Sunday, February 26, 2012

കല്യാണസൌഗന്ധികം - വയലാർ

മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോ
ഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോ
കാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍ 
വന്നു ലാളിച്ചു വളര്‍ത്തുന്ന പുഷ്പവാടിയില്‍ നിന്നോ
മാലമാലയായ് മലര്‍മലരായ് വിരിയുന്ന
മാനത്തെ ഗഹതാരാ സജ്ജയങ്ങളില്‍ നിന്നോ
തെന്നലിന്‍ ഹിമഗംഗാ തരംഗങ്ങളില്‍
ഒരു ധന്യ സൌരഭം ചുറ്റുമൊഴുകി പരക്കുന്നു.
ഞാന്‍ അതിലറിയാതെ എന്‍ മോഹത്തിന്‍
കടലാസ്സു തോണിയുമിറക്കികൊണ്ടിന്നലെ തുഴയുമ്പോള്‍
നാണിച്ച്, മുഖം കുനിച്ചരികത്തിരിക്കുമെന്‍ നായികയുടെ
മോഹമുഗ്ദമാം ശബ്ദ കേട്ടൂ


“പ്രപഞ്ചം നിറയുമീ ദിവ്യസരഭത്തിന്‍‌റെ
പ്രഭവനികുഞ്ജത്തില്‍ ചെന്നിറങ്ങണം നാഥന്‍
എവിടുന്നായാലും ആ പൂവിറുത്തെനിക്കിന്ന് തരണം
ശ്ലഥനീലവേണിയില്‍ വാരിചൂടാന്‍“


പഞ്ചഭൂതാത്മാവാകും ഈ ജീവപ്രപഞ്ചത്തെ 
പുഞ്ചിരിച്ചെതിരേല്‍ക്കും പാര്‍വ്വണേന്ദുവെപോലെ
പഞ്ചപാണ്ഢവര്‍ ഞങ്ങളഞ്ചു പേരിലും
പ്രേമപഞ്ജരം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപുണര്‍ന്നറിയിച്ചു ഞാന്‍
“തങ്കം, എനിക്ക് കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്‍”


ഉന്മത്തയുവത്വത്തിന്‍ ജൃഭിതാഹങ്കാരത്താല്‍ 
എന്‍ മനസ്സിന് പുത്തന്‍ കഞ്ചുകമണിഞ്ഞു ഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു നടന്നുഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി.


സിന്ധുഗംഗകള്‍ വാരി പൊത്തിയ പുളിനങ്ങള്‍
മന്ത്രമണ്ഡപ കുംഭഗോപുര കമാനങ്ങള്‍
സംഗ്രാമകുടീരങ്ങള്‍ ഗോകുലമുരളികാ- 
സംഗീതലയ ലീലയമുനാ തരംഗംങ്ങള്‍
ഗോപികളുടെ വ്സ്ത്രമലക്കിവിരിക്കുന്ന 
ഗോവര്‍ദ്ധനോബാന്ധങ്ങള്‍, വെണ്‍‌കുളികടവുകള്‍
ഋഷിമാര്‍, മന്ന്വന്തര രൂപശില്പങ്ങള്‍ തീര്‍ക്കാന്‍
പശമണ്ണെടുക്കുന്ന ഹിമവല്‍‌പ്രദേശങ്ങള്‍ 
ഇന്ന് ഭാരത പൌരന്‍ കൈവിലങ്ങെറിഞ്ഞ് 
ഓടി വന്ന് പൊന്നണിയിക്കും ഗ്രാമങ്ങള്‍- 
നഗരങ്ങള്‍ കണ്ടു ഞാന്‍
മുന്‍‌പില്‍  കണ്ടതത്രയും തകര്‍ത്തു ഞാന്‍
കല്യാണസൌഗന്ധികപൂവനത്തിനു പോകാന്‍.


ക്ഷണഭംഗുരമായ മോഹത്തിന്‍ പ്രതീകമായ്
മനസ്സില്‍, കൈയ്യും നീട്ടി ദ്രൌപതിയിരിക്കുന്നു.


ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു
ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല
ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ
ഞാന്‍ തല്ലികൊഴിക്കാത്ത വാടാമല്ലികളില്ല
ഞാനടിവക്കും നേരം നടുങ്ങീ വിശ്വം, ഭീമസേനന്‍
എന്നെന്നെ ചൂണ്ടി മന്ത്രിച്ചൂ പുരുഷാരം
ഇത്തിരിയില്ലാത്തവര്‍ മനുഷ്യര്‍, എന്നെകണ്ട്
ഞെട്ടിപോയ് വായ്‌കൈപൊത്തിയെനിക്ക് വഴിതന്നു.


വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍‌റെ കാല്‍‌ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര് 
ഇവനൊരു മൃഗമോ മനുഷ്യനോ, എവറസ്റ്റാരോഹണക്കാരനോ
രാജ്യത്തിന്‍‌റെ അതിരാക്രമിക്കുന്ന ചീനനോ ചെകുത്താനോ
അല്ല ഒരു മുതുക്കനാം കുരങ്ങന്‍, 
അല്ലൊരു മുതുക്കനാം കുരങ്ങന്‍
വഴിമാറുകില്ലെങ്കില്‍ ചവിട്ടിഞാനരക്കും ശവത്തിനെ


കുരങ്ങന്‍ പരിഹാസചിരിയും പൊഴിച്ചുകൊണ്ടിരുന്നു
മേലെമ്പാടും ചൊറിഞ്ഞ് പേനും‌കുത്തി
രണ്ടുനാലടി മാറി പോവുക, 
എന്നെന്നോടാഗ്യം കൊണ്ടവനറിയിച്ചു
ഞാന്‍ കത്തിജ്ജ്വലിച്ചുപോയ്
വാക്കുകളസ്ത്രങ്ങളായേറ്റുമുട്ടുന്നു
കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി


എന്‍‌റെ കയ്യിലെ ഗദകൊണ്ടു ഞാന്‍ 
ഒടുക്കമാ തെണ്ടിതന്‍ വാലിത്തിരി 
തോണ്ടിമാറ്റുവാന്‍ നോക്കി
എല്ലുമൂപ്പുണ്ടാവണം, വാലനങ്ങുന്നില്ല
എന്‍‌റെ ഉള്ളിലെ അഭിമാനം 
അല്പമൊന്നുലഞ്ഞുവോ
കളിയാക്കുന്നൂ കാട്ടില്‍ പച്ചിലകിളികളോ
കരളില്‍ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍ 
ഗദ ഞാന്‍ കടത്തവേ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
കുരങ്ങന്‍ ചിരിച്ചുകൊണ്ടെന്നോട് ചോദിക്കുന്നൂ
ഞെരിയുന്നത് വാലോ ഭീമന്‍‌റെ ഗദാഗ്രമോ
ശക്തമെന്‍ ഗദ ഞെരിഞ്ഞൊടിഞ്ഞൂ
കാട്ടില്‍ കണ്ട മര്‍ക്കടത്തിനു മുമ്പില്‍
തോറ്റു പിന്‍‌വാങ്ങീ ഭീമന്‍


കുരങ്ങന്‍ കൈകാല്‍ കുടഞ്ഞൊന്നെഴുന്നേറ്റു
കള്ളചിരിയും ചിരിച്ചെന്‍‌റെ തോളത്തു കൈയ്യിട്ടോതി


കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍ 
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍ 
നിന്‍‌റെ ജ്യേഷ്ഠനാണ്
എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ
പൊയ്‌പോയ കാലത്തിന്‍‌റെ 
നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍
സംസ്വാരത്വരൂപം ഞാന്‍ 
ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍
ആയിരം പരിണാമഭിന്ന രൂപികളായ്
ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം
എന്‍ ആത്മാവിന്‍‌റെ ശില്പശാലയെ 
വലുതാക്കിയ മനുഷ്യന്‍ ഞാന്‍ 
നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍
നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍
ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍
അവയുടെ ആദ്യത്തെ വേരും വിത്തും 
കാണുമെന്‍ ഹൃദയത്തില്‍


എന്നിലെ അനശ്വര ശക്തിയും ചൈതന്യവും
നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍
ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ
നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍
ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും
കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ! 

No comments: