Monday, June 6, 2011

പ്രഭാതപ്രാർത്ഥന - കുമാരനാശാന്‍

സകലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ,
ജഗദീശ, ജയിക്ക! ശാശ്വതം
നിഗമം തേടിന നിൻപദാംബുജം.

അരുണോദയമായി, പൂക്കൾപോൽ
വിരിയുന്നൂ കരണോൽക്കരം വിഭോ.
തിരിയെത്തെളിയുന്നു ഹന്ത! നീ
തിരനീക്കുന്നൊരു ലോകരംഗവും.

ഒരു ഭീതിയെഴാതെ കാത്തു, ദു-
ഷ്കരസാംസാരികപോതയാത്രയിൽ
കര കാട്ടുക നിന്നു നീ കൃപാ-
കര, ഞാൻ ദിക്കറിയാത്ത നാവികൻ.

ഗുണമെന്നിയൊരാൾക്കുമെന്നിൽനി-
ന്നണയായ്‌വാൻ തരമാകണം വിഭോ,
അണുജീവിയിലും സഹോദര-
പ്രണയം ത്വൽ കൃപയാലെ തോന്നണം.

ഉളവാകണമാത്മതുഷ്ടിയീ-
യെളിയോനിങ്ങനെ പോകണം ദിനം,
ഇളകാതെയുമിന്ദ്രിയാർത്തിയാൽ
കളിയായും കളവോതിടാതെയും.

അഖിലോപരിയെന്റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ, തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം.

ഏപ്രിൽ 1931

No comments: