വിളയാടിയ കുട്ടി തള്ളയെ-
ത്തളരുമ്പോൾ തിരയുന്നു ദൈവമേ,
പലവൃത്തികളാൽ വലഞ്ഞു നിൻ
നില നോക്കുന്നിതു രാവിൽ ഞാനുമേ.
ഉടലിൽ ക്രിയ നിൽക്കുമെന്നെയി-
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും—പൊഴിയുന്ന പൂ നില-
ത്തടിയുംപോലണയും ഭവാനിൽ ഞാൻ.
ഘൃണയോടുമിരുട്ടിൽ നിൽക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാൽ
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാൻ.
ജഗതിക്കു സമൃദ്ധി കൂടണം
ഭഗവൻ, ത്വൽകൃപയെന്നിൽ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികൾക്കുമേ.
ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ശരണം ചിന്മയ ദേവദേവ നീ!
No comments:
Post a Comment