Monday, June 6, 2011

സങ്കീർത്തനം - കുമാരനാശാന്‍

ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളർക്ക-
രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങു-
മീശനെ വാഴ്ത്തുവിൻ!

സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയർന്നു
നിന്നിടുമൊന്നിനെ
സൗരഭോൽക്കട നാഭികൊണ്ടു മൃഗംകണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാർദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിൻ!

നിത്യനായക, നീതിചക്രമതിൻ-
തിരിച്ചിലിനക്ഷമാം
സത്യമുൾക്കമലത്തിലും സ്ഥിരമായ്
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയിൽ
പ്രത്യഹം പ്രഥയാർന്ന പാവനകർമ്മ-
ശക്തി കുളിക്കുക!

സാഹസങ്ങൾ തുടർന്നുടൻ സുഖഭാണ്ഡ-
മാശു കവർന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ.
സ്നേഹമാം കുളിർപൂനിലാവു പരന്നു
സർവവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്ത്വ-
മുള്ളിൽ വിളങ്ങണേ.

ധർമ്മമാം വഴി തന്നിൽ വന്നണയുന്ന വൈരികളഞ്ചവേ
നിർമ്മലദ്യുതിയാർന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടൻ
കർമ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശർമ്മവാരിധിയിൽ കൃപാകര, ശാന്തിയാം മണിനൗകയിൽ.

No comments: