Sunday, September 12, 2010

നളിനി- കുമാരനാശാന്‍


ഭാഗം 1
-1-
നല്ല ഹൈമവതഭൂവിൽ, -ഏറെയായ്
കൊല്ലം - അങ്ങൊരു വിഭാതവേളയിൽ,
ഉല്ലസിച്ചു യുവയോഗി യേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാൻ.

-2-
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും.

-3-
പാരിലില്ല ഭയമെന്നു മേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ

-4-
തല്പരത്വമവനാർന്നിരുന്നു തെ-
ല്ലപ്പോൾ-വെന്നരീയെയൂഴി കാക്കുവാൻ,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,

-5-
ഇത്ര ധന്യത തികഞ്ഞു കാൺ‌മതി-
ല്ലത്ര നൂനമൊരു സാർവഭൌമനിൽ
ചിത്തമാം വലിയ വൈരി കീഴമർ
ന്നത്തൽതീർന്ന യമിതന്നെ ഭാഗ്യവാൻ

-6-
ധ്യാനശീലനവനങ്ങധീത്യകാ-
സ്ഥാനമാർന്നു തടശോഭ നോക്കിനാൻ
വാനിൽനിന്നു നിജ നീഡമാർന്നെഴും
കാനനം ഖഗയുവാവുപോലെവേ.

-7-
ഭൂരി ജന്തുഗമനങ്ങൾ, പൂത്തെഴും
ഭൂരുഹങ്ങൾ നിറയുന്ന കാടുകൾ,
ദൂർദർശന കൃശങ്ങൾ, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവൻ.

-8-
പണ്ടു തന്റെ പുരപുഷ്പവാടിയുൾ-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയിൽ
കണ്ടവൻ കുതുകമാർന്നു തെന്നലിൽ
തണ്ടുലഞ്ഞു വിടരുന്ന താരുകൾ

-9-
സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോൽ
പാവനൻ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവൻ.

-10-
ആഗതർക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികൾ ഹരിക്കുമാരെയും.

-11-
എന്നുമല്ല ശുഭരമ്യഭൂവിവർ-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ-
ധന്യനാർന്നൊരു നിസർഗ്ഗജം രസം

-12-
ആകയാൽ സ്വയമകുണ്ഠമാനസൻ
പോകയാമതു വഴിക്കു തന്നിവൻ,
ഏകകാര്യമഥവാ മഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.

-13-
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോൽ,
എന്നുമല്ല ചെറുതാർത്തിയാർന്നവാ-
റൊന്നുവീർത്തു നെടുതായുടൻ യതി.

-14-
എന്തുവാൻ യമിയിവണ്ണ മന്തരാ
ചിന്തയാർന്നതഥവാ നിനയ്ക്കുകിൽ,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.

-15-
അപ്പൊമാന്റെയകമോളമാർന്ന വീർ-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയിൽ
അദ്ഭുതം തരുവിലീനാമേനിയായ്
നില്പൊരാൾക്കു തിരതല്ലി ഹൃത്തടം.

-16-
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീർ-
ചിന്തുമീറനൊടു പൊയ്കതൻ‌തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാൾ.

-17-
കണ്ടതില്ലവർ പരസ്പരം, മരം-
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ,
രണ്ടുപേരുമകതാരിലാർന്നിതുൽ-
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!

-18-
ആ തപോമൃദിതയാൾക്കു തൽക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.

-19-
ആശപോകിലുമതിപ്രിയത്തിനാൽ
പേശലാംഗിയഴലേകുമോർമ്മയിൽ
ആശ വായുവിൽ ജരൽ‌പ്രസൂനയാ-
മാ ശിരീഷലതപോൽ ഞടുങ്ങിനാൾ.

-20-
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാം കരം.

-21-
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാർന്നു വാടിനാൾ,
എന്തിനോ?-കുലവധൂടികൾക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാൻ!

-22-
ഒന്നു നിർണ്ണയമുദീർണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവൾ,
കുന്ദവല്ലി വനഭൂവിൽ നിൽക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.

-23-
എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൌരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത്?
-24-
കൃച്ഛ്‌റമായിവൾ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൌഹൃദരിവൾക്കു തുല്യരാം,
അച്ഛനും ജനനിതാനുമാർത്തിയാ-
ലിച്ഛയാർന്നു മൃതിതാൻ വരിച്ചുപോൽ.

-25-
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാൾ.
ഗേഹവും സുഖവുമൊക്കെവിട്ടു താൻ-
സ്നേഹമോതി, യതുചെയ്തതാണിവൾ.

ഭാഗം 2
-26-
സ്നിഗ്ദ്ധമാരിവളെയോർത്തിരുന്നു സ-
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാൻ ചിരം
മുഗ്ദ്ധതൻ മൃദുകരം കൊതിച്ചുമേ
ദഗ്ദ്ധരായ് പല യുവാക്കൾ വാണുതാൻ.

-27-
ഈവിധം സകല ലോഭനീയമീ-
ജീവിതം വ്രതവിശീർണ്ണമാക്കിനാൾ
ഭാവുകാംഗി, അഥവാ മനോജ്ഞമാം
പൂവുതാൻ ഭഗവദർച്ചനാർഹമാം.

-28-
ജീവിതാശകൾ നശിച്ചു, വാടിയുൾ-
പൂവു, ജീവഗതിയോർത്തു ചെയ്കയാം
ദേവദേവപദസേവയേവമീ-
ഭൂവിലാവിലത പോവതിന്നിവൾ.

-29-
ശാന്തയായ് സുചിരയോഗസംയത-
സ്വാന്തയായിവിടെ മേവിയേറെനാൾ
കാന്ത, യിന്നടിതകർന്ന സേതുപോൽ
ദാന്തിയറ്റു ദയനീയയായിതേ.

-30-
ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-
ങ്ങാമയം പരമിതെങ്ങിതെന്തുവാൻ
ഹാ! മനുഷ്യനഥവാ ഹിതാർത്ഥമായ്
വാമലീല തുടരുന്നതാം വിധി.

-31-
മാനസം ഭഗവദംഘ്രിപങ്കജ-
ധ്യാനധാരയിലുറച്ചിടായ്കയാൽ
ദീനയായ് ഗതിതടഞ്ഞു, വേനലിൽ
ശ്യാമയാം തടിനിപോലെ തന്വിയാൾ.

-32-
നൊന്ത ചിത്തമൊടു നിന്നു കണ്ണുനീർ
ചിന്തി ഹൈമനസരോജമൊത്തവൾ
സന്തപിച്ചു-വധുവിന്നധീരമാ-
ണന്തരംഗമതിവിജ്ഞയാകിലും.

-33-
ഖിന്നഭാവമിതകറ്റി, മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാൻ
സന്നഹിച്ചഥ സരസ്സിൽ നോക്കിയാ-
സ്സന്നധെര്യ തനിയേ പുലമ്പിനാൾ.

-34-
“സ്വാമിയാം രവിയെ നോക്കിനിൽക്കുമെൻ
താമരേ, തരളവായുവേറ്റു നീ
ആമയം തടവിടായ്ക, തൽക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും.

-35-
സന്തതം മിഹിരാത്മശോഭയും
സ്വന്തമാമ്മധു കൊതിച്ച വണ്ടിനും
ചന്തമാർന്നരുളി നിൽക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം”

-36-
കോട്ടമറ്റവിടെയെത്തി, യിന്ദ്രിയം
പാട്ടിലാക്കി യപഭീതിയാം യതി,
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാർന്നു കൌതുകം.

-37-
വാ‍ക്കിലും പൊരുളിയും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവൻ.

-38-
“ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം!”
ഏവമോതിയലയും മരങ്ങൾ തൻ
പൂവെഴും തല തളർത്തശാഖയും

-39-
കാണി നിന്നവിടെയിത്ഥമാസ്ഥയാൽ
കാണുവാനുഴറി, കണ്ഠരീതിയാൽ
പ്രാണസൌഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി-

-40-
‘വന്യഭൂമിയിൽ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ; ഞാൻ മലിനമേനിയല്ലെടോ’.

-41-
കഞ്ജലീനഖഗരാഗമെന്നപോൽ
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവൻ
കഞ്ജിനീതടമണഞ്ഞു നോക്കിനാൻ.

-42-
ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാൽ
കാഞ്ഞു, കാൺ‌മതു മനോരഥങ്ങളാൽ
മാഞ്ഞു തൻ‌നില മറന്നു നിന്നവൾ.

-43-
'ഹാ! കൃശാ തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതുപോലെയാരിവൾ?
മാഴ്കിടുന്നു, ദയതോന്നും- 'എന്നലി-
ഞ്ഞേകയാമവളെ നോക്കിനാൻ യമി.

-44-
അപ്പൊഴാശു തനിയെ വിടർന്നവൾ-
ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകൾ
ഉൾപ്രമോദമഥ വേലിയേറ്റമാർ-
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!

-45-
ദൂരെ നിന്ന് യമിതന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവൾ
പാരമിഷ്ടജനരൂപമോരുവാൻ
നാരിമാർക്കു നയനം സുസൂക്ഷ്മമാം.

-46-
ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവൾ
തിട്ടമായ് യതിയെ നോക്കി, യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോൽ.

-47-
'അൻപിനിന്നു ഭഗവൻ, ഭവല്പദം
കുമ്പിടുന്നഗതിയായ ദാസി ഞാൻ'
വെമ്പിയേവമവളോതി, യോഗിതൻ-
മുൻപിൽ വീണു മൃദുഹേമയഷ്ടിപോൽ.

-48-
ഒറ്റയായിടകുരുങ്ങി വാച്ച തൻ
കുറ്റവാർകുഴലു തലപദങ്ങളിൽ
ഉറ്റരാഗമൊടടിഞ്ഞു കാൺകയാൽ
മുറ്റുമോർത്തു കൃതകൃത്യയെന്നവൾ.

-49-
ഉന്നിനിന്നു ചെറുതുൾക്കുരുന്നിനാൽ
ധന്യയെപ്പുനരനുഗ്രഹിച്ചുടൻ,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാൽ യമി.

-50-
സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലർന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവൾ.
ഭാഗം 3
-51-
മാറിൽ നിന്നുടനിഴിഞ്ഞ വൽക്കലം
പേറിയാശു പദരേണു തൊട്ടവൾ
കൂറൊടും തലയിൽ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാൾ.

-52-
‘എന്തുവാനഭിമതൻ കഥിക്കുമോ?
എന്തുവാൻ കരുതുമോ മഹാനിവൻ?’
ചിന്തയേവമവളാർന്നു; തുഷ്ടിയാൽ
ഹന്ത! ചെയ്തു യമി മൌനഭേദനം.

-53-
‘മംഗലം ഭഗിനി, നിന്റെ ഭക്തിയാൽ
തുംഗമോശ്മിയലുന്നു ഞാൻ ശുഭേ
എങ്ങു ചൊല്ലിവറ്റേയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദർശനേ?’

-54-
എന്നുരച്ചു പുനരുത്തരോൽകനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേൽ
മന്ദമാച്ചുഴിയിലാഞ്ഞപോലവൻ.

-55-
‘മുന്നിലെൻ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെൻപ്രിയനറിഞ്ഞതില്ലിവൻ!
സന്നവാസനനഹോ മറന്നുതാൻ
മുന്നമുള്ളതഖിലം മഹാശയൻ.‘
-56-
ഏവമോർത്തുമഥ വീർത്തുമാർന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാൾ-

-57-
“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോൽ
മൃഷ്ടനായിഹ ഭവാൻ; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാൻ മഹാമതേ!

-58-
പ്രാണനോടുമൊരുനാൽ ഭവൽ‌പദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

-59-
സന്ന്യസിച്ചളവുമാസ്ഥയാൽ ഭവാൻ
തന്നെയോർത്തിഹ തപസ്സിൽ വാണു ഞാൻ
ധന്യയായ് സപദി കൺ‌കമൂലമ-
ങ്ങെന്നെ യോർക്കുകിലു മോർത്തീടായ്കിലും.”

-60-
ഏവമോതിയിടരാർന്നു കണ്ണുനീർ
തൂവിനാൾ മൊഴി കുഴങ്ങി നിന്നവൾ.
ഭാവശാലികൾ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.

-61-
ധീരനായ യതി നോക്കി തമ്പിതൻ
ഭൂമിബാഷ്പപരിപാടലം മുഖ,
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീർസുമോപമം.

-62-
ആരതെന്നുടനറിഞ്ഞു കൌതുകം
പാരമാർന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേർ-
ന്നോരുവാക്കരുളിനാൻ കനിഞ്ഞവൻ.

-63-
“പാരവും പരിചയംകലർന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയിൽ നീയുമിപ്പൊൾ നിൻ
ദൂരമാം ഭവനവും വരുന്നയേ!

-64-
കണ്ടുടൽ സ്വയമറിഞ്ഞിടാത്തതോർ-
ത്തിണ്ടൽ‌വേണ്ട സഖി! കേണിടേണ്ട മകൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ

-65-
എന്നിൽ നിന്നണുവുമേൽക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.

-66-
പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാർന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:

-67-
ഓർതുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേൾക്കുവതൊരർത്ഥമേതിനോ
നീ തുനിഞ്ഞു-നിജകർമ്മനീതരാ-
യേതുമാർഗ്ഗമിയലാ ശരീരികൾ!

-68-
പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോർത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികൾ.“

-69-
മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാൾ
ലോലകണ്ഠമതിലേലലോചന.

-70-
നവ്യമാം പരിധിയാർന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവൾ കണ്ടൂ, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാൾ.

-71-
പാരമാശു വിളറിക്കറുത്തുടൻ
ഭൂരിചൊന്നുഥേ മഞ്ഞളിച്ചുമേ
നാരിതൻ കവിൾ നിറം കലർന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോൽ.

-72-
തെല്ലുനിന്നരുണകാന്തിയിൽ കലർ-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാർന്നു മൃദുഹാസമശ്രുവും
ചൊല്ലിനാൾ മൊഴികൾ ചാരുവണിയാൾ

-73-
“ആര്യ! മുൻപരിചയങ്ങൾ നൽകിടും
ധൈര്യമാർന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേൾക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?

-74-
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയിൽ ഭവാനൊഴി-
ത്താരുമില്ലതുമിവൾക്കു കേൾക്കുവാൻ.

-75-
ആഴുമാർത്തിയഥവാ കതിക്കിലീ-
യൂഴമോർത്തിടുമതന്യഥാ ഭവൻ,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?

ഭാഗം 4
-76-
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!

-77-
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെൻ ഹൃദയമായനോരുകിൽ
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണിൽ വിള്ളിലും”

-78-
ഏവമോതി അതിദൂനയായി നി-
ന്നാവരാംഗി, യതിതൻ മുഖാംബുജം
പാവനം പരിചിൽ നോക്കിനാൾ, അവൻ
കേവലം കരുണയാർന്നു ചൊല്ലിനാൻ!-

-79-
“അന്യഥാ മതിവരില്ലെനിക്കു നിൻ
മന്യുവിങ്കൽ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികൾ.

-80-
ആടലൊട്ടവൾ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതൻ നടുവിലും സുമർത്തുവിൽ
പാടീടും കുയിലുപോലെ, ചൊല്ലിനാൾ-

-81-
"വന്നു വത്സല, ഭവാൻ സമക്ഷമാ-
യിന്നു, ഞാൻ വ്യഥ മറന്നതോർക്കയാൽ,
എന്നുമല്ല, കരുതുന്നു വീട്ടിൽ നാ-
മന്നു വാണതു തുടർന്നുപോൽ മനം.

-82-
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതിൽ മറപ്പതില്ല ഞാൻ.

-83-
ഭൂമിപൂക്കൾ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുൽത്തറയുമോർത്തിടുനതിൻ-
പാരെ നാമെഴുമെഴുത്തുപള്ളിയും.

-84-
ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും
പാർത്തുനിന്നതു മണഞ്ഞു നാം കരം
കോർത്തു കാവിനരികേ നടന്നതും.

-85-
പാടുമാൺ‌കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.

-86-
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാലകെട്ടിയെൻ
കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും.

-87-
എണ്ണിടുന്നൊളിവിൽ വന്നു പീഡയാം
വണ്ണമെൻ മിഴികൾ പൊത്തിയെന്നതും
തിണ്ണാങ്ങതിൽ വലഞ്ഞുകേഴുമെൻ
കണ്ണുനീരു കനിവിൽ തുടച്ചതും.

-88-
എന്തിനോതുവതതോർക്കിലാ രസം
ചിന്തുമെൻ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യൻ, ഏകിലാ-
മന്തരായമെതിർവാത്യപോലിവൾ.

-89-
പോട്ടെ-എൻ സഹചരൻ വിയുക്തനായ്
നാട്ടിൽ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗർജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാൻ.

-90-
പിന്നെയെൻ പ്രിയപിതാക്കൾ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാൻ വിടാതെയും.

-91-
ഹർഷമേകുവതിനച്ഛനേറെ നി-
ഷ്കർഷമാർന്നഥ വളർന്നു ഖിന്നയായ്,
കർഷകൻ കിണറിനാൽ നനയ്ക്കിലും
വർഷമറ്റ വരിനെല്ലുപോലെ ഞാൻ

-92-
ഓർത്തിടായ്കിലുമഹോ! യുവത്വമെൻ-
മൂർത്തിയാർന്നഥ വലഞ്ഞിതേറെ ഞാൻ
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകൾ, കാലമെത്തിയാൽ

-93-
ഓതുവാനമുതെനിക്കു പിനെ,യെൻ-
തതനോർത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോൽ
കാതരാശയ കുഴങ്ങി വീണു ഞാൻ.

-94-
ആഴുമമ്പൊടതി സ്വാന്തമോതുമെൻ
തോഴിമാരെയുമെഴിച്ചു ഞാൻ പരം
വാഴുമൌഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികൾ.

-95-
ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാൻ
ധ്വാന്തവും ഭയവുമോർത്തിടാതുടൻ
ഞാൻ തടാകതടമെത്തി രാത്രിയിൽ”.

-96-
വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയൻ,
ഏകിനാൻ ചെവിയവൻ, സഗദ്ഗദം
ശോകമാർന്നു കഥ പിൻ‌തുടർന്നവൾ.

-97-
ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടിയമമൂർത്തി ഭീകരം
ഏകയാ‍യവിടെ നിന്നു, സൂചിയേ-
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാൻ

-98-
തിണ്ണമായിരുളിൽനിന്നും വിശ്വസി-
ച്ചെണ്ണിനേൻ ഝടിതി ഭൂതഭാവികൾ,
വിണ്ണിൽ ഞാനൊടുവിൽ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങൾ കാൺ‌കയാൽ,

-99-
‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോർത്തിടാ
അത്യനർത്ഥവശ ഞാൻ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാൻ.

-100-
ഓർത്തുപിന്നുടനഗാധതോയമാം
തീർത്ഥസീമയിലിറങ്ങിയങ്ങു ഞാൻ
ആർത്തിയാൽ മൊഴിയിലോ മനസ്സിലോ
പ്രാർത്ഥിതം ചരമാമവമോതിനാൻ.

ഭാഗം 5
-101-
‘ജീവിതേശനെയനുഗ്രഹിക്ക, വൻ-
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടൻ
ഈവിധം തുനിവതാമശക്ത ഞാൻ
ദേവി, നിൻപദമണയ്ക്കയംബികേ!

-102-
കാണുകിൽ പുളകമാം കയത്തില-
ങ്ങാണുകൊൾവതിനുടൻ കുതിച്ചു ഞാൻ,
ക്ഷോണിയിൽ പ്രണയപാശമറ്റെഴും
പ്രാണികൾക്കു ഭയഹേതുവേതുവാൻ?

-103-
ചണ്ടിതൻ പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാർന്നുഴറിയോർത്തു, താമര-
ത്തണ്ടിൽ വാർമുടി കുരുങ്ങിയെന്നു ഞാൻ.

-104-
സത്വരം പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാർന്നുഴറിയോർത്തു, താമര-
ത്തണ്ടിൽ വാർമുടി കുരുങ്ങിയെന്നു ഞാൻ.

-105-
അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-
ന്നിമ്പമേകിയവൾ നോക്കി സുസ്മിത,
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-
ന്നമ്പിളിക്കെതിരഹോ നതാംഗിയാൾ!

-106-
നിഷ്ഠപൂണ്ടരികിൽ വണിരുട്ടിലെൻ
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ഭിഷ്ടമെങ്ങിനെ യൊരാൾക്കതേ വരൂ.

-107-
കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-
വിട്ടു നിന്നു കഥ ചോദിയാതവൾ
ഒട്ടതെൻ പ്രലപനത്തിൽ നിന്നറി-
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാൽ.

-108-
ഈറനമ്പൊടു പകർന്നു വൽക്കലം
മാറിയാ മഹതിയെത്തുടർന്നു ഞാൻ
വേറുമെയ് നിയതി നൽകുടുന്നതും
പേറിയങ്ങനെ പരേത ദേഹിപോൽ.

-109-
അധ്വഖേദമറിയാതവാറു ചൊ-
ന്നത്തപോധന കനിഞ്ഞ വാർത്തകൾ
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.

-110-
അന്തരംഗഹിതനാം ഭവാനൊഴി-
ഞ്ഞന്തികത്തിൽ വനശോഭ കാണവേ
സന്തപിച്ചവൾ പരം, രമിക്കയി-
ല്ലെങ്കിലും പ്രണയഹീനമാനസം

-111-
കീർത്തനീയഗുണയെന്നെ നിർഭയം
ചേർത്തു ഇന്നെയവളിത്തെപോവനം,
ആർത്തിയെങ്കിലുമതീവ ധന്യയെ-
ന്നോർത്തിയ്താര്യനെ യനുപ്രയാത ഞാൻ

-112-
ഒത്തു ഞങ്ങളുടജത്തിലുന്നിൽ വാ-
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-
സിദ്ധയോഗിനിയെനിക്കു നൽകിനാൾ.

-113-
പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാൻ തുടങ്ങി, പി-
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.

-114-
കാമിതം വരുമെനിക്കു വേഗമെ-
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാർന്ന ഗുരുവിൻ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരിൽ

-115-
മംഗലാശയ! കഴിഞ്ഞു രണ്ടു നാ-
ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാർന്നുമന്തരാ
മങ്ങിടുന്നു ഭയമാർന്നുമെന്മനം

-116-
സ്വൈരമായ മുഹുരുദിച്ചിടുന്നു ദുർ-
വ്വാരമെന്റെ മതിയിൽ, തപസ്യയിൽ
കൌരിയോടരിയ പുഷ്പഹേതിതൻ
വൈരിയായ വടുവിൻ സമാഗമം.

-117-
ഇന്നലെ ബ്ഭഗണമദ്ധ്യഭൂവിൽ ഞാൻ
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതിൽ “ഏൽക്ക നിൻ പ്രിയൻ
വന്നു’ എന്നരുളിനാൾ ദയാവതി”

-118-
എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാർഗ്ഗഖിന്നയായ്
എന്നപോൽ, ഭരമകന്നപോലിള-
ച്ചൊന്നു തമ്പി നെടുവീർപ്പിയന്നവൾ

-119-
ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-
മാവയസ്യയഴലാർന്നിടാതെയും,
ഈവിധം യതി പറഞ്ഞു തന്മന-
സ്സാവിലേതരമലിഞ്ഞിടാതെയും.

-120-
“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടിൽ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിൻ നിയമചര്യ നന്നയേ!

-121-
ഉണ്ടു കൌതുകമുരയ്ക്കിൽ, നാടതിൽ
പണ്ടിരുന്നതുമകന്നു കാടിതിൽ
കണ്ടുമുട്ടിയതു മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാർന്നതും.

-122-
ഹാ! ശുഭേ നിജ ഗതാഗതങ്ങൾ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരൻ,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.

-123-
സ്വന്തകർമ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികൾ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.

-124-
സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങൾ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹിനിദ്രയുയുണരുന്നനാൾവരെ.

-125-
കാട്ടിലിങ്ങൊരുമഹാനുഭാവതൻ
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാൻ
പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാൺകയാം, ശുഭേ”

ഭാഗം 6
-126-
ഏവമോതി നടകൊൾവതിന്നവൻ
ഭാവമാർന്നു, പരിതപ്തയായുടൻ
ഹാ! വെളുത്തവൾ മിഴിച്ചുനിന്നു മൺ
പാവപോലെ ഹതകാന്തിയായ് ക്ഷണം

-127-
ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൌഹൃദനയങ്ങളോർത്തുഴ-
ന്നെന്തുചെയ്യുമവൾ?-ഹാ! നടന്നവൻ.

-128-
കണ്ടുടൻ കരളറുന്നപോലെഴു-
ന്നിണ്ടലേറിയഭിമാനമറ്റവൾ
കുണ്ഠയാം കുമരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാൾ-

-129-
‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോൽ‘

-130-
കൂവി വായുവിലകന്ന താമര-
പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോൽ
ഏവമുന്മുഖി പുലമ്പിയെത്തിയാ-
ബ്ഭൂവിൽ വീണവൾ പിടിച്ചു തല്പദം

-131-
“എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാൻ.

-132-
അന്യഥാ കരുതിയാർദ്രനാര്യനീ-
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ, യീപദം
തന്നിൽ നിത്യപരിചര്യയൊന്നിനാൽ.”

-133-
ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാൽ
കോമളം സതി നനച്ചു തല്പദം
ആ മഹാൻ തിരിയെനിന്നു, നിർമ്മല-
പ്രേമമാം വലയിലാരു വീണിടാ!

-134-
“തോഴി കാരുണികനാണു നിന്നിൽ ഞാൻ,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ-
ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.

-135-
പാവനാംഗി, പരിശുദ്ധസൌഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളിൽ
പൂവുപോൽ, അശുഭനശ്വരങ്ങളിൽ

-136-
സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാൻ.

-137-
ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവാൻ“
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവൾ.

-138-
നോക്കിനിന്നു ഹൃതയായവന്റെ ദി-
വ്യക്യനിർവൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്വമവനോതി ശാശ്വതം

-139-
ശങ്കപോയ്, ശിശിരവായുവേറ്റപോ-
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കുഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനൂടെ കൊമ്പുപോലവൾ

-140-
അന്തരുത്തടരസോർമ്മി ദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോൽ സതി,
സ്വന്തമെയ് വികലമായപോലണ-
ഞ്ഞന്തരാ നിയമി താങ്ങി കൈകളാൽ.

-141-
ശാന്തവീചിയതിൽ വീചിപോലെ സം-
ക്രാന്തഹസ്തമുടൽ ചേർന്നു തങ്ങളിൽ,
കാന്തനാദമൊടു നാദമെന്നപോൽ,
കാന്തിയോടപരകാന്തി പോലെയും.

-142-
ധന്യമാം കരനസത്വയുഗ്മമ-
ന്യോന്യലീനമറിവറ്റു നിൽക്കവേ
കന്യ കേവലസുഖം സമാസ്വദി-
ച്ചന്യദുർല്ലഭമലോകസംഭവം

-143-
ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകല ഭൊഗ്യമല്ലതാൻ,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതിൽ.

-144-
ചാരുഹാസ, യറിവെന്നി പെയ്തു ക-
ണ്ണീരുടൻ, ചർമമേഘവൃഷ്ടിപോൽ,
ധാരയാലഥ നനഞ്ഞ നെഞ്ചില-
ദ്ധീരധി പുളകമാർന്നുമില്ലവൻ.

-145-
ഓമലാൾ മുഖമതിന്നു നിർഗ്ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയർന്നു മിന്നല്പോൽ
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.

-146-
ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
പ്രാണയായുടനവന്റെ തോളതിൽ
വീണു, വായു വിരമിച്ചു കേതുവിൽ
താണുപറ്റിയ പതാകപോലവൾ.

-147-
ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീർത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേർ-
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാൻ.

-148-
സ്തബ്ധമായ് ഹൃദയമേറി ഭാരമാ-
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ-
ല്ലപ്പൊഴാർന്നതവളെന്നറിഞ്ഞവൻ
-149-
“എന്തു സംഭവമിതെന്തു ബന്ധമി-
ങ്ങെന്തു ഹേതുവിതിനെന്തൊരർത്ഥമോ!
ഹന്ത! കർമ്മഗതി! ബാലയെന്റെ ബാ-
ഹാന്തരം ചരമശയ്യയാക്കിനാൾ
-150-
സ്നേഹഭാജനതയാർന്ന ഹൃത്തിതിൽ
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാർന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴികിക്കഴിഞ്ഞിവൾ!
ഭാഗം 7
-151-
ആരറിഞ്ഞു തനുഭൃത്തുകൾക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!

-152-
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ-
റിട്ട നിൻ സുഖമഹോ! കൊതിക്കിലാം.

-153-
ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരൻ, ഖരൻ, യമൻ?

-154-
ജാതസൌഹൃദമുറങ്ങുവാൻ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോൽ,
നീ തുനിഞ്ഞു നിരസിച്ചിരിക്കിൽ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!

-155-
ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!

-156-
ഉത്തമേ! വിഗതരാഗമാകുമെ-
ന്നുൾത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.

-157-
നേരു-ശൈശവമതിങ്കലന്നു നിൻ
ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാൻ,
കോരകത്തിൽ മധുവെന്നപോലെയുൾ-
ത്താരിൽ നീ പ്രണയമാർന്നിരുന്നതും,

-158-
ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാൻ,
എല്ലുമല്ലനുതപിച്ചിടുന്നു, തേൻ-
വെന്ന നിന്മൊഴികൾ നിന്നുപോകയാൽ

-159-
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!

-160-
ആകുലത്വമിയലില്ല യോഗി ഞാൻ,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെൻ പ്രിയേ!

-161-
വേണിയാകിയ വെളുത്ത നിർഝര-
ശ്രേണി ചിന്നിവിരഹാർത്തിയാർന്നു താൻ
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേൾക്ക നീ!

-162-
നീലവിൺ‌നടുവുറച്ചു ഭാനു, കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാൽ
കാലചക്രഗതി നിന്നുപോയിതോ!

-163-
ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നിൽ വിദ്യവെളിവായ നാൾമുതൽ

-164-
മാനസം പരിപവിത്രമായി നിൻ
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാർന്നൊരെൻ-
മേനിയും മഹിത തീർത്ഥഭൂമിയായ്!

-165-
ധർമ്മലോപമണയാതെ നമ്മളിൽ
ശർമ്മവും വ്യഥയുമേകിയേറെനാൾ
നിർമ്മലേ ഒരു വഴിക്കു നീണ്ടൊരീ
കർമ്മപാശാഗതി നീ കടന്നുതേ!"

-166-
പ്രേമഗൗരവമിയന്നിവണ്ണമുൾ-
സ്ഥേമയറ്റരുളി, യാർന്നു പിന്നെയും
ആ മഹാൻ നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാൽ.

-167-
ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോൾ
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാൾ
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ

-168-
'നളിനി' 'നളിനി' എന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താൾ
ദളിതഹൃദയം-കൈയാൽ ശാന്തിബിംബത്തിൽനിന്നും
ഗളിതസുഷമമാം നിർമ്മാല്യമാല്യം കണക്കേ.

-169-
അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തിൽ
വിന്യസ്തരാക്കി മൃദുമെയ്യവർ നോക്കിനിന്നാർ,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താർ-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.

-170-
അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവമോർത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേർത്തദിക്കിൽ
കല്പിച്ചവൾക്കു ഖനനം വരയോഗിയോഗ്യം.

-171-
നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണർപോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.

-172-
ലോകക്ഷേമോത്സുകനഥ വിദേശത്തിൽ വാണാ യതീന്ദ്രൻ,
ശോകം ചേർന്നീലവനു നളിനീചിന്തയാൽ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങൾ മങ്ങാ പതിഞ്ഞാൽ.

-173-
അവനു പുനാമേഘം‌പോയി നൂറ്റാണ്ടു, പിന്നോർ-
ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാർജ്ജി-
ച്ചവിരതസുഖമാർന്നാനാ മഹാൻ ബ്രഹ്മഭൂയം!

No comments: