Sunday, September 12, 2010

ഗ്രാമവൃക്ഷത്തിലെ കുയില്‍ - കുമാരനാശാന്‍


- 1 -
ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-

- 2 -
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിൻ‌ഗുണങ്ങൾ

- 3 -
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,

- 4 -
വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.

- 5 -
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.

- 6 -

ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ

- 7 -
ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ
നീലാരുണാഭ തളിർമേലെഴുതുന്ന പോതും
ചേലായ്കഠോരവി പച്ചയിടുന്നു പോതും
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ

- 8 -
ആപാദചൂഡമണിവാനിളമഞ്ഞരത്ന-
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.

- 9 -
മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-
യന്നാൾ നടന്നു മലയാചലസാനുതോറും.

- 10 -
സാരസ്യമാർന്നു ഖഗമേയുടനന്നീനാദം
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.

- 11 -
തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.

- 12 -
ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ

- 13 -
സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.

- 14 -
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ
മേൽ‌വീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.

- 15 -
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.

- 16 -
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.

- 17 -
സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ

- 18 -
എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.

- 19 -
ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.

- 20 -
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.

- 21 -
സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,
ശിഷ്ടന്റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.

- 22 -
ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്റെ
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.

- 23 -
കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.

- 24 -
കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.

- 25 -
കാകൻ മുതിർന്നു പകലാക്രമണം നടത്താൻ
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.

- 26 -
അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്റെ
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി

- 27 -
ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.

- 28 -
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും
പാരം കറന്നകിടു വറ്റിയ ധേനുവോടും
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.

- 29 -
ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.

- 30 -
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.

- 31 -
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ
ധരാധരാഖ്യജലനീലി പരക്കുമെന്നും,
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,

- 32 -
പാഴായിടാതെ വരുണസ്തുതി പാടിയെത്തും
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.

- 33-
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)

- 34 -
‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,

- 35 -
വേഷം മറച്ചു പലെടത്തുമഹോ നടന്നി-
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽ‌വൂ.

- 36 -
അന്യന്റെ താളഗതിയെശ്ശണിയാതെ പാടും
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.

- 37 -
ശ്രംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ

- 38 -
ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്റെ നുണ കേൾക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)

- 39 -
ലേശാംശമിപ്പരിഷ ചൊൽ‌വൊരു ദോഷമുള്ളി-
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.

- 40 -
സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.

- 41 -
വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,
വേദാന്തിയദ്വയചിദേകരസാവഗാഹം

- 42 -
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ

- 43 -
എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.

- 44 -
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,
പാകാഢ്യമായിതു തപസ്സതുമല്ലയേലി-
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.

- 45 -
മാനവ്യതീതദയയും സ്വയമാർന്നു നിന്നി-
ലാ‍നന്ദധാമപതി ധർമ്മരഹസ്യഗോപ്താ,
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.

- 46 -
മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ

- 47 -
ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.

No comments: