ഇതരസൌരഭവീചിയെ മെന്മയാൽ
വിധുരമാക്കിയിളംകുളുർവായുവിൽ
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം
ഭ്രമരനീലദലാവലികൾക്കുമേൽ
വിമലമായ് മലർമഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കളത്തിൽ നീർ-
ക്കുമിളതൻ നിരപോൽ വിലസുന്നുതേ!
ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാർന്നതിനിർമ്മല-
ച്ഛവിയൊടും പുതുചിപ്പി വിടർന്നതോ?
അതിവിചിത്രമനോഹരശില്പമി-
പ്പുതിയ പൂ-കരകൌശലശാലയിൽ
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭു തന്നെ നീ !
അഹഹ നിർമ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട-പിറാവിതിൽ
സഹജമോ, നിഴലോ, മിഴിമായയോ?
ഒരു വികാരവുമെന്നിയഹോ ഖഗം
മരുവിടുന്നിതു മൌനസമാധിയിൽ
പറവയിൽ ചിലതുണ്ടവതാരമായ്
പരയുമങ്ങനെയാഗമവേദികൾ
ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെൻ പരിശുദ്ധകപോതികേ,
ഭവതിയോരുകിലൻപിനോടോതണേ !
No comments:
Post a Comment