Monday, June 6, 2011

കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം - കുമാരനാശാന്‍

ഏകാന്തം വിഷമമൃതമാക്കിയും വെറും പാ-
ഴാകാശങ്ങളിലലർവാടിയാചരിച്ചും
ലോകാനുഗ്രഹപരയായെഴും കലേ നിൻ
ശ്രീകാൽത്തരിയണയടിയങ്ങൾ കുമ്പിടുന്നു.

ആർക്കും നിൻ വടിവറിവില്ല,യർഘ്യമാല്യം
കോർക്കും നിൻ പ്രതിമകൾ നോക്കിയർച്ചകന്മാർ
ഓർക്കും നിൻ മഹിമകളാരവർക്കും രോമം
ചീർക്കുന്നുണ്ടതുമതിയംബ വിശ്വസിപ്പാൻ.

തുംഗശ്രീ ഗിരിശിഖരങ്ങൾ ശുഭ്രവീചി-
ഭംഗവ്യാകുലജലമാർന്ന സാഗരങ്ങൾ
എങ്ങും പുഷ്പിതവനഭൂക്കളെന്നിവറ്റിൽ
തങ്ങും നിൻ ചുവടുകൾ ദേവി മാഞ്ഞുപോകാ.

താരാമണ്ഡലമുരുസൂരയൂഥമെന്ന-
ല്ലോരോ രേണുവുമതുപോലെ ചക്രമാക്കീ
പാരകെബ്ഭഗവതി ഭിന്നവേഗമായ് നിൻ
തേരോടുന്നിതു ബുധരെങ്ങു നോക്കിയാലും.

ഓമൽ‌പൂ വിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമർത്ഥ്യം സുകൃതികൾ കാൺ‌മു തമ്പുരാട്ടി.

ചാർത്തജ്ജനനി മരിച്ചു ചിത്തതാപം
തീർത്തുണ്ണികളുടെ കണ്ണുനീർക്കുളത്തിൽ
നീരാടും ചിലപൊഴുതംബ നീ ചിലപ്പോൾ
പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റിൽ.

മാനഞ്ചും‌മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥൻ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി, ഭക്തൻ
പാനം ചെയ്‌വിതു ഭവദീയവാൿപ്രവാഹം.

നെഞ്ചാളും വിനയമൊടെന്നി പൌരുഷത്താൽ
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും
കൊഞ്ചൽതേന്മൊഴിമണി, നിത്യകന്യകേ, നിൻ
മഞ്ചത്തിൽ മണമറികില്ല മൂർത്തിമാരും.

പാഴാകും മരുവിലലഞ്ഞു സർവ്വഗേ, നീ
വാഴാറുള്ളരമനതേടി വാടി ഞങ്ങൾ
കേഴാതാരസമയരാജ്യസീമ കാണ്മാൻ
“ഏഴാമിന്ദ്രിയ”മിനിയ്മ്പൊടേകുകമ്മേ!

No comments: