Sunday, September 12, 2010

വെണ്ണക്കല്ലിന്റെ കഥ - അക്കിത്തം

ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ

കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ

ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും

ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ

നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ

പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:

"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"

അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു

വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം

മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ

വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍

ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.

ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം

നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ

പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ

പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,

ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ

പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,

ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,

മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.

യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ

പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി

രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി

എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍

മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ

കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,

മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.

പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,

ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌

മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം

വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!

എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!

ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍

സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും.

4 comments:

anoopat said...

hey, nice work..! can you do a favour? can you post the lyrics of the kavitha "Ente alla ee kombananakal" by akkitham..Have you heard that kavitha? i searched all over but failed to get it from internet..can you help me?

Unknown said...

കാലത്തിനു മുൻപേ സഞ്ചരിച്ച കവിത🙏

Unknown said...

Even I was looking for the same

akhiljayadev said...

Search for the poem "Pandathe Meshanthi" by Akkitham . You will find these lines in the 3rd or 4th stanza.