—ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു—തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുമ്പടിതന്നെയെങ്ങും
മിനുങ്ങിമങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?

തോട്ടത്തിലെ എട്ടുകാലി - കുമാരനാശാന്‍

തളിർത്തുലഞ്ഞു നിന്നിടും തരുക്കൾതന്റെ ശാഖയിൽ
കൊളുത്തിനീണ്ട നൂലു രശ്മിപോലെ നാലു ഭാഗവും,
കുളത്തിനുള്ളു കാണുമർക്കബിംബമൊത്തു കാറ്റിലീ-
വെളുത്ത കണ്ണിവച്ചെഴും വിചിത്രരൂപനാരിവൻ?

അടുത്തിടുന്നൊരീച്ച പാറ്റയാദിയായ ജീവിയെ-
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചിരുന്നുകൊള്ളുവാൻ
പഠിച്ച കള്ളനാരു നീ പ്രഗൽഭനായ മുക്കുവ-
ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള കൊച്ചുവേടനോ?

മിനുത്തു നേർത്ത നൂലിതെങ്ങുനിന്നു? മോടികൂടുമീ-
യനർഘമാം നെയിത്തുതന്നെയഭ്യസിച്ചതെങ്ങു നീ?
നിനയ്ക്ക നിന്റെ തുന്നൽ കാഴ്ചവേലതന്നിലെത്തിയാൽ
നിനക്കു തങ്കമുദ്ര കിട്ടുമെട്ടുകാലി നിശ്ചയം!

കൊച്ചുകിളി - കുമാരനാശാന്‍

ചൊല്ലുകെന്തു ചെറുപക്ഷി നീ കളി-
ച്ചുല്ലസിപ്പതിതുപോലെയെപ്പൊഴും
അല്ലൽ നീയറികയില്ലയോ? നിന-
ക്കില്ലയോ പറകെഴുത്തുപള്ളിയും?

കൊച്ചുശാഖകളിലാഞ്ഞിരിപ്പതും
പിച്ചിയന്നപടി പാടിടുന്നതും
ഇച്ഛപോലുയരെ നീ പറപ്പതും
മെച്ചമിന്നിവയെനിക്കു കൂടുമോ?

കാലുയർത്തിയയി, കാറ്റിലാടുമൂ-
ഞ്ഞാലിൽ മേവി രസമേലുമെത്ര ഞാൻ!
നീലവിൺ‌വഴി പറന്നെഴും സുഖം
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?

ചിത്രമിങ്ങു, പുഴ കുന്നിവറ്റ തെ-
ല്ലത്തലെന്നി കിളി, നീ കടപ്പതും
എത്തി വന്മുതലമേലുമാനതൻ-
മസ്തകത്തിലുമിരുന്നിടുന്നതും!

ചേണിയന്ന ചിറകാർന്നൊരോമന-
പ്രാണി, നിൻതടവകന്ന ലീലകൾ
കാണുകിൽക്കൊതിവരും—പഠിക്കുവാൻ
പോണു—കൊച്ചുകിളിയായതില്ല ഞാൻ !

പരുക്കേറ്റ കുട്ടി - കുമാരനാശാന്‍

(സുരപുരിയോട് എന്ന മട്ട്)
അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ
കരയായ്കോമനേ കരൾ വാടി
പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ വരുന്നു ഞാൻ.

പനിനീർച്ചെമ്പകച്ചെറുമുള്ളേറ്റു നിൻ
കുരുന്നു കൈവിരൽ മുറിഞ്ഞിതേ!
തനിയേ തൈമാവിൽക്കയറി വീണോമൽ-
ച്ചെറുകാൽമുട്ടുകൾ ചതഞ്ഞിതേ!

മറിച്ചിട്ടിപ്പടം മുകളിൽ നിന്നയ്യോ!
മുറിച്ചിതേ പൊന്നിൻ നിറുകയും
മുറിയിൽക്കട്ടിന്മേൽ കയറിച്ചാഞ്ചാടി-
ത്തറയിൽ വീണിപ്പൂങ്കവിളും നീ.

കരുതേണ്ട തല്ലുമിതിനായ് ഞാനെന്നു,
കരയേണ്ട നോവുമകന്നു പോം
അറിയാപ്പൈതൽ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ.

ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിക്കു ചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി
ചിരിച്ചാൻ കാർ നീങ്ങും ശശിപോലെ.

കുട്ടിയും തള്ളയും - കുമാരനാശാന്‍

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.

പ്രഭാതപ്രാർത്ഥന - കുമാരനാശാന്‍

സകലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ,
ജഗദീശ, ജയിക്ക! ശാശ്വതം
നിഗമം തേടിന നിൻപദാംബുജം.

അരുണോദയമായി, പൂക്കൾപോൽ
വിരിയുന്നൂ കരണോൽക്കരം വിഭോ.
തിരിയെത്തെളിയുന്നു ഹന്ത! നീ
തിരനീക്കുന്നൊരു ലോകരംഗവും.

ഒരു ഭീതിയെഴാതെ കാത്തു, ദു-
ഷ്കരസാംസാരികപോതയാത്രയിൽ
കര കാട്ടുക നിന്നു നീ കൃപാ-
കര, ഞാൻ ദിക്കറിയാത്ത നാവികൻ.

ഗുണമെന്നിയൊരാൾക്കുമെന്നിൽനി-
ന്നണയായ്‌വാൻ തരമാകണം വിഭോ,
അണുജീവിയിലും സഹോദര-
പ്രണയം ത്വൽ കൃപയാലെ തോന്നണം.

ഉളവാകണമാത്മതുഷ്ടിയീ-
യെളിയോനിങ്ങനെ പോകണം ദിനം,
ഇളകാതെയുമിന്ദ്രിയാർത്തിയാൽ
കളിയായും കളവോതിടാതെയും.

അഖിലോപരിയെന്റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ, തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം.

ഏപ്രിൽ 1931

അമ്പിളി - കുമാരനാശാന്‍

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!

വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!

ദേഹശോഭപോലുള്ളത്തിൽക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ.

വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.

എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടുംവരെ.

ജൂലൈ 1914