Sunday, February 26, 2012

പവിഴമല്ലി - സുഗതകുമാരി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദൻ

ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു

ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ

ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍, 
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍


ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ, സമരോഗ്രഭൂമിയെ പറ്റി.
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍, ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു, പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടിലം, കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെ-
ല്ലിടയില്‍, എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ.
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍, 
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത 
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ 
അകമേതതറിയാതെ ഒലിച്ചുപോം  രക്തം.
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം.
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍ 
സംസാരം, ഉണരാത്ത ഭൂമിതന്‍ മീതെ.
വ്യസനം പുളിപ്പിച്ച വാക്ക്,
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ- 
കരതന്‍ കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ് 
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി, കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു, വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം 

ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാളി.
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്തൂ, കടലടിക്കളയില്‍ കുരുങ്ങി-
ഞാനുഴറുന്നു ശ്വാസമില്ലാതെ.
ഒരു തുരുത്തായിതാ പ്രിയതമ,
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍.
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍,  പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം, അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍, നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞാ-
നുയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെ-
യടിയില്‍ ഞെരിഞ്ഞ പോല്‍ ഞങ്ങള്‍.
ചിരിയോടെ പറയുന്നു ഞാന്‍ 
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു, ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ്  നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ലോ.
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ,
മിഴിയോര്‍ക്ക, മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ.
ചെവിയോര്‍ക്ക, ചെവിയോര്‍ക്ക തിരപോല്‍-
കുരുന്നുകാലുയരുന്നിതസുരനു മീതെ.
കരളോര്‍ക്ക, കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം.
അരുതരുത് യുദ്ധങ്ങള്‍, കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം.
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം.
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം.

അരുതിനി ഖനികളില്‍, വനങ്ങളില്‍, 
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം.

ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം

ഒരു കുലപ്പൂ പോലെ / Every Day You Play - Pablo Neruda


ഒരു കുലപ്പൂ പോലെ കൈയില്‍
മുറുകുന്ന ധവളശിരസ്സ്‌, അല്ല
ഏറെ നനുത്തതായ്‌ അനുദിനം വന്നെത്തി.
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു
നീയെന്നപൂര്‍വ സന്ദര്‍ശകേ

അപരസാമ്യങ്ങളിങ്ങില്ല,
നിനക്കൊന്നുമിതുകൊണ്ട്
നിന്നെ സ്നേഹിപ്പു ഞാന്‍

താരങ്ങള്‍ തന്‍ തെക്കുദിക്കിലായ്‌
ആ ധൂമലിപികളില്‍ നിന്‍റെ
പേരെഴുതി വയ്ക്കുന്നതായ്‌

സ്മരണകള്‍ നിറച്ചോട്ടെ...
സ്മരണകള്‍ നിറച്ചോട്ടെ
നിലനില്പ്പിനും മുന്‍പ്
നിലനിന്നിരുന്നു നീയെന്ന്

ഞാന്‍,വിളറുന്ന വചനം
കിരീടമായണിയിച്ചിടാമിനി

കതകുകള്‍ തുറക്കാത്തൊരെന്റെ
ജനാലയില്‍ നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍
നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നു
സകലവാതങ്ങളും ഗതിവിഗതികള്‍
പൂണ്ടുമാഞ്ഞോഴിഞ്ഞീടുന്നു...
ഉരിയുകയായ്‌ ഉടയാടകളീ മഴ....
ഉരിയുകയായ്‌ ഉടയാടകളീ മഴ....

വചനങ്ങളെന്‍റെ മഴ പെയ്യട്ടെ നിന്‍റെ മേല്‍ ..
തഴുകട്ടെ നിന്നെ...
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ്‌
പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത
നിന്നുടലിന്‍ ചിപ്പിയെ
ഇപ്പോഴിവള്‍ ഇതാ
സകലലോകങ്ങളും നിന്‍റെയാകും വരെ..

മലമുടിയില്‍ നിന്ന് നീല ശംഖുപുഷ്പങ്ങള്‍
പല കുട്ട നിറയുമെന്‍ ഉമ്മകള്‍ നിനക്കായ്‌...

ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ..
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ...

അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ

രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം
നോവിന്റെ ശൂലമുനമുകളില്‍ കരേറാം
നാരായബിന്ദുവില്‍ അഗസ്ത്യനെ കാണാം..

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേള ഒരുകാത-
മൊരുകാതമേ ഉള്ളു മുകളീലെത്താൻ..

ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും
ഈ വഴിയില്‍ നീ എന്നിലൂടെക്കരേറൂ

ഗിരിമകുടമാണ്ടാല്‍ അഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം..

ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ
കൊടുമുടിയില്‍, ഇവിടാരുമില്ലേ..
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ..
പശ്യേമശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗഗന്ധിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമ പോലുമില്ലല്ലോ..

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്ക് പുളയുന്നു
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു..
ഭൗമമൗഡ്യം വാ തുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു..

മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾ മണ്ണി-
ലഭയം തിരക്കുന്ന വേരിന്റെ ഉമിനീരില്‍
അപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീ ശൈല-
നാഡിയോ തീരെത്തളർന്നിരിക്കുന്നു..
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു..

ദാഹമേറുന്നോ.. രാമ, ദേഹമിടറുന്നോ..

നീർക്കിളികൾ പാടുമൊരു ദിക്കുകാണാം അവിടെ
നീർക്കണിക തേടി ഞാനൊന്നു പോകാം
കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം

ആതുരശരീരത്തിലിഴയുന്ന നീർന്നാഡി
അന്ത്യപ്രതീക്ഷയായ് കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലു കൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെ നോവും ഈ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം.. തമ്മിൽ
സൗഖ്യം നടിക്കാം..

നൊമ്പരമുടച്ചമിഴിയോടെ നീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്
മുൻപരിചയങ്ങളാണല്ലേ..

അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..
കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു..
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു..

അവള്‍ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു
അഗ്നിബീജം കൊണ്ടു മേനികള്‍ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദവിദ്യയില്‍ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍ പുരട്ടിക്കൊടുത്തു
നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു
ആ പിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ
നീ പുതിയ ജീവിതരസായനം തീര്‍ത്തു..
നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു..

എല്ലാമെരിഞ്ഞപ്പോളന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീലരക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ.., കരളുന്ന ദൈന്യം..

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും
ഉയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ-
കമലം തുറക്കാം..

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല-
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെ ഒരാരായിരംകോടി
ആവർത്തിച്ച് പുഷ്പരസശക്തിയായ് മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി-
നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ..
വിണ്ണിന്റെ കയ്യില്‍, ഈ വിണ്ണിന്റെ കയ്യില്‍
ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ
മൺകുടം കണ്ടുവോ.. ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ..

ഊര്‍ദ്ദ്വന്‍ വലിക്കുന്ന ജീവകോശങ്ങളുടെ
വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ
അന്തിമസ്വപ്നത്തിനണ്ഡങ്ങള്‍ കണ്ടുവോ
അവയിലെ ചീയുന്ന രോദന കേട്ടുവോ
തേങ്ങലില്‍ ഈറന്‍ കുടത്തിങ്കലെവിടെയോ
എവിടെയോ തപമാണഗസ്ത്യന്‍..

സൗരസൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരി തേടു-
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ
വിശ്വനാഭിയില്‍ അഗ്നിപദ്മപശ്യന്തിക്ക്
വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ
അച്യുതണ്ടിന്‍ അന്തരാളത്തിലെ പരാ-
ശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി-
ലെവിടെയോ തപമാണഗസ്ത്യൻ..

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ..
രാമ, നവമന്ത്രമുണ്ടോ..?