Sunday, September 12, 2010

കറുത്ത ചെട്ടിച്ചികള്‍ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍.

മാരിവില്ലെന്നേ നിനച്ചുപോയ്‌ നാം മനോ
ഹാരിഭൂഭംഗിയാല്‍ സ്തബ്ധരായോഷമാര്‍
ചായം പിഴിഞ്ഞോരു ചേല ചുറ്റിപ്പുത
ച്ചായതമാകുമസ്സാനുവില്‍ നില്‍ക്കവേ.

ചുണ്ടും പിളുത്തിച്ചുരുളന്‍മുടിയുമായ്‌
മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം.
പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോ
പറ്റേ വിളര്‍ത്തൊരക്കാലവര്‍ഷാംഗന,

പോന്നുവന്നാരേ ചുരന്ന മുലയുമായ്‌
പ്പൂര്‍വാംബുരാശിയെപ്പെറ്റൊരിമ്മങ്കമാര്‍!
ഭാഗ്യം കെടില്ലൊരു നാട്ടിനു, മുണ്ടയല്‍
പക്കങ്ങളെങ്കില്‍സ്സഹകരിച്ചീടുവാന്‍.

ഇന്നെന്തഴകീക്കറുമ്പിക്കിടാത്തികള്‍
ക്കെന്റെ നാട്ടാരുടെ കണ്ണിലെന്നോ, രസം!
ഇന്നിവര്‍ പേശും തമിഴ്‌ തമിഴല്ലതാ
നിന്നിവര്‍ പാടുന്ന പാട്ടേ മനോഹരം.

കെട്ടിപ്പുണരുവാന്‍ കൈനീട്ടി നില്‍ക്കയാം
കേരമനോഹരകേരളത്തോപ്പുകള്‍!
ഞാനോര്‍ത്തുപോകയാ,ണിമ്മലനാടതി
ദൂനസ്ഥിതിയിലകപ്പെട്ട നാള്‍കളില്‍
ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!

മാളികവീട്ടിലെയാളുകള്‍ക്കിന്നലെ
ത്താളമുരജമടിച്ചുകേള്‍പ്പിക്കുവാന്‍,
ചെറ്റക്കുടിലിലെദ്ദമ്പതിമാര്‍കളെ
മുറ്റും മുഴുകെത്തഴുകിച്ചുറക്കുവാന്‍,
തെങ്ങിന്റെ പച്ചക്കുരല്‍കളില്‍പ്പുത്തനാം
തിങ്കള്‍ക്കലകളുദിപ്പിയ്ക്കുവാനുമേ.
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്ത ചെട്ടിച്ചികള്‍.

നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച
സുന്ദരിമാരേ, വിധേയമിക്കേരളം.
എത്തുമല്ലോ നിങ്ങള്‍ വീണ്ടുമിത്തീരത്തി
ലേറെദ്ദിനങ്ങള്‍ കഴിവതിന്‍മുമ്പുതാന്‍:
നിങ്ങള്‍തന്‍ പാലുണ്ട പുന്നെല്ലു കൊയ്തെടു
ത്തെങ്ങള്‍ പത്തായം നിറച്ചു വാഴുന്ന നാള്‍,
മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടിക്കൊണ്ടു
മഞ്ജുനിശകളിങ്ങൂയലാടുന്ന നാള്‍,
മാണ്‍പെഴുമാണ്‍കുയില്‍ കുകിത്തളരവേ
മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,
കുപ്പിവളകളും ചാന്തുസിന്ദൂരവും
ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌
മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ
മംഗല്യവാണിഭം കൊണ്ടുനടക്കവേ,
എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ
കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും

No comments: