Monday, June 6, 2011

പരുക്കേറ്റ കുട്ടി - കുമാരനാശാന്‍

(സുരപുരിയോട് എന്ന മട്ട്)
അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ
കരയായ്കോമനേ കരൾ വാടി
പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ വരുന്നു ഞാൻ.

പനിനീർച്ചെമ്പകച്ചെറുമുള്ളേറ്റു നിൻ
കുരുന്നു കൈവിരൽ മുറിഞ്ഞിതേ!
തനിയേ തൈമാവിൽക്കയറി വീണോമൽ-
ച്ചെറുകാൽമുട്ടുകൾ ചതഞ്ഞിതേ!

മറിച്ചിട്ടിപ്പടം മുകളിൽ നിന്നയ്യോ!
മുറിച്ചിതേ പൊന്നിൻ നിറുകയും
മുറിയിൽക്കട്ടിന്മേൽ കയറിച്ചാഞ്ചാടി-
ത്തറയിൽ വീണിപ്പൂങ്കവിളും നീ.

കരുതേണ്ട തല്ലുമിതിനായ് ഞാനെന്നു,
കരയേണ്ട നോവുമകന്നു പോം
അറിയാപ്പൈതൽ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ.

ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിക്കു ചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി
ചിരിച്ചാൻ കാർ നീങ്ങും ശശിപോലെ.

No comments: